കര്‍ഷക സമരം ബി.ജെ.പിയുടെ അടിത്തറ ഇളക്കുന്നു; ഹരിയാന സര്‍ക്കാരിന് ഭീഷണിയായി അട്ടിമറി സാധ്യത; ജെ.ജെ.പി, ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പില്‍വലിക്കുന്നു? പിന്തുണ പിന്‍വലിക്കുന്ന സ്വതന്ത്ര എം.എല്‍.എമാരുടെ എണ്ണം വര്‍ധിക്കുന്നു
കര്‍ഷക പ്രക്ഷോഭം ശക്തമാകുമ്പോള്‍ ബി.ജെ.പി അടിത്തെറ്റുന്നതായിയുള്ള വര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ പത്ത് ദിവസമായി രാജ്യതലസ്ഥാനത്തെ അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭം ഹരിയാന സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയാകുകയാണ്. കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഒരു സ്വതന്ത്ര എം.എല്‍.എ കൂടി ബി.ജെ.പി-ജെ.ജെ.പി സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിന് ഉടന്‍ പരിഹാരം കാണണമെന്നും സമരം നയിക്കുന്ന കര്‍ഷകര്‍ക്കാണ് തന്റെ പിന്തുണയെന്നും നിലോഖേരി മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ ധാരാം പാല്‍ ഗോന്ദര്‍ വ്യക്തമാക്കി. സ്വതന്ത്ര എം.എല്‍.എയായ സോംവീര്‍ സങ്ഗ്വാന്‍ മുന്നണിക്കുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് മറ്റൊരു എംഎല്‍എ കൂടി സര്‍ക്കാരിനെതിരായി നിലപാട് സ്വീകരിച്ചത്. അകാലിദളും ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ നേരത്തെ പിന്‍വലിച്ചിരുന്നു.
കര്‍ഷകരെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ സമരം ചെയ്യുന്ന കര്‍ഷരോടൊപ്പം അണിചേരുമെന്ന് ജെജെപി പ്രസിഡന്റ് ഇന്ദ്രജിത്ത് സിങ് ഗൊരായ പ്രഖ്യാപിച്ചിയിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങളില്‍ കേന്ദ്രം ഉടന്‍ പരിഹാരം കാണണമെന്ന് മുഖ്യസഖ്യ കക്ഷിയായ ജെ.ജെ.പിയും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് മുന്‍ ഹരിയാണ മന്ത്രി ജഗദീഷ് നെഹ്‌റയുടെ മകന്‍ സുരേന്ദ്രന്‍ സിങ് നെഹ്‌റ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. കേന്ദ്രം നിലപാട് തിരുത്തിയില്ലെങ്കില്‍ സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുമെന്ന് വിവിധ നേതാക്കളും ഭീഷണി മുഴക്കിയിട്ടുണ്ട്.
90 അംഗം നിയമസഭയില്‍ 40 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. സഖ്യകക്ഷിയായ ജെജെപിക്ക് 10 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 31 എംഎല്‍എമാരും ഐഎന്‍എല്‍ഡി, ലോഖിത് പാര്‍ട്ടി എന്നിവയ്ക്ക് ഓരോ അംഗങ്ങളുമുണ്ട്. ഏഴ് സ്വതന്ത്ര എംഎല്‍എമാരില്‍ അഞ്ച് പേരുടെ പിന്തുണയാണ് നേരത്തെ സര്‍ക്കാരിനുണ്ടായിരുന്നത്. ഹരിയാണ സര്‍ക്കാരിനെതിരേ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ജെജെപിക്ക് മേലും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ കര്‍ഷക സംഘടനകളുടെ ശക്തമായ സമ്മര്‍ദമുണ്ട്. ജെജെപിയെ വശത്താക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചനടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചിനിടെ കര്‍ഷകരെ അതിര്‍ത്തിയില്‍ തടഞ്ഞതോടെ ജനങ്ങളുടെയും എം.എല്‍.എമാരുടെയും പിന്തുണ ബി.ജെ.പി-ജെ.ജെ.പി സര്‍ക്കാരിന് നഷ്ടമായെന്ന് കോണ്‍ഗ്രസ് നേതാവും ഹരിയാണ മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ ഗവര്‍ണര്‍ അടിയന്തരമായി നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിലാണ് കര്‍ഷക ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് തയ്യാറാകുന്നതെന്നാണ് സൂചന. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഉറച്ചനിലപാടില്‍ കര്‍ഷക സംഘടനകള്‍ തുടരുന്നതിനിടെ ഡല്‍ഹിയില്‍ അഞ്ചാം വട്ട ചര്‍ച്ച ആരംഭിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും കര്‍ഷകരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നത്തെ ചര്‍ച്ചയ്ക്ക് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ചര്‍ച്ചയില്‍ പങ്കെടുത്തു. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ വര്‍ദ്ധിച്ചുവരുന്നതിനിടയിലും വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നതിനിടയിലുമാണ് പ്രധാനമന്ത്രിയുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്.
സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ തമ്പടിച്ചിട്ടുള്ള ആയിരക്കണക്കിന് കര്‍ഷകരുള്ളത്. സര്‍ക്കാര്‍ തങ്ങളുടെ നിലപാട് അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമായി തുടരുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് വളയുമെന്നടക്കമുള്ള ഭീഷണി കര്‍ഷകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒപ്പം ദേശീയ പാത എട്ടില്‍ മാര്‍ച്ച് നടത്തുമെന്നും പ്രക്ഷോഭം ജന്തര്‍ മന്തറിലേക്ക് മാറ്റുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha