ശശികലയുടെ വരവോടെ അണ്ണാ ഡിഎംകെയില്‍ പിളര്‍പ്പിനു സാധ്യത; അണ്ണാ ഡിഎംകെയുടെ ഭരണതുടര്‍ച്ച തമിഴ് നാട്ടില്‍ ഇല്ലാതാകും, ബിജെപിയുടെ കരുനീക്കങ്ങള്‍ തമിഴകത്ത് അസ്തമിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്

ശശികലയുടെ വരവോടെ അണ്ണാ ഡിഎംകെയില്‍ പിളര്‍പ്പിനു സാധ്യതയേറി. പിളര്‍പ്പുണ്ടായാല്‍ അണ്ണാ ഡിഎംകെയുടെ ഭരണതുടര്‍ച്ച തമിഴ് നാട്ടില്‍ ഇല്ലാതാകും. അതിനൊപ്പം ബിജെപിയുടെ കരുനീക്കങ്ങള്‍ തമിഴകത്ത് അസ്തമിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ ശശികലയ്ക്ക് പിന്തുണ അറിയിച്ച് മുന്‍ മന്ത്രി അടക്കം ഒപിഎസ് പക്ഷത്തെ മൂന്ന് എംഎല്‍എ മാര്‍ രംഗത്തെത്തിക്കഴിഞ്ഞു. രണ്ടില ചിഹ്നം അവകാശപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനും ചിന്നമ്മ തീരുമാനിച്ചു. വിമത നീക്കങ്ങള്‍ക്ക് ശ്രമിച്ച സംസ്ഥാന ഭാരവാഹികളെ അടക്കം അണ്ണാഡിഎകെയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതോടെ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാവുകയാണ്. ജയലളിതയുടെ മരണത്തോടെ അണ്ണാ ഡിഎംകെ തമിഴ് നാട്ടില്‍ നാമാവശേഷമാകാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ലോക്‌സഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈയുമായി ചര്‍ച്ചയ്ക്ക് ശശികല പക്ഷം ശ്രമം തുടങ്ങിയതിനു പുറമെ പാര്‍ട്ടി പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ ശശിലകലയ്ക്ക് പിന്തുണ ഏറുകയാണ്. ഒപിഎസ് പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ ചിന്നമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.
മുന്‍ മന്ത്രി എം മണിക്ണ്ഠന്‍ ഉള്‍പ്പടെ മൂന്ന് എംഎല്‍എമാര്‍ ബാംഗളൂരില്‍ ക്യാമ്പ് ചെയ്ത് ശശികലയുടെ ജയില്‍മടക്കം വന്‍ ആഘോഷമാക്കി മാറ്റാന്‍ നീക്കം നടക്കുന്നു. ശശികലയെ ജനറല്‍ സെക്രട്ടറി എന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട്ടില്‍ ഉടനീളം പോസ്റ്റര്‍ പതിച്ചുകഴിഞ്ഞു. ഇതിനൊപ്പം സീനിയര്‍ നേതാവും മുന്‍ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈയെ ഒപ്പമെത്തിക്കാനുള്ള നീക്കത്തിലാണ് ശശികല. അതേ സമയം കൂടുതല്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനുള്ള മാരത്തണ്‍ ചര്‍ച്ചകളിലാണ് ദിനകരന്‍. ഈ മാസം ഏഴിനാണ് ജയില്‍വാസവും കോവിഡ് വാസവും പിട്ടിട്ട് ശശികല ചെന്നൈയിലേക്ക് എത്തുന്നത്. ഹൊസൂര്‍ മുതല്‍ ടി നഗറിലെ വീടുവരെ ആയിരം വാഹനങ്ങളുടെയും വന്‍ജാഥയുടെയും അകമ്പടിയോടെയുള്ള സ്വീകരണത്തിനാണ് ഒരുക്കം. യഥാര്‍ത്ഥ അണ്ണാഡിഎംകെ എന്നവാകശപ്പെട്ട് പാര്‍ട്ടി കൊടിവച്ച വാഹനത്തിലാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്.
ഒപ്പം ചെന്നൈയില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുന്ന സ്വീകരണസമ്മേളനവും ഒരുങ്ങുന്നുണ്ട്. ഇതിനിടെ ശശികലയുടെ വരവ് തമിഴ് നാട്ടില്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ ഏറ്റുമുട്ടലിന് വഴിതെളിക്കുമെന്നാണ് സൂചന. ചെന്നൈയിലെ ജയലളിത സമാധിയിലേക്ക് ശശികലയുടെ പ്രവേശനം വിലക്കി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കി.ജയലളിതയുടെ മരണത്തിന് കാരണക്കാര്‍ ശശികലയാണെന്ന് ആരോപിച്ച് 2016 ഫെബ്രുവരി ഏഴിനാണ് ഒപിഎസ് ധര്‍മ്മയുദ്ധം പ്രഖ്യാപിച്ചത്. രാഷ്ട്രീയ മറുപടിയെന്നോണം ഫെബ്രുവരി ഏഴിനു തന്നെ ശശികല വീണ്ടും തമിഴകത്തേക്ക് വരികയാണ്.
മറീനയിലെ ജയാ സമാധിയില്‍ ഉപവാസം ഇരിക്കാനായിരുന്നു ശശികലയുടെ ആദ്യതീരുമാനം. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാനുണ്ടെന്നാണ് വിശദീകരണത്തില്‍ ജയ സമാധിയിലേക്ക് പ്രവേശനം സര്‍ക്കാര്‍ വിലക്കിയിരിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് 80 കോടി ചിലവില്‍ പുതുക്കിപണിത സ്മാരകം തുറന്നുകൊടുത്തത്. രണ്ടാം ധര്‍മ്മയുദ്ധം എന്ന് വിശേഷിപ്പിച്ചാണ് ശശിപക്ഷത്തിന്റെ കരുനീക്കങ്ങള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്താഴ്ച തമിഴ്‌നാട്ടിലെത്താനിരിക്കേ പിളര്‍പ്പിലേക്ക് നീങ്ങരുതെന്നാണ് ബിജെപി ഭരണകക്ഷിക്ക് നല്‍കിയ നിര്‍ദേശം. ബിജെപി സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ശശികല പക്ഷവുമായി ലയന സാധ്യതയ്ക്ക് അണ്ണാഡിഎംകെ താല്‍പ്പര്യം അറിയിച്ചു. എന്നാല്‍ അണ്ണാഡിഎംകെ സെക്രട്ടറി യുവരാജ് ഉള്‍പ്പടെ കര്‍ണാടകയിലെ റിസോര്‍ട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച നടന്നില്ല. അനുനയ ചര്‍ച്ചകള്‍ക്ക് ഇല്ലെന്ന് വ്യക്തമാക്കിയ ശശികല പാര്‍ട്ടി ജനറല്‍ കണ്‍സില്‍ യോഗം വിളിക്കാനുള്ള ഒരുക്കത്തിലാണ്.അതേ സമയം എതിര്‍പക്ഷത്ത് ഡിഎംകെയ്ക്കുള്ളിലും ഭിന്നത രൂക്ഷമാണ്. നിലവിലെ സാഹചര്യത്തില്‍ ഡിഎംകെയ്ക്ക് ഒപ്പം നിന്നാല്‍ കോണ്‍ഗ്രസിനും നിയമസഭയില്‍ നേട്ടമുണ്ടാക്കാം. ഒപ്പം കന്യാകുമാരി ലോക് സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം ആവര്‍ത്തിക്കുകയും ചെയ്യാം.
https://www.facebook.com/Malayalivartha























