സുരക്ഷ വർധിപ്പിച്ചു കൊണ്ട് അമിത് ഷാ കളത്തിൽ; കർഷക സമരം നടക്കുന്ന പ്രധാന വേദികളിൽ കൂടുതൽ സേനയെ വിന്യസിക്കാനുള്ള നടപടിയുമായി മുന്നോട്ട്, ജനവരി 26 ആവർത്തിക്കാതിരിക്കാൻ വൻ സന്നാഹങ്ങളാണ് എല്ലായിടത്തും പൊലീസ് ഒരുക്കിയിരിക്കുന്നത്
ചക്കാ ജാം എന്ന ആഹ്വാനവുമായി രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ദേശിയ പാതകൾ ഉപരോധിക്കാനുള്ള കർഷക സംഘടനകളുടെ ആഹ്വാനത്തിനിടയിലും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി നിതാന്ത പരിശ്രമത്തിലാണ് കേന്ദ്ര സേന .ഇതിനോടകം തന്നെ കർഷക സമരം നടക്കുന്ന പ്രധാന വേദികളിൽ കൂടുതൽ സേനയെ വിന്യസിക്കാനുള്ള നടപടിയുമായാണ് മുന്നോട്ട് പോകുന്നത് .കേന്ദ്ര നേരത്തെ തന്നെ അവരുടെ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ ക്രമാസമാധാനത്തെ ഹനിക്കുന്ന തരത്തിൽ പ്രശ്നമുണ്ടായാൽ കർഷക സമരത്തിന്റെ ഗതി തന്നെ മാറും എന്നുറപ്പാണ് . ജനവരി 26 ആവർത്തിക്കാതിരിക്കാൻ വൻ സന്നാഹങ്ങളാണ് എല്ലായിടത്തും പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധക്കാർ ദില്ലി അതിർത്തി കടക്കാതിരിക്കാൻ ബാരിക്കേഡുകൾക്കും മുളളുവേലികൾക്കും പുറമെ കോൺഗ്രീറ്റ് കട്ടകൾ ഉപയോഗിച്ച് മതിലുകളും പൊലീസ് നിർമ്മിച്ചിട്ടുണ്ട്. 50,000 അർധ സൈനികരെ ദില്ലിയിൽ വിന്യസിച്ചു. 12 മെട്രോ സ്റ്റേഷനുകളിൽ ജാഗ്രത നിർദ്ദേശം നൽകി. ദില്ലി മെട്രൊയുടെ മണ്ടി ഹൗസ്, ഐടിഒ, ദില്ലി ഗെയ്റ്റ്, വിശ്വവിദ്യാലയ എന്നീ സ്റ്റേഷനുകൾ അടച്ചു. നേരത്തെ റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷം നടന്ന ചെങ്കോട്ട, മിൻറ്റോ റോഡ് എന്നിവിടങ്ങൾ കനത്ത സുരക്ഷാവലയത്തിലാണ്. യുപി അതിർത്തിയായ ഗാസിപ്പൂരിലും രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിലും സിഘുവിലും തിക്രിയിലും സമരക്കാരെ നേരിടാൻ കനത്ത സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രക്ഷോഭ കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് നിയന്ത്രണമേർപ്പെടുത്തി. കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം തന്നെ ഒരുക്കുന്നത് കർഷകർക്ക് കൂടി സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി തന്നെയാണെന്ന് വ്യക്തമാകുന്നു .കർഷക സംഘടനകൾ ഇപ്പോൾ എടുത്തിരിക്കുന്ന നയങ്ങൾ എല്ലാം തന്നെ സർക്കാരിനെ കൂടുതൽ സമ്മർദത്തിൽ ആക്കുന്ന തരത്തിലാണ് .അതിനാൽ കൂടുത്തൽ നിയമ നടപടികൾ എടുക്കുന്നതിനെ ആശങ്കയോടെ കർഷക നേതാക്കൾ കാണുന്നുമുണ്ട് .സമരത്തിന് മുന്നോടിയായി ഇന്നലെ ഉത്തർ പ്രദേശിലെ ഷാമിലിയിൽ വിലക്ക് ലംഘിച്ച് മഹാപഞ്ചായത്ത് ചേർന്നത് പൊലീസിന് തിരിച്ചടിയായി. മഹാ പഞ്ചായത്തിൽ പങ്കെടുത്ത 30 കർഷക നേതാക്കൾക്ക് യുപി പൊലീസ് നോട്ടീസ് നൽകി. പൊലീസുമായി രണ്ട് ലക്ഷം രൂപയുടെ ബോണ്ടിൽ ഏർപ്പെടണമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാകാതെയിരിക്കാനുള്ള മുൻകരുതലിനാണ് ബോണ്ടെന്നുമാണ് പൊലീസ് വാദം. സമരത്തിന് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു.