എന്തുകൊണ്ട് പെട്രോൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നില്ല.... നഷ്ടം സംസ്ഥാന സർക്കാരിനോ അതോ കേന്ദ്രത്തിനോ..!
ദിനം പ്രതി ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ, പെട്രോളും ഡീസലും ചരക്കു,സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവന്നു വില കുറയ്ക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകുകയാണ്.
പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി പരിധിയിലാക്കുമെന്ന സൂചന പ്രധാനമന്ത്രിയും കേന്ദ്രമന്ത്രി നിർമല സീതാരാമനും നൽകുന്നുമുണ്ട്. പെട്രോളിന് ജിഎസ്ടി വന്നാൽ വില കുറയ്ക്കാൻ സാധിക്കുമോ? കുറഞ്ഞാൽ എത്രത്തോളം കുറയും? എന്നിവയൊക്കെയാണ് ഇപ്പോഴത്തെ ചർച്ചാവിഷയങ്ങൾ.
എന്നാൽ നികുതിയിനത്തിൽ ലഭിക്കുന്ന വരുമാനത്തിൽ വലിയ നഷ്ടമാണു സംസ്ഥാനങ്ങൾക്ക് ഉണ്ടാകുക. പുതിയ നീക്കത്തെ സംസ്ഥാനങ്ങൾ എതിർക്കുന്നതും ഇതുകൊണ്ട് തന്നെയാണ്.കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 30 ശതമാനത്തോളം പങ്ക് വഹിക്കുന്നതും ഇന്ധന നികുതിയാണ്.
നിലവിൽ 5%,12%,28% എന്നിങ്ങനെയാണ് ജിഎസ്ടി സ്ലാബുകൾ. ഇവയിൽ ഏതെങ്കിലും ഒരു സ്ലാബിലാണ് പെട്രോളിയം ഉൽപന്നങ്ങളെ ഉൾപ്പെടുത്തുന്നതെങ്കിൽ വില ഉറപ്പായും കുറയും.
ഏറ്റവും ഉയർന്ന സ്ലാബായ 28 ശതമാനം ജിഎസ്ടിയാണ് ഏർപ്പെടുത്തുന്നതെങ്കിൽ വില എങ്ങനെയാകുമെന്നു പരിശോധിക്കാം.
ഫെബ്രുവരി മാസത്തെ വില അനുസരിച്ച് അടിസ്ഥാന വില – 32 രൂപയാണ്. 28 ശതമാനം പെട്രോളിന്റെ ജിഎസ്ടി ഏകദേശം 9 രൂപ. ഡീലർമാരുടെ കമ്മിഷനും ട്രാൻസ്പോർട് ചാർജും ഉൾപ്പെടെ വില ഏകദേശം ലീറ്ററിന്– 45 രൂപയാകും. കേന്ദ്രവും സംസ്ഥാനവും നികുതി വീതിച്ചെടുക്കുന്നു.
സ്റ്റേറ്റ് ജിഎസ്ടി 14 ശതമാനം സംസ്ഥാനത്തിനു ലഭിക്കുന്നു. നിലവിൽ ലോകത്ത് ഏറ്റവും അധികം നികുതി പെട്രോളിന് ഈടാക്കുന്ന ഇന്ത്യ കുറഞ്ഞ സ്ലാബിലേക്കു പോകാൻ ഒരു കാരണവശ്യാലും തയ്യാറാകില്ല.
ഇനിയിപ്പോൾ നികുതി 100 ശതമാനമെങ്കിലും സർക്കാരിന് വില കുറയ്ക്കാൻ തീർച്ചയായും സാധിക്കും. അതുകൂടി ഒന്ന് പരിശോധിക്കാം. അടിസ്ഥാന വിലയായ 32 രൂപയ്ക്ക് ഒരു ലീറ്റർ പെട്രോളിന്റെ ജിഎസ്ടി 32 രൂപ തന്നെയാകും. ഏകദേശം 68 രൂപയായിരിക്കും ഉപയോക്താക്കൾ പെട്രോളിന് നൽകേണ്ടി വരുന്ന വില.
ജിഎസ്ടി നടപ്പാക്കുകയും സെസുകളും എക്സൈസ് ഡ്യൂട്ടിയും സെസുകളും ഈടാക്കാതിരിക്കുകയും ചെയ്താൽ കേന്ദ്രത്തിനു വലിയ വരുമാന നഷ്ടം ഉണ്ടാകും. പെട്രോളിന് ജിഎസ്ടി നടപ്പാക്കിയാലും കേന്ദ്ര സർക്കാരിന് പെട്രോളിയം ഉൽപന്നങ്ങളുടെ മേൽ എക്സൈസ് നികുതി പിരിച്ചെടുക്കാനുള്ള അധികാരം ഭരണഘടനയുടെ സെവൻത് ഷെഡ്യൂൾ പ്രകാരം നൽകുന്നുണ്ട്.
ഇതുപ്രകാരം കേന്ദ്രത്തിന് എക്സൈസ് നികുതിയും സെസും പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ഈടാക്കാൻ സാധിക്കും. ഇതുമൂലമൊക്കെ വലിയ നഷ്ടം സംഭവിക്കുക സംസ്ഥാനങ്ങൾക്ക് ആയിരിക്കും. പെട്രോളിൽ നിന്നും ഡീസലിൽ നിന്നും സെസുകളും എക്സൈസ് ഡ്യൂട്ടികളും പിരിക്കാൻ കേന്ദ്രത്തിന് അധികാരം നിലനിൽക്കുകയും ജിഎസ്ടി നടപ്പാക്കുകയും ചെയ്യുമ്പോൾ നഷ്ടം സംസ്ഥാന സർക്കാരുകൾക്കു മാത്രമാണ്.
സംസ്ഥാനങ്ങളുടെ നികുതി വിഹിതം ഗണ്യമായി കുറയും. ജിഎസ്ടിയുടെ പകുതി മാത്രമാണു സംസ്ഥാനങ്ങൾക്കു കിട്ടുക. എക്സൈസ് ഡ്യൂട്ടിയുടെ വളരെ ചെറിയൊരു വിഹിതമാണു കൂടെ ലഭിക്കാനുള്ളത്. എക്സൈസ് നികുതി 1.40 പൈസയാണ്.
ഇതിൽ നിന്നു കേരളത്തിനുള്ള വിഹിതം ലീറ്ററിന് ഒരു പൈസ മാത്രമാണ്. നിലവിൽ 30 ശതമാനമാണ് കേരളത്തിനു ലഭിക്കുന്ന വിൽപന നികുതി. ഇതോടൊപ്പം രണ്ടു സെസുകളുമുണ്ട്. ഇതനുസരിച്ച് ഒരു ലീറ്റർ പെട്രോൾ വിൽക്കുമ്പോൾ കേരളത്തിന് ഏതാണ്ട് 21 രൂപയോളമാണു സർക്കാരിന് ലഭിക്കുന്നത്.
എന്നാൽ ഇത്തരത്തിൽ എന്തെങ്കിലും തീരുമാനം എടുത്താൽ 100 ശതമാനം നേട്ടവും ഉപയോക്താക്കൾക്ക് ആയിരിക്കും ലഭിക്കുക. എന്നാൽ നികുതി സ്ലാബും എക്സൈസ് നികുതികളും സംബന്ധിച്ച കേന്ദ്രത്തിന്റെയും ജിഎസ്ടി കൗൺസിലിന്റെയും തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഇത്. അടിസ്ഥാന വില മാറുന്നതനുസരിച്ച് വിലയിൽ മാറ്റം വരും എന്നതാണ് ഏറ്റവും വലിയ നേട്ടം. അസംസ്കൃത എണ്ണവില കുറഞ്ഞാൽ വില കുറയും എന്ന് സാരം.
നിലവിൽ ജിഎസ്ടി കൗൺസിലുകളിൽ ഇത്തരം ചർച്ചകളൊന്നും നടന്നിട്ടില്ല. കൗൺസിലിൽ ചർച്ച ചെയ്യണമെന്നാണ് നിർമല സീതാരാമനും പറയുന്നത്. എന്നാൽ കേരളത്തിലെ ഉൾപ്പെടെയുള്ള ധനമന്ത്രിമാർ പെട്രോളിനെ ജിഎസ്ടിയിലാക്കുന്നത് എതിർക്കുന്നത് ഈ കാരണം കൊണ്ടാണ്.
വരുമാനത്തിൽ വലിയ നഷ്ടമാണു സംസ്ഥാനങ്ങൾക്കുണ്ടാകുക. കൂടാതെ വ്യാവസായിക ആവശ്യങ്ങൾക്കായി ഇന്ധനം വാങ്ങുന്നവർക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റും ജിഎസ്ടി സംവിധാനത്തിൽ നൽകേണ്ടിവരും. ഇതും വരുമാനത്തെ ബാധിക്കും. നിലവിൽ കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 30 ശതമാനത്തോളം ഇന്ധനത്തിൽ നിന്നുള്ള നികുതിയാണു നൽകുന്നത്.
https://www.facebook.com/Malayalivartha