മോദിയുടെ ബംഗ്ലദേശ് സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ ബംഗ്ലദേശ് സന്ദർശനത്തെ കടന്നാക്രമിച്ചിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രി ബംഗ്ലദേശിൽ പോയി ബംഗാളിനെക്കുറിച്ച് പ്രസംഗിക്കുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പൂർണമായ ലംഘനമാണ്.’ എന്നാണ് ഖരഗ്പുരിൽ നടന്ന പ്രചാരണ പരിപാടിയിൽ മമത ബാനർജി പറഞ്ഞത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ബംഗ്ലദേശ് നടൻ തൃണമൂലിന്റെ റാലിയിൽ പങ്കെടുത്തപ്പോൾ ബിജെപി ബംഗ്ലദേശ് സർക്കാരുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ വീസ റദ്ദാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇവിടെ വോട്ടെടുപ്പ് നടക്കുമ്പോൾ, മോദി ഒരു വിഭാഗം ആളുകളിൽ നിന്ന് വോട്ടു തേടി ബംഗ്ലദേശിലേക്ക് പോകുന്നു. എന്തു കൊണ്ട് അദ്ദേഹത്തിന്റെ വീസ റദ്ദാക്കുന്നില്ലെന്ന് മമത ആരാഞ്ഞു. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
മമത ബംഗ്ലദേശിൽ നിന്ന് ബംഗാളിലേക്ക് ആളുകളെ കൊണ്ടു വന്നു നുഴഞ്ഞു കയറ്റം നടത്തിയെന്ന് ആരോപിക്കുന്നവർ എന്തിനാണ് ബംഗ്ലദേശിൽ പോയി പ്രചാരണം നടത്തുന്നതെന്നും മമത ചോദിച്ചു. മാതുവ സമുദായത്തിന്റെ ആത്മീയ ഗുരുവായ ഹരിചന്ദ് ഠാക്കൂറിന്റെ ജന്മസ്ഥലമായ ബംഗ്ലദേശിലെ ഓറകാണ്ടിയിലെ ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിച്ചതിനെ സൂചിപ്പിച്ചായിരുന്നു മമതയുടെ വിമർശനം. മാതുവ സമുദായത്തിലെ വലിയൊരു വിഭാഗം ബംഗാളിലും താമസിക്കുന്നുണ്ട്. ഇവരുടെ വോട്ട് പല മേഖലകളിലും നിർണായകവുമാണ്. ഇന്ത്യയിൽ നിന്ന് ഓറകാണ്ടിയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മോദി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ വിമർശിച്ചത്. ദ്വിദിന സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലദേശിലേക്ക് പോയത്. ബംഗ്ലദേശ് സ്വാതന്ത്ര്യത്തിന്റെ 50–ാം വാർഷികാഘോഷച്ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു.
അതേസമയം, പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആരോപണവുമായി നന്ദിഗ്രാമിലെ ബി.ജെ.പി നേതാവ് രംഗത്തെത്തിയിരുന്നു. മമത തന്നെ ഫോണില്‍ വിളിച്ച് നന്ദിഗ്രാമില്‍ വിജയിക്കാന്‍ സഹായം അഭ്യര്‍ഥിച്ചതായി പ്രളയ് പാല്‍ എന്ന ബി.ജെ.പി നേതാവാണ് വെളിപ്പെടുത്തിയത്. മമതയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖയും അദ്ദേഹം പുറത്തു വിട്ടു. ശനിയാഴ്ച രാവിലെയാണ് മമത വിളിച്ച് സഹായം ആവശ്യപ്പെട്ടതെന്ന് പ്രളയ് പാല്‍ പറഞ്ഞു. മമതയുടേത് എന്ന് അവകാശപ്പെടുന്ന ഫോണ്‍വിളിയുടെ ശബ്ദരേഖയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് കൃത്രിമമാണെന്നാണ് ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ പക്ഷം.
നന്ദിഗ്രാമില്‍ മത്സരിക്കുന്ന മമതയുടെ എതിരാളി മുന്‍ തൃണമൂല്‍ നേതാവ് കൂടിയായ സുവേന്ദു അധികാരിയാണ്. അതിനിടെ, തന്നോട് തൃണമൂലില്‍ ചേരാനും മമത ആവശ്യപ്പെട്ടതായി പ്രളയ് പാല്‍ പറഞ്ഞു. 'എന്നാല്‍ സുവേന്ദു അധികാരിയുടെ സഹപ്രവര്‍ത്തകനായ താന്‍ ഇത് നിരസിച്ചു. ഇടത് ഭരണകാലത്ത് സി.പി.എം നന്ദിഗ്രാമിലെ ജനങ്ങളെ ഉപദ്രവിച്ചപ്പോള്‍ അധികാരി കുടുംബമാണ് ഞങ്ങള്‍ക്കൊപ്പം നിന്നത്. അതിനാല്‍ ഞാന്‍ ഒരിക്കലും അവര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ല. സുവേന്ദു അധികാരിയുടെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























