ഇടതു രാഷ്ട്രീയത്തിന്റെ പ്രസക്തിയറിയില്ല; കമല്‍ഹാസന് മറുപടിയുമായി സിപിഎം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ വാങ്ങിയാണ് 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതെന്ന ചലച്ചിത്ര നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്റെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള സിപിഎം പോളിറ്റ് ബ്യൂറൊ അംഗം ജി രാമകൃഷ്ണന്‍ പ്രതികരിച്ചു. '' ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് കമല്‍ഹാസന് അറിയില്ല. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രസക്തിയും അര്‍ത്ഥവും അദ്ദേഹത്തിനറിയില്ല''. ഇതാണ് ഇക്കാര്യത്തില്‍ സിപിഎമ്മിന് പറയാനുള്ളതെന്ന് ജി.രാമകൃഷ്ണന്‍ വ്യക്തമാക്കി.
ഡിഎംകെയില്‍ നിന്ന് പണം വാങ്ങിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയമാണ് കാട്ടുന്നതെന്നായിരുന്നു കമലിന്റെ വിമർശനം.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിടിവാശിയും മുന്‍വിധിയുമാണ് ഇക്കുറി മക്കള്‍ നീതി മയ്യവും ഇടതുപാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തിന് വിഘാതമായതെന്നും കമല്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പത്തു കോടി രൂപയും സിപിഐക്ക് 15 കോടി രൂപയും ഡിഎംകെ കൊടുത്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കിലാണ് ഡിഎംകെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് വന്‍ വിവാദമായപ്പോള്‍ തങ്ങള്‍ മത്സരിച്ച മണ്ഡലങ്ങളിലെ ഡിഎംകെ പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന ചെലവിലേക്കായാണ് ഈ പണം ഡിഎംകെ തങ്ങള്‍ക്ക് തന്നതെന്ന വിശദീകരണമാണ് ഇരു പാര്‍ട്ടികളില്‍ നിന്നുമുണ്ടായിരുന്നത്.
ഡിഎംകെയില്‍ നിന്ന് പണം സ്വീകരിച്ചതില്‍ സിപിഎമ്മിനുള്ളില്‍ കടുത്ത വിമര്‍ശമുയര്‍ന്നിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ തമിഴ്നാട് ഘടകത്തിന് പറ്റിയ വീഴ്ചയാണിതെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കപ്പെടരുതെന്നും കേന്ദ്ര നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയതയാണറിയുന്നത്.
https://www.facebook.com/Malayalivartha


























