സ്‌പുട്‌നിക് വാക്‌സിൻ; അടുത്തയാഴ്‌ച മുതൽ ഇന്ത്യയിൽ വിതരണം ആരംഭിക്കും, കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവയ്‌ക്ക് പുറമെ ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാകും സ്‌പുട്‌നിക്
രാജ്യത്ത് കൊവിഡ്-19 പ്രതിരോധ വാക്‌സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ റഷ്യൻ വാക്‌സിനായ സ്‌പുട്‌നിക് V അടുത്തയാഴ്‌ച മുതൽ വിതരണം ചെയ്യുമെന്ന് നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ പറഞ്ഞു. വിവിധ കൊവിഡ് വാക്‌സിനുകളുടെ 216 കോടി ഡോസുകള്‍ ഓഗസ്‌റ്റ് - ഡിസംബർ മാസത്തിനിടെ ഇന്ത്യയില്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിലെ ഗമേലയ നാഷണൽ സെൻ്റർ വികസിപ്പിച്ച കൊവിഡ് വാക്‌സിനായ സ്‌പുട്‌നിക്കിൻ്റെ പ്രാദേശിക നിർമ്മാണം ജൂലൈയിൽ ഇന്ത്യയിൽ ആരംഭിക്കും.
ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയ വാക്‌സിൻ ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാണ് ഇന്ത്യയിൽ നിർമ്മിക്കുക.
റഷ്യൻ വാക്‌സിൻ ഇന്ത്യൻ വിപണിയിൽ എത്തുന്നതോടെ കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവയ്‌ക്ക് പുറമെ ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാകും സ്‌പുട്‌നിക്. ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനുകൾ ഇന്ത്യൻ
വിപണിയിൽ എത്തുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഈ വാക്‌സിനുകൾ ലഭ്യമാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണെന്ന് വി കെ പോള്‍ പറഞ്ഞു.
ഇന്ത്യയിൽ വിതരണം ആരംഭിക്കുന്നതോടെ വാക്‌സിൻ കുത്തിവെപ്പ് വേഗത്തിലാകുമെന്ന നിഗമനത്തിലാണ് അധികൃതർ. കൊവിഡിനെതിരെ സ്‌പുട്‌നിക് 91.6 ശതമാനം ഫലപ്രദമാണെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണൽ വ്യക്തമാക്കിയിരുന്നത്.
കൊവിഷീൽഡ്, കൊവാക്‌സിൻ, സ്‌പുട്‌നിക് എന്നീ വാക്‌സിനുകൾക്കൊപ്പം ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനുകൾ കൂടി എത്തിയാൽ കുത്തിവെപ്പ് വേഗത്തിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
https://www.facebook.com/Malayalivartha