ലോക് ഡൗണ്‍ ലംഘിച്ച് മരുന്നു വാങ്ങാനിറങ്ങിയ യുവാവിനെ മര്‍ദിച്ച് ജില്ലാ കളക്ടർ; സംഭവത്തിൽ യുവാവിനോടും കുടുംബത്തോടും മാപ്പു ചോദിച്ച് മുഖ്യമന്ത്രി

ലോക് ഡൗണ്‍ ലംഘിച്ച് ഛത്തീസ്ഗഡില്‍ മരുന്നു വാങ്ങാനിറങ്ങിയ യുവാവിനെ മര്‍ദിച്ച ജില്ലാ കലക്ടര്‍ക്കെതിരെ നടപടി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഛത്തീസ്ഗഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ലംഘിച്ച് പുറത്തിറങ്ങിയെന്നാരോപിച്ചായിരുന്നു യുവാവിനെ കളക്ടര്‍ മര്‍ദ്ദിച്ചതെന്നാണ് ആരോപണം
സംഭവത്തില്‍ സൂരജ്പുര്‍ കലക്ടര്‍ രണ്‍ബീര്‍ ശര്‍മയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചു. യുവാവിനോടും കുടുംബത്തോടും മാപ്പു ചോദിക്കുന്നതായ് മുഖ്യമന്ത്രി ട്വിറ്റ് ചെയ്തു. യുവാവിന്റെ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞ ശേഷമാണ് കലക്ടര്‍ കരണത്തടിച്ചത്. യുവാവിനെ മര്‍ദിക്കാനും അറസ്റ്റു ചെയ്യാനും കലക്ടര്‍ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി.
മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയതാണെന്ന് പറഞ്ഞ യുവാവ് മര്‍ദനമേല്‍ക്കുന്നതിനിടെ ചില കടലാസുകള്‍ കലക്ടറെ കാണിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ . വ്യാപകമായി പ്രചരിച്ചിരുന്നു. കൈക്കൂലി വാങ്ങിയതിന് മുന്‍പ് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് രണ്‍ബീര്‍ ശര്‍മ. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പലരും കളക്ടര്‍ക്കെതിരെ രംഗത്തെത്തി.
https://www.facebook.com/Malayalivartha

























