കോവിഡ് വാക്‌സിനിൽ ഭയം! വാക്‌സിനേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ പുഴയിലേക്ക് ചാടി ഗ്രാമത്തിലെ ജനങ്ങൾ; 1,500നടുത്ത് ജനസംഖ്യയുള്ള ഗ്രാമത്തില്‍ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 18 പേർ മാത്രം...

രാജ്യത്ത് കോവിഡ് കേസുകളും മരണങ്ങളും ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിൽ നിന്നും രക്ഷനേടാനുള്ള ഏകമാർഗം വാക്‌സിൻ സ്വീകരിക്കുക എന്നതാണ്. എന്നാൽ ഉത്തർപ്രദേശിലെ ഒരുഗ്രാമത്തിൽ വാക്‌സിനേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ പുഴയിലേക്ക് ചാടിയിരിക്കുകയാണ് ജനങ്ങൾ. അതും ഒന്നും രണ്ടുമല്ല. നൂറുകണക്കിനാളുകൾ. രാജ്യം ഒന്നടങ്കം വാക്സിനേഷനു വേണ്ടി കാത്തുനിൽക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു സംഭവം എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.
ഉത്തര്‍പ്രദേശിലെ ബാരാബംഗി ജില്ലയിലുള്ള സിസോദ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ കൊവിഡ് വാക്സിനേഷന്റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ നല്കാൻ ആരോഗ്യപ്രവർത്തകർ എത്തുകയായിരുന്നു. എന്നാല്‍, ഈ വിവരമറിഞ്ഞ സമീപത്തെ വീടുകളിലുള്ളവര്‍ പുഴയുടെ ഭാഗത്തേക്ക് ഇറങ്ങിയോടി. പലരും പുഴയുടെ ഒഴുക്കിലേക്ക് എടുത്തുചാടുകയും ചെയ്തു. 200ഓളം പേരാണ് ഇത്തരത്തില്‍ ആരോഗ്യപ്രവര്‍ത്തകരില്‍നിന്ന് 'രക്ഷപ്പെട്ടത്'!
ശനിയാഴ്ചയാണ് ഗ്രാമത്തിൽ വാക്സിനേഷൻ പരിപാടി സംഘടിപ്പിച്ചത്. ഗ്രാമത്തിൽ നിന്നും 18 പേർ മാത്രമാണ് വാക്സിൻ സ്വീകരിച്ചതെന്ന് രാംനഗർ സബ് ഡിവിഷൻ മജിസ്ട്രേറ്റ് രാജീവ് കുമാർ ശുക്ല പറഞ്ഞു. ഗ്രാമത്തിൽ നിന്നുള്ള ആളുകൾ വാക്സിനോട് വിമുഖത കാട്ടിയതിനെത്തുടർന്ന് നേരത്തെ ബോധവത്കരണം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഉദ്യോഗസ്ഥരെ കണ്ട ഗ്രാമവാസികൾ സരയൂ നദിയിലേക്ക് ചാടുകയായിരുന്നു.
ആളുകള്‍ പുഴയുടെ ഭാഗത്തേക്കു പോയപ്പോള്‍ ഇവരെ പിന്തുടര്‍ന്നുപോയി ആരോഗ്യസംഘം. വാക്സിനേഷന്‍ എടുക്കേണ്ട ആവശ്യകത പറഞ്ഞുബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ആളുകള്‍ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. തുടര്‍ന്ന് വാക്സിനേഷന്‍ നല്‍കുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കിയതിനു ശേഷമാണത്രെ ആളുകള്‍ വീടുകളിലേക്കു തിരിച്ചുപോയത്. 1,500നടുത്ത് ജനസംഖ്യയുള്ള ഗ്രാമത്തില്‍ ഇതുവരെ 18 പേര്‍ മാത്രമാണ് കൊവിഡ് വാക്സിന്‍ എടുത്തിട്ടുള്ളത്.
വാക്സിൻ എന്ന പേരിൽ വിഷം കുത്തിവെക്കുകയാണെന്നാണ് ഗ്രാമവാസികളുടെ ധാരണ. ബോധവത്കരണം നടത്തിയതിനെത്തുടർന്നാണ് കുറച്ചുപേർ വാക്സിൻ സ്വീകരിക്കാൻ തയ്യാറായത്. രാജ്യത്ത് വൈറസിനെതിരായ വാക്സിന് ക്ഷാമം നേരിടുമ്പോഴാണ് ഗ്രാമവാസികളുടെ വിചിത്ര നടപടി. വാക്സിന് പകരം വിഷമാണ് കുത്തിവെക്കുന്നതെന്ന് ഗ്രാമവാസികളോട് ചിലർ പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,22,315 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ പത്ത് ദിവസങ്ങളായി രാജ്യത്ത് ദിനം പ്രതിയുള്ള കേസുകൾ കുറയുകയാണ്.
പ്രതിദിന കണക്കുകൾ അനുകൂലമാണെങ്കിലും ദിനം പ്രതിയുള്ള മരണത്തിൽ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,454 പേർക്ക് ജീവൻ നഷ്‌ടമായി. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3,03,720 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി കഴിയുന്നവരിൽ പലരുടെയും ആരോഗ്യനില മോശമായി തുടരുന്നതിനാൽ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha

























