ലക്ഷദ്വീപിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ ഫസീല ഇബ്രാഹിമിന് ഭീഷണി? സിഐ അക്ബറിന് പിന്നിൽ പ്രവർത്തിക്കുന്നതാര്? വിവാദമായതോടെ തടിയൂരി ലക്ഷദ്വീപ് പൊലീസ്..

എന്താണ് ലക്ഷദ്വീപിൽ സംഭവിക്കുന്നതെന്ന് ഇപ്പോഴും മനസ്സിലാകാത്ത ഒത്തിരി ജനവിഭാഗമുണ്ട് കേരളത്തിൽ എന്നാൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കരിനിയമങ്ങളിൽ പ്രതിഷേധം ഇപ്പോഴും വ്യാപകമായി കനക്കുകയാണ്. ലക്ഷദ്വീപിനെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുള്ളത്.
ഏറ്റവും ഒടുവിലായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണ പരിഷ്കാരങ്ങൾക്കെതിരെ മാധ്യമങ്ങളില്‍ സംസാരിച്ചതിന് അഭിഭാഷകയും ലക്ഷദ്വീപ് സ്വദേശിയുമായ ഫസീല ഇബ്രാഹിമിന് പൊലീസ് അന്വേഷണവും കൂടാതെ ഭീഷണിയും നിലനിൽക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഫസീല പൊലീസ് അന്വേഷണത്തെക്കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞത്.
ലക്ഷദ്വീപിലെ പുതിയ ഭരണ പരിഷ്കാരങ്ങൾക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലും അൽ ജസീറയിലും ഫസീല ഇബ്രാഹിം സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലക്ഷദ്വീപിലെ മിനിക്കോയ് സി.ഐ. അക്ബര്‍ ഇവരുടെ കുടുംബത്തെ വിളിച്ച് വിവരങ്ങൾ തിരക്കിയത്.
മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിനാല്‍ തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടെന്ന് പറഞ്ഞാണ് സിഐ പിതാവിനെ വിളിച്ചതെന്ന് ഫസീല പറഞ്ഞു.
ആദ്യം വിളിച്ച പോലീസ് ഉദ്യോഗസ്ഥൻ പിതാവിനെ വിളിച്ച് തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നാണ് അവസാനമായി ദ്വീപിൽ വന്നതെന്നും ഇപ്പോൾ എവിടെയാണ് എന്നതടക്കമുള്ള വിവരങ്ങളാണ് ചോദിച്ച് മനസ്സിലാക്കിയത്.
പിന്നാലെ തന്നെ നേരിട്ട് വിളിച്ച ഉദ്യോഗസ്ഥന്‍ ഏതൊക്കെ മാധ്യമങ്ങളിലാണ് സംസാരിച്ചതെന്നും എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്നും ചോദിച്ചറിഞ്ഞു. ഫോണ്‍ വിളിച്ചാല്‍ എടുക്കണമെന്നും തന്‍റെ സോഷ്യല്‍മീഡിയ അക്കൌണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഫസീല പറഞ്ഞു.
തന്നെ ഭീകരവാദിയായി ചിത്രീകരിക്കാനാണ് പൊലീസ് നടത്തുന്ന ശ്രമമെന്നും സമരക്കാരെ അടിച്ചമര്‍ത്താനുള്ള തീരുമാനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഫസീല പ്രതികരിച്ചു.
ഈ വിവരം ഫസീല തന്നെയാണ് മറ്റ് ന്യൂസ് അവറുകളിൽ പങ്കെടുത്ത് തുറന്ന് പറഞ്ഞത്. ഇത്തരത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണ പരിഷ്കാരങ്ങൾക്കെതിരെ മാധ്യമങ്ങളില്‍ സംസാരിച്ചതിന് പൊലീസ് ഭീഷണിയെന്ന ഫസീലയുടെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ ഏറ്റെടുത്ത് വിവാദമായതിന് പിന്നാലെ ലക്ഷദ്വീപ് പൊലീസ് തടിയൂരാൻ ശ്രമിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഫസീല ഇബ്രാഹീമിന്റെ കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മിനിക്കോയ് സി.ഐ അക്ബർ തന്നെ നേരിട്ട് വെളിപ്പെടുത്തിയിരിക്കുകയാണ്. പരിചയപ്പെടാൻ മാത്രമാണ് ഫസീലയെ വിളിച്ചതെന്നാണ് പൊലീസ് ഇപ്പോൾ നൽകുന്ന വിശദീകരണം.
മിനിക്കോയ് സ്വദേശിനിയാണോയെന്ന് അറിയില്ലായിരുന്നു. അത് സ്ഥിരീകരിക്കാൻ വേണ്ടി മാത്രമാണ് അഭിഭാഷകയെ വിളിച്ചതെന്നും അന്വേഷണം നടത്തണമെന്ന് നിർദേശം കിട്ടിയിട്ടില്ലെന്നും സിഐ അക്ബർ തന്നെ വ്യക്തമാക്കി.
അതേസമയം, ലക്ഷദ്വീപില്‍ മറൈന്‍ വാച്ചര്‍മാരെ പിരിച്ചുവിടുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണ് പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. വനം, പരിസ്ഥിതി മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന 200 ഓളം പേരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്.
ദ്വീപില്‍ നടക്കുന്ന പവിഴപുറ്റ് നശിപ്പിക്കല്‍, ഡോള്‍ഫിന്‍, കടല്‍ വെളളരി വേട്ട തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് വാച്ചര്‍മാരെ നിയമിച്ചിരിക്കുന്നത്.
അവരെ പിന്‍വലിക്കുന്നത് ദ്വീപിന് വെല്ലുവിളിയാകും. കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്താണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് അഡ്മിനിസ്ട്രേഷന്റെ വിശദീകരണം.
അടുത്ത മൂന്ന് മാസം വരെ മറൈന്‍ വാച്ചര്‍മാരുടെ സേവനം ആവശ്യമില്ലെന്ന തീരുമാനമാണ് അഡ്മിനിസ്ട്രേറ്റര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്ന മറൈന്‍ വാച്ചര്‍മാര്‍ ഒരു വര്‍ഷം മുമ്പാണ് തല്‍സ്ഥാനത്തേക്കെത്തുന്നത്. ഇവരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നത് അടുത്തിടെയായിരുന്നു.
https://www.facebook.com/Malayalivartha

























