പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു; മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തു... പ്രതികാരമായി ദളിത് യുവാക്കളെ മർദ്ദിച്ച് തല മുണ്ഡനം ചെയ്‌ത് ചെരിപ്പുമാല അണിയിച്ചു
പെൺകുട്ടിയുമായുള്ള സൗഹൃദത്തിൻ്റെ പേരിൽ ദളിത് യുവാക്കളെ മർദ്ദിച്ച് തല മുണ്ഡനം ചെയ്‌ത് ചെരിപ്പുമാല അണിയിച്ചു. മധ്യപ്രദേശിലെ ജബൽപുരിലാണ് സംഭവം. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചെന്നും നാല് പേർ അറസ്‌റ്റിലായെന്നും പോലീസ് പറഞ്ഞു.
ദളിത് വിഭാഗത്തിൽപ്പെട്ട രാജ്‌കുമാർ ദെഹാരിക്കും (20) ഇയാളുടെ സുഹൃത്തുമാണ് മെയ് 22ന് ക്രൂര പീഡനങ്ങൾക്ക് ഇരയായത്. പെൺകുട്ടിയുമായി സൃഹൃദം പുലർത്തിയെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ യുവാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ആക്രമിച്ചത്.
പ്രദേശത്തെ ഉന്നതകുടുംബത്തിലെ 19കാരിയായ യുവതിയുമായി രാജ്‌കുമാർ സൗഹൃദം പുലർത്തിയതാണ് മർദ്ദനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ നിന്നും പുറത്ത് പോകാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നും എല്ലാവരുമായി സംസാരിക്കാൻ ഒരു മൊബൈൽ ഫോൺ വേണമെന്നും പെൺകുട്ടി അറിയിച്ചതോടെ രാജ്‌കുമാർ ഫോൺ വാങ്ങി നൽകി. സുഹൃത്തിൻ്റെ പക്കൽ നിന്നുമാണ് ഫോൺ വാങ്ങി നൽകിയത്.
മകൾ ഫോൺ ഉപയോഗിക്കുന്നതായി പിതാവ് കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. അന്വേഷണത്തിൽ രാജ്‌കുമാറാണ് മകൾക്ക് ഫോൺ നൽകിയതെന്ന് കണ്ടെത്തി.
നേരിൽ കാണണമെന്നും വീട്ടിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ടതോടെയാണ് യുവാവും സുഹൃത്തും പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഫോൺ നൽകിയതുമായി ബന്ധപ്പെട്ട് യുവാക്കളെ ചോദ്യം ചെയ്‌ത പെൺകുട്ടിയിടെ ബന്ധുക്കൾ യുവാക്കളെ ക്രൂരമായി മർദ്ദിച്ചു.
മർദ്ദനത്തെ തുടർന്ന് അവശരായ യുവാക്കളുടെ തല മുണ്ഡനം ചെയ്യുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്‌തു. വിവരം പോലീസിനെ അറിയിച്ചാൽ കുടുബാംഗങ്ങളെ ഉൾപ്പെടെ ഉപദ്രവിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. നാല് ദിവസത്തിന് ശേഷം യുവാക്കൾ വിവരം പോലീസിനെ അറിയിച്ചതോടെയാണ് കേസെടുത്തത്. അറസ്‌റ്റിലായ പ്രതികൾ റിമാൻഡിലാണ്.
https://www.facebook.com/Malayalivartha