ഐഎസ്ആര്‍ഒയ്ക്ക് 4344 കോടി രൂപ പിഴ, രാജ്യാന്തര ആര്‍ബിട്രേഷന്‍ കോടതിയാണ് പിഴ അടയ്ക്കാന്‍ ഉത്തരവിട്ടത്

ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷനു രാജ്യാന്തര ആര്‍ബിട്രേഷന്‍ കോടതി 672 മില്യണ്‍ ഡോളര്‍ (4344 കോടി രൂപ) പിഴ വിധിച്ചു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനമായ ദേവാസ് മള്‍ട്ടിമീഡിയയ്ക്ക് എസ് ബാന്‍ഡ് സ്‌പെക്ട്രം നല്‍കുന്നതിനുള്ള കരാര്‍ ദേശീയ സുരക്ഷ മുന്‍നിര്‍ത്തി റദ്ദാക്കിയ കേസിലാണിത്. 2ജി സ്‌പെക്ട്രം ക്രമക്കേട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നാലുവര്‍ഷം മുന്‍പാണ് വിവാദ എസ് ബാന്‍ഡ് കരാര്‍ റദ്ദാക്കപ്പെട്ടത്.
12 വര്‍ഷത്തേക്ക് സ്‌പെക്ട്രം ഉപയോഗിക്കുന്നതിന് ഉടമ്പടി പ്രകാരം ദേവാസ് കമ്പനി 30 കോടി ഡോളര്‍ ആന്‍ട്രിക്‌സിന് നല്‍കണം. ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഓഡിയോ, വിഡിയോ, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കാനായിരുന്നു ദേവാസിന്റെ പദ്ധതി. ഇത്തരമൊരു കരാറില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ച നടപടികളില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് 2011ല്‍ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി വിവാദ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.
ദേശസുരക്ഷക്ക് നിരക്കുന്നതല്ല കരാറെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സമിതി കരാര്‍ റദ്ദാക്കിയത്. ഐ.എസ്.ആര്‍.ഒ ചെയര്‍മാനായിരുന്ന ജി. മാധവന്‍ നായര്‍ ഈ വിവാദത്തില്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തു. ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഇസ്രോ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍. 2012 സെപ്റ്റംബര്‍ 9 രാവിലെ 9:51ന് ഇസ്രോയുടെ നൂറാമത്തെ ദൗത്യമായ, പി.എസ്.എല്‍.വി സി 21 ശ്രീഹരിക്കോട്ടയിലെ സതീശ് ധവന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























