സിഖ് വിശുദ്ധഗ്രന്ഥം അഗ്‌നിക്കിരയാക്കിയതിന് സംഘര്‍ഷമുണ്ടായ പഞ്ചാബ് ശാന്തമാകുന്നു

സിഖ് മതത്തിന്റെ വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് അഗ്‌നിക്കിരയാക്കിയതിന്റെ പേരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട പഞ്ചാബില്‍ സ്ഥിതിഗതികള്‍ ശാന്തമാകുന്നു. സംഘര്‍ഷസ്ഥിതി നിലനിന്ന തരണ്‍ താരണ്‍, അമൃത്സര്‍, ജലന്തര്‍, ഫരീദ്‌കോട്ട് എന്നിവിടങ്ങളില്‍ പൊലീസും അര്‍ധസൈനിക വിഭാഗങ്ങളും ഫ്‌ളാഗ് മാര്‍ച്ച് നടത്തി.
ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഭഗ്‌വാര അടക്കമുളള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സുരക്ഷാസേനയുടെ ഇടപെടലില്‍ ഇത് വേഗം നിയന്ത്രിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ഒരാഴ്ചയായി തുടരുന്ന സംഘര്‍ഷത്തിന് അയവു വന്നെങ്കിലും മിക്ക സ്ഥലങ്ങളിലും പൊലീസും അര്‍ധസൈനിക വിഭാഗവും ജാഗ്രത പുലര്‍ത്തുന്നുണ്ട്. മതഗ്രന്ഥം കത്തിച്ച സംഭവത്തില്‍ അന്വേഷണവും ശക്തമായി പുരോഗമിക്കുകയാണ്.
സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ വിദേശ ഗൂഢാലോചനയുണ്ടെന്നും സിഖ് വികാരം വ്രണപ്പെടുത്തി വര്‍ഗീയവിദ്വേഷം ആളിക്കത്തിക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ പദ്ധതിയിട്ടതിന്റെ സൂചനകള്‍ സംസ്ഥാന ഇന്റലിജന്‍സിനു ലഭിച്ചതായും മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ രുപീന്ദര്‍ സിംഗും ജസ്‌വിന്ദര്‍ സിംഗും വിദേശികളുമായി ഗൂഢാലോചന നടത്തിയതിന്റെ ഫോണ്‍ സംഭാഷണ രേഖകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.
പ്രധാന പാതകളില്‍ ചിലതില്‍ പ്രതിഷേധക്കാര്‍ ഇന്നലെയും ഉപരോധം സംഘടിപ്പിച്ചെങ്കിലും രാത്രിയോടെ ഗതാഗതം സാധാരണ നിലയില്‍ എത്തി. ദസറ പ്രമാണിച്ച് റോഡ് ഉപരോധിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പഞ്ചാബില്‍ മതഗ്രന്ഥം അഗ്‌നിക്കിരയാക്കിയതെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
വിശുദ്ധഗ്രന്ഥം കത്തിച്ചതിന്റെ പേരില്‍ അറസ്റ്റിലായവര്‍ക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് ഉള്‍പ്പെടെ സാമ്പത്തിക സഹായം ലഭിച്ചുവെന്നതിന്റെ തെളിവുകളും സര്‍ക്കാരിന് ലഭിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























