കുടിവെള്ളം വാങ്ങാന്‍ പോലും പണത്തിനായി ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്നു മരിച്ചു വീഴുന്ന ജനത്തിന്റെ ദുരവസ്ഥയില്‍ നിന്ന് ശ്രദ്ധ തിരിക്കാനായാണ് 2000 രൂപ നോട്ടിന്റെ പെരുപ്പിച്ച കഥകള്‍ പുറത്തു വന്നു കൊണ്ടിരുന്നത്

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ 2000 രൂപ നോട്ടിനോളം താരപരിവേഷം കിട്ടിയ മറ്റൊന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമാണ്. അത്രയ്ക്ക് ഹീറോ പരിവേഷമാണ് എല്ലാ മേഖലകളില്‍ നിന്നും പുറത്തു വന്നു കൊണ്ടിരുന്നത. നോട്ട് നിരോധനത്തിലൂടെ രാജ്യത്തുണ്ടായ അരക്ഷിതാവസ്ഥ ഒരു കാലത്തുമുണ്ടായിട്ടില്ല. കുടിവെള്ളം വാങ്ങാന്‍ പോലും പണത്തിനായി ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്നു മരിച്ചു വീഴുന്ന ജനത്തിന്റെ ദുരവസ്ഥയില്‍ നിന്ന് ശ്രദ്ധ തിരിക്കാനായാണ് 2000 രൂപ നോട്ടിന്റെ പെരുപ്പിച്ച കഥകള്‍ പുറത്തു വന്നു കൊണ്ടിരുന്നത്. 2016 ലെ നോട്ട് നിരോധനം പോലെയല്ല എന്നതില്‍ ആശ്വസിക്കാം. 2000 രൂപ നോട്ട് രാജ്യത്ത് നിരോധിക്കുന്ന വിവരം ആര്‍ ബി ഐ പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയാകട്ടെ ജപ്പാനില്‍ കറങ്ങി നടക്കുകയാണ്.
100 ന്റെയും, 200 ന്റെയും , 500 ന്റെയും ഒക്കെ നോട്ടുകള്‍ ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയെന്നും, ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗംമായി പൊതുജനത്തിന് നല്ല ഗുണനിലവാരമുള്ള നോട്ടുകള്‍ ലഭ്യമാക്കണമെന്ന ആര്‍ബിഐയുടെ നയപ്രകാരമാണ് നോട്ട് നിരോധിക്കുന്നതെന്നാണ് ആര്‍ ബി ഐ പറയുന്നത്.എന്നാല്‍ 2000 രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2019 ല്‍ നിര്‍ത്തിവെച്ചത് കള്ളനോട്ട് വ്യാപകമായതിനെത്തുടര്‍ന്നായിരുന്നു. മികച്ച രീതിയില്‍ അച്ചടിച്ച 2000 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമാണെന്നും ഇത് തിരിച്ചറിയുക വെല്ലുവിളിയാണെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു. അതായത് ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകള്‍ അതിവേഗമെത്തി. ഇതു കൊണ്ടാണ് 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതായത് രണ്ടായിരത്തിന്റെ നോട്ടുകളുടെ ഡിസൈന്‍ മുതല്‍ അപാകതയായിരുന്നെന്ന് വ്യ്കതമായിരുന്നു.
2000 രൂപ നോട്ടില്‍ ഒരിക്കലും ഡ്യൂപ്ലിക്കേറ്റ് ഇറക്കില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. പറഞ്ഞുപറഞ്ഞ് നോട്ടില്‍ ജിപിഎസ് ഉണ്ടെന്നുവരെയാക്കിയിരുന്നു. നികുതി അടയ്ക്കാത്തവരെ ഉപഗ്രഹം ഉപയോഗിച്ച് കണ്ടെത്താം എന്നും ഇവര്‍ പറഞ്ഞുപരത്തി. ലോകത്ത് ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത നൂതന സാങ്കേതിക വിദ്യകള്‍ വരെ നോട്ടിലുണ്ടെന്ന് പറഞ്ഞ് വലിയ തോതിലുള്ള കള്ളപ്രചാരണമാണ് നടന്നത്. ഇവരുടെ പ്രചാരണത്തില്‍ നിഷ്പക്ഷ മാധ്യമങ്ങളും ഇടതുപക്ഷ, വലതുപക്ഷ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ടുകള്‍ നല്‍കി.
2000 രൂപയുടെ നോട്ടുകളില്‍ അത്യാധുനിക നാനോ ടെക്നോളജി ഉപയോഗിച്ചു നിര്‍മ്മിച്ച 'നാനോ ജിപിഎസ് ചിപ്പ് ' അഥവാ എന്‍ജിസി ഘടിപ്പിച്ചിരിക്കുന്നു. വളരെ നേര്‍ത്ത ഐറ്റം ആയതിനാല്‍ ഒറ്റ നോട്ടത്തില്‍ കണ്ടു പിടിക്കുക അസാധ്യമെന്നായിരുന്നു പ്രചാരണം. മറ്റു സാധാരണ ജിപിഎസ് ട്രാക്കിങ് സംവിധാനങ്ങള്‍ പോലെ അല്ല ഈ ചിപ്പുകള്‍. ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ വൈദ്യുതി ആവശ്യമില്ല. കാരണം ഇവ ഒരു സിഗ്നലും പുറത്തേക്കു ബഹിര്‍ഗമിക്കുന്നില്ല. എന്നാല്‍, ഒരു കണ്ണാടി പോലെ, വെളിച്ചം തിരിച്ചു പ്രതിഫലിപ്പിക്കുന്ന പ്രവൃത്തി ചെയ്യുന്നു എന്ന് മാത്രം. അതായത്, ഒരു ട്രാക്കിങ് സംവിധാനം ഉള്ള ഉപഗ്രഹം അല്ലെങ്കില്‍ ഉപകരണം ഉണ്ടെങ്കില്‍, ഉപഗ്രഹത്തില്‍ നിന്നും ഉള്ള സിഗ്നല്‍ ഇതില്‍ തട്ടി പ്രതിഫലിപ്പിക്കുമ്പോള്‍, കൂടെ നോട്ടിന്റെ സീരിയല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ കൂടി അറിയാന്‍ സാധിക്കും, കൂടെ കിറുകൃത്യം ആയുള്ള സ്ഥലവും. നോട്ടിനു കേടുപാട് വരുത്താതെ ഈ ചിപ്പുകള്‍ പുറത്തെടുക്കുവാന്‍ സാധിക്കുകയില്ല.
ഏകദേശം 120 മീറ്റര്‍ വരെ ആഴത്തില്‍ ഉപഗ്രഹങ്ങള്‍ക്ക് സിഗ്നല്‍ എത്തിക്കാന്‍ ശേഷി ഉണ്ടെന്നു ഇരിക്കെ, ഈ പുതിയ നോട്ടുകള്‍ പൂഴ്ത്തി വെക്കുക അസാധ്യം ആണെന്നായിരുന്ന തള്ളുകാരുടെ വാദം. ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അല്ലാതെ വേറെ എവിടെയെങ്കിലും വന്‍തോതില്‍ ഈ നോട്ടുകള്‍ സൂക്ഷിച്ചാല്‍ ആദായ നികുതി വകുപ്പിന് ഉടനടി അക്കാര്യം അറിയിക്കാനും മേല്‍നടപടി എടുക്കാനും സാധ്യത ഏറെയാണെന്നെല്ലാമായിരുന്നു തള്ളുകള്‍. ഇതിനെയെല്ലാം കടത്തി വെട്ടിയാണ് കള്ളനോട്ടുകള്‍ പ്രചരിച്ചത്. ഇതോടെയാണ് നോട്ടുകളുടെ അച്ചടി നിര്‍ത്തേണ്ട സാഹചര്യം ആര്‍ബിഐയ്ക്കുണ്ടായത്.
2022 ഓഗസ്റ്റില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ നിരവധി ബിസിനസ് സ്ഥാപനങ്ങളില്‍ നിന്ന് 150 കോടിയോളം കള്ളപ്പണം പിടികൂടിയിരുന്നു. ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ ആശുപത്രികള്‍ നടത്തിിരുന്ന ചില ബിസിനസ് ഗ്രൂപ്പുകളാണ് അന്ന് പ്രതിക്കൂട്ടിലായത്. തമിഴ്നാട്ടില്‍, സില്‍ക്ക് സാരി, ചിറ്റഫണ്ട് ബിസിനസ് നടത്തുന്ന രണ്ടു ബിസിനസ് ഗ്രൂപ്പുകള്‍ 250 കോടിയോളം അനധികൃത വരുമാനം ഉണ്ടാക്കിയതായും കണ്ടെത്തിയിരുന്നു. ഇതുകൂടാതെ 2022 സാമ്പത്തിക വര്‍ഷം 2000 രൂപയുടെ കള്ളനോട്ടുകളില്‍ 55 ശതമാനം വര്‍ദ്ധന ആര്‍ബിഐ കണ്ടെത്തിയിരുന്നു.
2000 ത്തിന്റെ നോട്ടുകളുടെ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്പ് പുറത്തിറക്കിയവയാണ്. ഇവയുടെ കാലാവധിയായ അഞ്ചുവര്‍ഷം പൂര്‍ത്തിയാവുകയും ചെയ്തു. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത്. 2019 മുതല്‍ രണ്ടായിരത്തി അച്ചടി അവസാനിപ്പിച്ചു. ഇപ്പോള്‍ 90 ശതമാനം നോട്ടും തിരിച്ചു പിടിയ്ക്കാനായെന്നാണ് ആര്‍ബി ഐ അവകാശപ്പെടുന്നത്. എന്നാല്‍ 3.62 ലക്ഷം കോടി രൂപ ഇപ്പോഴും വിപണിയിലുണ്ടെന്നാണ് കണക്ക് .മൂന്നു മാസത്തിനകം അവകൂടി തരിച്ചു പിടിക്കാനാണ് നിരോധനം എന്നും വാദിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























