കുതിച്ച് മുന്നേറി സമ്പദ് വ്യവസ്ഥ ; ഇന്ത്യയെ കണ്ട് പഠിക്കണമെന്ന് IMF ..ഇന്ത്യയിലേയ്ക്ക് വിദേശ നിക്ഷേപങ്ങളുടെ കുത്തൊഴുക്ക്

ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം കുതിക്കുന്നതായി ഐഎംഎഫ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2023-ൽ 6.1 ശതമാനമായി വളരുമെന്ന് ഐഎംഎഫ് വ്യക്തമാക്കി. ഏപ്രിൽ മാസത്തെ പ്രൊജക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ 0.2 ശതമാനം ഉയർന്ന റിവിഷനാണ് വളർച്ചയിൽ ഉള്ളത്. 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ആഭ്യന്തര നിക്ഷേപം ശക്തമായത് സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഏഷ്യയിലെ വളർച്ച 2023-ൽ 5.3 ശതമാനമായും, 2024-ൽ 5.0 ശതമാനമായും ഉയരുമെന്ന് ഐഎംഎഫ് വ്യക്തമാക്കി.
2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച 6.5 ശതമാനമായി ഉയരുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രവചനം. നടപ്പ് സാമ്പത്തിക വർഷം ആദ്യപാദത്തിൽ 8 ശതമാനം വളർച്ചയും, തുടർന്നുള്ള മൂന്ന് പാദങ്ങളിൽ 6.5 ശതമാനം, 6 ശതമാനം, 6.5 ശതമാനം എന്നിങ്ങനെയാണ് വളർച്ച കണക്കാക്കുന്നത്. അടിസ്ഥാനപണപ്പെരുപ്പം ക്രമേണ കുറയുന്ന സാഹചര്യത്തിൽ സമ്പത്ത് വ്യവസ്ഥയ്ക്ക് കൂടുതൽ മുന്നേറാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അതേസമയം, ആഗോള തലത്തിലുള്ള പണപ്പെരുപ്പം 2023-ൽ 6.8 ശതമാനമായും, 2024-ൽ 5.2 ശതമാനമായും കുറയുമെന്നാണ് സൂചന.
ഈ വളർച്ച തുടർന്നാൽ 2030 ല്‍ ഇന്ത്യന്‍ സമ്പത് വ്യവസ്ഥ ജപ്പാനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ ഐ എച് എസ് മാക്കിറ്റ് പ്രവചിക്കുന്നു. ലോകരാഷ്ട്രങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ ജര്‍മനിയെയും ഇംഗ്ലണ്ടിനെയും പിന്നിലാക്കി മൂന്നാം സ്ഥാനത്ത് എത്തും.
നിലവില്‍ ലോകരാഷ്ട്രങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ 6-ാം സ്ഥാനമാണ് ഇന്ത്യക്ക് ഉള്ളത്. 2021 ല്‍ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം 2.7 ട്രില്യണ്‍ ഡോളറാണ്. 2030 ല്‍ 8.4 ട്രില്യണ്‍ ഡോളറായി വര്‍ധിക്കും. അടുത്ത ദശാബ്ധത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാഷ്ട്രങ്ങളില്‍ ഒന്നായി മാറുമെന്ന്, ഐ എച് എസ് മാക്കിറ്റ് കരുതുന്നു.
ദ്രുതഗതിയില്‍ വളരുന്ന കണ്‍സ്യൂമര്‍ വിപണി കൂടാതെ വലിയ വ്യവസായ മേഖല എന്നിവ ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു. അത്തരം കമ്പനികള്‍ ഉത്പാദനം, അടിസ്ഥാന സൗകര്യം, സേവന മേഖലയിലാണ് സംരംഭങ്ങള്‍ തുടങ്ങുന്നത്. ഓട്ടോ മൊബൈല്‍, ഇലക്ട്രോണിക്‌സ്, രാസവസ്തുക്കള്‍, ബാംങ്കിംഗ്, ഇന്‍ഷുറന്‍സ്, ഐ ടി, ആരോഗ്യ മേഖല തുടങ്ങിയവയിലാണ് ബഹുരാഷ്ട്ര കമ്പനികള്‍ നിക്ഷേപിക്കുന്നത്.
കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. നിലവില്‍ 500 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉള്ള സ്ഥാനത് 2030 ല്‍ 1.1 ശത കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. വിദേശ നിക്ഷേപം വർധിച്ചത് ഇക്വിറ്റി വിപണിയിൽ ഇതുവരെ 1.2 ലക്ഷം കോടിയുടെ നിക്ഷേപ നേട്ടത്തിനും സഹായിച്ചു. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം ( Foreign Portfolio Investments) ഇനിയും തുടരാൻ സാധ്യതയുണ്ടെന്നുമാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ജൂലൈയിൽ ഇതുവരെ 43,800 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇന്ത്യൻ വിപണികളിലേക്ക് ഒഴുകിയെത്തിയത്.. ഈ മാസം മാത്രം, കഴിഞ്ഞ വെള്ളിയാഴ്ച്ച, ജൂലൈ 21 വരെ 43,084 കോടി രൂപയുടെ വൻ നിക്ഷേപമാണ് നടന്നിരിക്കുന്നത്. ഇത് തുടർച്ചയായ മൂന്നാം മാസമാണ് വിദേശ നിക്ഷേപം 40,000 കോടി രൂപ മറികടക്കുന്നത്. കഴിഞ്ഞ ജൂണിൽ 47,148 കോടി രൂപയും, മെയിൽ 43,838 കോടി രൂപയുമാണ് വിദേശ നിക്ഷേപമായി ഇന്ത്യൻ വിപണികളിലേക്ക് എത്തിയത്. ഫിനാൻഷ്യൽസ്, ഓട്ടോമൊബൈൽസ്, ക്യാപിറ്റൽ ഗുഡ്സ്, റിയൽറ്റി, എഫ്എംസിജി തുടങ്ങിയവയ്ക്കാണ് വിദേശ നിക്ഷേപകർ പ്രാധാന്യം നൽകുന്നത്
https://www.facebook.com/Malayalivartha


























