ഭൂമിയെ ചുറ്റിക്കഴിഞ്ഞു, അടുത്ത സ്റ്റോപ്പ് ചന്ദ്രൻ! രാജ്യം കാത്തിരിക്കുന്ന ആ ദിവസം വരുന്നു...

ചന്ദ്രയാൻ-3 ഭൂമിയെ ചുറ്റിയുള്ള ഭ്രമണപഥത്തിലെ യാത്ര പൂർത്തിയാക്കിയതായി ഐഎസ്ആർഒ അധികൃതർ അറിയിച്ചു. പേടകം ട്രാൻസ് ലൂണാർ ട്രജക്ട്ടറിയിൽ പ്രവേശിച്ചു. ചെവ്വാഴ്ച ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെയാണ് പേടകത്തെ പുതിയ പാതയിലേക്ക് പ്രവേശിപ്പിച്ചത്. ഇനി ചന്ദ്രനിലേക്കുള്ള ചാന്ദ്രയാന്റെ ദൂരം വെറും 22 ദിവസങ്ങൾക്കൂടി മാത്രം.
അതിനിര്‍ണായക ഘട്ടമായ ടിഎൽഐ ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനിലാണു വിജയകരമായി നടത്തിയതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. അടുത്ത ചുവട് ചന്ദ്രന്‍ എന്ന അടിക്കുറിപ്പോടെയാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) ഐഎസ്ആര്‍ഒ കുറിപ്പിട്ടത്.
ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥം അഞ്ചുതവണ ഉയർത്തിയതിനു ശേഷമാണ് പേടകം ട്രാൻസ് ലൂണാർ യാത്രയ്‌ക്കുള്ള പ്രവേഗം കൈവരിച്ചത്. പേടകം അഞ്ചു ദിവസത്തോളം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത മേഖലയിലൂടെയാണു സഞ്ചരിക്കുക. വരുന്ന 5ന് പേടകം ചാന്ദ്രഭ്രമണപഥത്തിലെത്തും. ഇതിനെ ലൂണാർ ഓർബിറ്റ് ഇൻസേർഷൻ എന്നാണു വിളിക്കുക.
ഓഗസ്റ്റ് 5ന് പേടകത്തെ ചന്ദ്ര ഭ്രമണപഥത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചു കൊണ്ടുവരും. ഭൂമിയുടെ ആറിലൊന്ന് ഭൂഗുരുത്വാകർഷണ ബലം മാത്രമാണു ചന്ദ്രനുള്ളത്. ഒരു നിശ്ചിത ഘട്ടത്തിൽ ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണ ബലം തുല്യമായി.
ഈ സമയത്തു ചന്ദ്രയാൻ 3 പേടകത്തിന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിലുള്ള എൻജിനുകൾ പ്രവർത്തിപ്പിച്ചായിരുന്നു ഭൂമിയുടെ ആകർഷണ വലയം ഭേദിച്ചത്. തുടർന്നു ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ലൂണാർ ട്രാൻസ്ഫർ ട്രജക്ട്രി എന്ന സാങ്കൽപ്പിക വഴിയിലൂടെയാണു ചന്ദ്രയാന്റെ ഇനിയുള്ള യാത്ര. ഭൂമിക്കും ചന്ദ്രനും സ്വാധീനമില്ലാത്ത മേഖലയാണിത്.
ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും. ആഗസ്റ്റ് 17-നായിരിക്കും ഇത് നടക്കുക. ഓഗസ്റ്റ് 23 വൈകിട്ട് 5.47- നാണ് ചന്ദ്ര ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാന്‍സിനസ് യു ഗര്‍ത്തത്തിന് അടുത്താണ് ചന്ദ്രയാന്‍ ലാന്‍ഡര്‍ ഇറങ്ങാന്‍ പോകുന്നത്.
ലാന്‍ഡിങ്ങ് കഴിഞ്ഞാല്‍ റോവര്‍ പുറത്തേക്ക് വരും. ലാന്‍ഡറിലെ ശാസ്ത്ര ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകല്‍ നേരമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും കാലാവധി. ഇത്രയും ദിവസം കൊണ്ട് ചന്ദ്രനില്‍ നിന്നും പരമാവധി വിവരങ്ങള്‍ കൈവരിക്കുകയാണ് പ്രധാന ലക്ഷ്യം.
https://www.facebook.com/Malayalivartha


























