ഉത്തരകാശിയിലെ സിൽകാരയിൽ തുരങ്കം തകർന്ന് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക്....ആദ്യം തിരിച്ചടിയായത് അവശിഷ്ടങ്ങൾക്കിടയിലെ സ്റ്റീൽ കഷണങ്ങളും പാറക്കല്ലുകളും...ജീവന് ഭീഷണിയാകുമെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് നിർത്തിവെച്ചത്...

ഉത്തരകാശിയിലെ സിൽകാരയിൽ തുരങ്കം തകർന്ന് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ആദ്യം തിരിച്ചടിയായത് അവശിഷ്ടങ്ങൾക്കിടയിലെ സ്റ്റീൽ കഷണങ്ങളും പാറക്കല്ലുകളും. നവംബർ 12-ന് കൂറ്റൻ ആഗർയന്ത്രം ഉപയോഗിച്ച് ആരംഭിച്ച തുളയ്ക്കൽ തുരങ്കം കൂടുതൽ തകരാനിടയാക്കുമെന്നും തൊഴിലാളികളുടെ ജീവന് ഭീഷണിയാകുമെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് നിർത്തിവെച്ചത്. തുടർന്ന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന പ്രദേശം ശക്തിപ്പെടുത്തിയാണ് ഡ്രില്ലിങ് പുനരാരംഭിച്ചത്.കോൺക്രീറ്റ് തുരങ്കത്തിന്റെ രണ്ടുകിലോമീറ്റർ ഭാഗമാണ് രക്ഷാപ്രവർത്തനത്തിന്റെ കേന്ദ്രബിന്ദു. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.), സതല്ജ് ജൽവിദ്യുത് നിഗം ലിമിറ്റഡ് (എസ്.ജെ.വി.എൻ.എൽ.) റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർ.വി.എൻ.എൽ.),
നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻ.എച്ച്.ഐ.ഡി.സി.എൽ), തെഹ്‌രി ഹൈഡ്രോ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (ടി.എച്ച്.ഡി.സി.എൽ), റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർ.വി.എൻ.എൽ.) തുടങ്ങിയ ഏജൻസികളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റ് അർനോൾഡ് ഡിക്സന്റെ നേതൃത്വത്തിലുള്ള സംഘവും പങ്കെടുക്കുന്നുണ്ട്.രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർസിങ് ധമിയുമായി സംസാരിച്ച് വിലയിരുത്തി.തൊഴിലാളികൾക്ക് പാകംചെയ്തതും പോഷകസമൃദ്ധവുമായ ഭക്ഷണമെത്തിക്കുന്നുണ്ട്. കഞ്ഞി, ഖിച്ടി, ആപ്പിൾ കഷണങ്ങൾ, നേന്ത്രപ്പഴം, വെള്ളം, ഓക്സിജൻ തുടങ്ങിയവയാണ് നൽകുക.
പുതുതായി സ്ഥാപിച്ച ആറിഞ്ച് വ്യാസമുള്ള കുഴൽ തൊഴിലാളികളുമായുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കിയതായി ദേശീയ ദുരന്തനിവാരണസേനയിലെ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അത്ഹസ്‌നൈൻ പറഞ്ഞു. ക്യാമറയുടെ സഹായത്തോടെ തൊഴിലാളികളെ നിരീക്ഷിക്കുകയാണെന്ന് എൻ.എച്ച്.ഐ.ഡി.സി.എൽ. ഡയറക്ടർ അൻഷു മനീഷ് ഖൽഖോ പറഞ്ഞു. തൊഴിലാളികളുടെ മനോവീര്യം ഉറപ്പാക്കുന്നതിന് കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.ഉത്തരാഖണ്ഡിലെ സില്‍ക്യാരയില്‍ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉദ്വേഗജനകമെന്ന നിലയില്‍ അവതരിപ്പിക്കരുതെന്ന് ടിവി ചാനലുകള്‍ക്ക് വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം.
രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന തുരങ്കത്തിനു സമീപത്തുനിന്ന് തത്സമയ ദൃശ്യങ്ങള്‍ ചിത്രീകരിക്കരുതെന്നും നിര്‍ദേശമുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ വിവിധ ഏജന്‍സികള്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അവര്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ക്യാമറ കൈകാര്യം ചെയ്യുന്നവരും റിപ്പോര്‍ട്ടര്‍മാരും ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിച്ച തുരങ്കഭാഗത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മനോവീര്യം നിലനിര്‍ത്താന്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. രക്ഷയ്‌ക്കായുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു. 41 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ അശ്രാന്ത പരിശ്രമത്തിലാണ്.
നിരവധി ജീവനുകള്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് തുരങ്കത്തിനു സമീപം നടക്കുന്നത്.രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തിന് മീപം ക്യാമറകളും മറ്റ് ഉപകരണങ്ങളും സ്ഥാപിച്ച് ടിവി ചാനലുകള്‍ ദൃശ്യങ്ങളും മറ്റ് ചിത്രങ്ങളും സംപ്രേഷണം ചെയ്യാന്‍ ശ്രമിക്കുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.ഈ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുമ്പോള്‍, പ്രത്യേകിച്ച് തലക്കെട്ടുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ പുറത്തുവിടുമ്പോള്‍ ജാഗ്രതയും സംവേദനക്ഷമതയും പുലര്‍ത്തണമെന്നും പ്രവര്‍ത്തനങ്ങളുടെ സെന്‍സിറ്റീവ് സ്വഭാവം, കുടുംബാംഗങ്ങളുടെയും അതുപോലെ പ്രേക്ഷകരുടെയും മാനസികാവസ്ഥ എന്നിവയെക്കുറിച്ചു ശ്രദ്ധിക്കണമെന്നും മന്ത്രാലയം ടിവി ചാനലുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























