ബംഗാളിലെ വടക്കന്‍ ജില്ലയായ ജല്‍പായ്ഗുഡിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ നാലു മരണം... നൂറിലേറെ പേര്‍ക്ക് പരുക്ക്.... കനത്ത കാറ്റിലും മഴയിലും പ്രദേശത്ത് വീടുകള്‍ തകര്‍ന്നു, വന്‍ നാശനഷ്ടം

ബംഗാളിലെ വടക്കന്‍ ജില്ലയായ ജല്‍പായ്ഗുഡിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ നാലു മരണം. ജല്‍പായ്ഗുഡി സ്വദേശികളായ ബിജേന്ദ്ര നാരായണ്‍ സര്‍ക്കാര്‍ (52), അനിമ റോയ് (49), മൈനാഗുരി സ്വദേശികളായ ജോഗന്‍ റോയ് (72), സമര്‍ റോയ് (64) എന്നിവരാണ് മരിച്ചത്.
നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. കനത്ത കാറ്റിലും മഴയിലും പ്രദേശത്ത് വീടുകള്‍ തകരുകയും വന്‍ നാശനഷ്ടമുണ്ടായി. ബംഗാളിനു പുറമെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മണിപ്പുര്‍ എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നു.
ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകള്‍ തകരുകയും ചെയ്തു. അപകടങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലാകെ വൈദ്യുതി വിതരണം നിര്‍ത്തിവച്ചതായി അധികൃതര്‍ . നാട്ടുകാരുടെ മരണത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്നും അവര്‍ വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കും.
അതേസമയം അസമിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഗുവാഹത്തി വിമാനത്താവളത്തില്‍ ഉള്‍പ്പെടെ കേടുപാടുകളുണ്ടായി, കാറ്റും മഴയും തുടരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിമാനയാത്ര നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലകളില്‍ മഴയും ശക്തമായ കാറ്റുമുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി
ചുഴലിക്കാറ്റിനെ നേരിടാനായി ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ് രാജ്ഭവനില്‍ എമര്‍ജന്‍സി സെല്‍ രൂപീകരിച്ചു. ഡല്‍ഹിയിലെ ദുരന്തനിവാരണ അതോറിറ്റിയുമായി ഗവര്‍ണര്‍ ബന്ധപ്പെടുന്നുണ്ട്. പ്രതിരോധ - രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്താനായി അദ്ദേഹം ദുരന്തനിവാരണ സേനയോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും ബന്ധപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ജല്‍പായ്ഗുഡിയില്‍ ക്യാംപ് ചെയ്യുന്ന ഗവര്‍ണര്‍ സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha
























