ദേരാ സച്ചാ സൗധ സംഘടനയുടെ മേധാവിയും വിവാദ ആൾദൈവവുമായ ഗുർമീത് റാം റഹീം സിംഗിനെ കൊലക്കേസിൽ വെറുതെ വിട്ടു; നാലു കൂട്ടുപ്രതികളെയും കുറ്റവിമുക്തരാക്കി...

ഹരിയാനയിലെ സിർസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദേരാ സച്ചാ സൗധ സംഘടനയുടെ മേധാവിയും വിവാദ ആൾദൈവവുമായ ഗുർമീത് റാം റഹീം സിംഗിനെ ആശ്രമം മാനേജരെ കൊലപ്പെടുത്തിയ കേസിൽ വെറുതെ വിട്ടു. നാലു കൂട്ടുപ്രതികളെയും കുറ്റവിമുക്തരാക്കി. പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടേതാണ് വിധി. 2021ൽ ഹരിയാന പഞ്ച്കുലയിലെ സി.ബി.ഐ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ച കേസാണിത്. ഗുർമീത് റാമിന്റെ അടക്കം അപ്പീലുകളിൽ വാദം കേട്ട ജസ്റ്റിസുമാരായ സുരേശ്വർ താക്കൂർ, ലളിത് ബത്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിചാരണക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. സിർസയിലെ ദേരാ ആശ്രമത്തിന്റെ മാനേജർ രഞ്ജിത് സിംഗ് 2002 ജൂലായ് 10നാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
സിർസയിലെ ദേരാ സച്ചാ ആസ്ഥാനത്തെ വനിതാ അന്തേവാസികളെ ഗുർമീത് റാം റഹീം ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് അജ്ഞാത കത്ത് പ്രചരിച്ചിരുന്നു. ഇതിന് പിന്നിൽ രഞ്ജിത് സിംഗാണെന്ന സംശയം ബലപ്പെട്ടതിനെ തുടർന്ന് വകവരുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഗുർമീത് റാം റഹീം, കൃഷൻലാൽ, ജസ്ബീർ സിംഗ്, അവതാർ സിംഗ്, സബ്‌ദിൽ സിംഗ് എന്നിവർ ഗൂഢാലോചന നടത്തി കൃത്യം നടപ്പാക്കിയെന്നും സി.ബി.ഐ കണ്ടെത്തി. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞെന്നായിരുന്നു പഞ്ച്കുലയിലെ സി.ബി.ഐ പ്രത്യേക കോടതിയുടെ നിലപാട്.
ആശ്രമത്തിലെ ലൈംഗിക ചൂഷണത്തിനെതിരെ പുറത്തുവന്ന കത്ത് റിപ്പോർട്ട് ചെയ്‌ത സിർസയിലെ മാദ്ധ്യമപ്രവർത്തകൻ രാംചന്ദർ ഛത്രപതിയും കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ ഗുർമീത് റാം റഹീമിനെ 2019ൽ ജീവപര്യന്തം കഠിനതടവിന് വിചാരണക്കോടതി ശിക്ഷിച്ചു. ആശ്രമത്തിലെ രണ്ട് വനിതാ അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20 വർഷം തടവുശിക്ഷ ലഭിച്ചു. അതിനാൽ, രഞ്ജിത് സിംഗ് കൊലക്കേസിൽ ഹൈക്കോടതി വെറുതെവിട്ടെങ്കിലും ഉടൻ പുറത്തിറങ്ങാനാകില്ല. ഒട്ടേറെ തവണ ഹരിയാന സർക്കാർ ഗുർമീത് റാമിന് പരോൾ അനുവദിച്ചത് വിവാദമായിരുന്നു.
ആൾ ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെപ്പറ്റി മലയാളികള്‍ ആദ്യമായി അറിയുന്നത് 2015ലായിരുന്നു. സ്വയം സ്റ്റാറാകാന്‍ വേണ്ടി ഗുര്‍മീത് തന്നെ പണം മുടക്കി നായകനായി അഭിനയിച്ച MSG ദ മെസഞ്ചര്‍ എന്ന സിനിമ പുറത്തിറങ്ങിയത് അപ്പോഴായിരുന്നു. 1948ലാണ് ദേര സച്ച സൗധയ്ക്കു തുടക്കമാകുന്നത്. പഞ്ചാബിലെ ഷഹര്‍പൂര്‍ ബേഗുവിലെ ബേഗു റോഡിലാണ് ആസ്ഥാനം. ഖെമാമല്‍ എന്ന് യഥാര്‍ത്ഥ പേരുള്ള ഷാ മസ്താനയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ലൗകിക കാര്യങ്ങളില്‍ തല്പരനല്ലാത്ത തികഞ്ഞ മത വിശ്വാസായായിരുന്നു ഇദ്ദേഹം. പതിനാലാം വയസില്‍ ഒരു സത്യാന്വേഷിയായി ഒരു ആത്മീയ ഗുരുവിനെ തിരഞ്ഞ് വീടുവിട്ടിറങ്ങി. പഞ്ചാബിലെ ബീസില്‍ ബാബ സാവന്‍ സിങ്ങ് എന്ന ഗുരുവിനെ ഗുർമീത് ആചാര്യനായി സ്വീകരിച്ചു.
വൈകാതെ വലിയൊരു ശിക്ഷ്യഗണം ഗുർമീതിന് സ്വന്തമായി. അതോടെ സമ്പത്തും കുന്നുകൂടാന്‍ തുടങ്ങി. തൊട്ടുപിന്നാലെ ആസ്ഥാനത്ത് വലിയൊരു കൊട്ടാരം തന്നെ സ്ഥാപിച്ചു. 600 മുറികളും, യോഗം ചേരാനുള്ള ഒരു ഹാളും, വിശേഷാവസരങ്ങളിലെ മതപരമായ ഒത്തുചേരലുകള്‍ക്കുള്ള വിശാലമായ ഒരു മുറ്റവും ചേരുന്നതാണ് ഈ സ്ഥാപനം. പിന്നെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടെയുള്ള യാത്ര, ഇസഡ് കാറ്റഗറി സുരക്ഷ, ലക്ഷക്കണക്കിന് അനുയായികള്‍ ആഡംബരപൂര്‍ണമായിരുന്നു ദേരാ സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ജീവിതം. ആത്മീയ ഗുരു, ഗായകന്‍, സംരംഭകന്‍, 3 മക്കളുള്ള കുടുംബസ്ഥന്‍ ഇങ്ങനെയൊക്കെയായിരുന്നു ജയിലഴികള്‍ക്കുള്ളിലാകുന്നത് വരെ ഈ റോക്ക് സ്റ്റാര്‍ സ്വാമിയുടെ ജീവിതം.
പാട്ടും നൃത്തവും ഒക്കെ ആയിരുന്നു ഇദ്ദേഹത്തിന്റെ ഹൈലൈറ്റ്. അങ്ങനെ റോക്ക്സ്റ്റാര്‍ ബാബ എന്ന വിളിപ്പേരും കിട്ടി. ഒരുപാട് ആല്‍ബങ്ങളും പുറത്തിറക്കി. റേഞ്ച് റോവറിന്റെ എസ് യുവി ആണ് പ്രിയപ്പെട്ട വാഹനം. ഇത് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നത് ഏറെ പ്രിയപ്പെട്ട കാര്യമാണ്. കറുത്ത എന്‍ഡവര്‍ കാറുകള്‍ 16 എണ്ണം സ്വന്തമായി ഉണ്ട്. കൂടാതെ ലക്ഷങ്ങള്‍ വിലവരുന്ന സൂപ്പര്‍ ബൈക്കുകളും ബുള്ളറ്റുകളും. ഏത് യാത്രയിലും സ്ത്രീ സാന്നിധ്യം നിര്‍ബന്ധമാണ് ഇദ്ദേഹത്തിന്. തന്റെ അനുയായികളായ ഭക്തകളെ തന്നെയാണ് ഇതിനായി കൂടെ കൂട്ടുക. കേരളത്തില്‍ പലതവണ വന്നപ്പോഴും ഇത് തന്നെ ആയിരുന്നു സ്ഥിതി. രാഷ്ട്രീയ നേതാക്കളെ വെല്ലുന്ന സുരക്ഷയാണ് ഗുര്‍മീത് റാം റഹീം സിങ്ങിനുണ്ടായിരുന്നത്.
അനുയായിയായ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുറ്റക്കാരനാണെന്ന് വിധിച്ചിട്ടും അനുയായികള്‍ ഗുര്‍മീതിനെ അവിശ്വസിച്ചില്ല. വിധിയെതിരായപ്പോള്‍ അനുയായികള്‍ അക്രമം അഴിച്ചുവിട്ടു. കലാപത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും ആയിരത്തില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി വിവാദളുടേയും ഭാഗമായിരുന്നു ഗുര്‍മീത് റാം റഹീം. 2002 മുതല്‍ ബലാത്സംഗം, കൊലപാതകം, പ്രാകൃതവും അശാസ്ത്രീയവുമായ വന്ധ്യംകരണം തുടങ്ങി നിരവധി പരാതികള്‍ ഗുര്‍മീതിനെതിരായി ഉയര്‍ന്നു വന്നിരുന്നു. 2002ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിക്ക് ഒരു അജ്ഞാത കത്ത് ലഭിച്ചിരുന്നു.
ഗുര്‍മീത് രണ്ട് സന്യാസിനിമാരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു കത്തില്‍ ആരോപിച്ചിരുന്നത്. അന്ന് ഇയാള്‍ക്കെതിരെ ലൈംഗിക ചൂഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്, സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് റാം റഹീം ഈ സ്ത്രീയെ ഭീഷണപ്പെടുത്തുകയും ചെയ്തിരുന്നു. 2002ല്‍ ഒരു പത്രപ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും, 2015ല്‍ ഒരൂകൂട്ടം സന്യാസിമാരെ പ്രാകൃതവും അശാസ്ത്രീയവുമായ വന്ധ്യംകരണത്തിന് വിധേയരാക്കിയതിലും റാം റഹീം സിങിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.
https://www.facebook.com/Malayalivartha
























