അവസാനഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹരജിയുമായി തമിഴ്‌നാട് കോണ്‍ഗ്രസ്.

അവസാനഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹരജിയുമായി തമിഴ്‌നാട് കോണ്‍ഗ്രസ്. ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പ്രധാനമന്ത്രി പദം മോദി ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
നിശബ്ദ പ്രചരണം നടക്കുന്നതിനിടെ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നതില്‍ നിന്ന് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന് കോണ്‍ഗ്രസ് ഹരജിയില്‍ ആവശ്യപ്പെട്ടു.
‘പ്രധാനമന്ത്രിയെ ധ്യാനിക്കുന്നതില്‍ നിന്ന് തടയാന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പ് ജൂണ്‍ ഒന്നിന് നടക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിശബ്ദ പ്രചരണം ഇതിനോടകം ആരംഭിക്കുകയും ചെയ്തു. പരസ്യമായി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള അവസരം മെയ് 30ന് തന്നെ അവസാനിച്ചതുമാണ്. പ്രധാനമന്ത്രിയായാലും മറ്റാരായാലും പരസ്യമായി വോട്ട് പിടിക്കുന്നതില്‍ നിന്ന് വിലക്കണം. വിവേകാനന്ദ പാറയില്‍ പ്രധാനമന്ത്രി ധ്യാനത്തിനിരിക്കുന്നത് ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട് തന്നെയാണ്,’ കോണ്‍ഗ്രസ് ഹരജിയില്‍ പറഞ്ഞു.
ഔദ്യോഗിക മാധ്യമങ്ങള്‍ വഴി പ്രധാനമന്ത്രിയുടെ ധ്യാനം സംപ്രേക്ഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി ധ്യാനമിരിക്കുന്ന മൂന്ന് ദിവസം വിവേകാനന്ദ പാറയിലേക്ക് പൊതുജനങ്ങളെയും വിനോദ സഞ്ചാരികളെയും തടയുന്നത് വ്യാപാരികളുടെ ഉപജീവനമാര്‍ഗത്തെയടക്കം ബാധിക്കുമെന്നും ഹരജിയില്‍ പറയുന്നു.
അതിനാല്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നടത്തുന്ന ധ്യാനം ഉടന്‍ നിര്‍ത്താന്‍ ഉത്തരവിടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച മുതലാണ് കന്യാകുമാരിയിലെ വിവേകാന്ദ പാറയില്‍ മോദി ധ്യാനം ആരംഭിച്ചത്. മൂന്ന് ദിവസമാണ് മോദി ഇവിടെ ധ്യാനമിരിക്കുക. സ്ഥലത്ത് വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവേകാനന്ദപ്പാറയിലെ ധ്യാനം ഒരു രാത്രിയും പകലും പൂര്‍ത്തിയാക്കി. മൂന്നു സാഗരങ്ങളുടെ സംഗമകേന്ദ്രത്തിന് കിഴക്കേ ചെരുവിലാണ് ധ്യാനം. വെള്ളിയാഴ്ച രാവിലെ ഉദയസൂര്യനെ വണങ്ങി. പൂജാപാത്രത്തിലെ തീര്‍ഥം കടലിലൊഴുക്കിയാണ് ആദ്യപ്രാര്‍ഥന പൂര്‍ത്തിയാക്കിയത്.
കാവിമുണ്ടും ജുബ്ബയുമായിരുന്നു വേഷം. നെറ്റിയില്‍ ഭസ്മക്കുറിയും കഴുത്തില്‍ രുദ്രാക്ഷമാലയും അണിഞ്ഞിരുന്നു. സൂര്യനമസ്‌കാരത്തിനുശേഷം അദ്ദേഹം സഭാമണ്ഡപത്തിലെ വിവേകാനന്ദപ്രതിമയ്ക്കു മുന്നില്‍ ധ്യാനനിരതനായി.
ഉണക്കമുന്തിരിയും കരിക്കും മോരുമായിരുന്നു ആഹാരം. വിവേകാനന്ദപ്പാറയിലെ മാനേജരുടെ മുറി പ്രധാനമന്ത്രിയുടെ ഉപയോഗത്തിനായി പ്രത്യേകം സജ്ജീകരിച്ചിരുന്നു. അവിടെയായിരുന്നു അദ്ദേഹം ധ്യാനത്തിനുശേഷമുള്ള സമയം ചെലവഴിച്ചത്.
വിവേകാനന്ദപ്പാറയിലേക്ക് നേരത്തേ സന്ദര്‍ശകരെ വിലക്കിയിരുന്നെങ്കിലും വെള്ളിയാഴ്ച നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. മോദി ധ്യാനമണ്ഡപത്തില്‍ ആയിരിക്കുമ്പോള്‍മാത്രമാണ് സന്ദര്‍ശകരെ പാറയിലേക്കു പോകാന്‍ അനുവദിച്ചത്.
തിരിച്ചറിയല്‍രേഖ പരിശോധിച്ചും മറ്റു വിവരങ്ങള്‍ ശേഖരിച്ചുമാണ് കടത്തിവിട്ടത്. എണ്ണത്തിനും നിയന്ത്രണമുണ്ടായിരുന്നു. പ്രധാനമന്ത്രി ധ്യാനത്തിലിരിക്കുന്ന മണ്ഡപത്തിനു സമീപത്തേക്ക് സന്ദര്‍ശകരെ അനുവദിച്ചില്ല.
ധ്യാനത്തിനിടെ ട്വീറ്റ്; ഫോണ്‍ മാറ്റിവെച്ച് ഏകാഗ്രമായിരിക്കൂവെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്‌സ് ഹാന്‍ഡിലില്‍വന്ന ട്വീറ്റിനെതിരേ കോണ്‍ഗ്രസിന്റെ പരിഹാസം. 2023-24 സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദത്തിലെ ജി.ഡി.പി. വളര്‍ച്ചയെക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
2023-24 സാമ്പത്തികവര്‍ഷം രാജ്യം 8.2 ശതമാനം വളര്‍ച്ച നേടിയെന്നും രാജ്യത്തെ കഠിനാധ്വാനംചെയ്യുന്ന ജനങ്ങള്‍ക്ക് അതിന് നന്ദിപറയുന്നുവെന്നുമായിരുന്നു മോദി എക്‌സില്‍ കുറിച്ചത്. 'ഏകാഗ്രമായിരിക്കൂ മോദിജീ, ഫോണ്‍ ദൂരെ മാറ്റിവെക്കൂ' എന്നായിരുന്നു ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കെ.പി.സി.സി.യുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലെ പരിഹാസം.
https://www.facebook.com/Malayalivartha
























