മോദിയെ ട്രോളി, പക്ഷേ കൊണ്ടത് മാര്‍പാപ്പയ്‌ക്ക്! വത്തിക്കാനിൽ കട്ടക്കലിപ്പ്... പിന്നാലെ തടിയൂരി.. മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം കിട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് കോൺഗ്രസിന്റെ കേരള ഘടകം പിൻവലിച്ചു. ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന മോദിയുടെ ചിത്രത്തെ ട്രോൾ രൂപത്തിൽ എക്സിൽ പങ്കുവച്ചതാണ് പിൻവലിച്ചത്. ട്രോൾ ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കുന്നതാണെന്ന ബിജെപി നേതാക്കളുടെ വിമർശനത്തെത്തുടർന്നാണ് നടപടി.
‘ഒടുവില്‍ മാര്‍പാപ്പയ്‌ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു’ എന്ന അടിക്കുറിപ്പോടെയായിരുന്നു എക്‌സില്‍ കോണ്‍ഗ്രസ് പങ്കുവച്ചത്. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തെ പരിഹസിക്കുന്നതായിരുന്നു പോസ്റ്റ്. പോസ്റ്റിനെതിരെ ആഗോള തലത്തിൽ പോലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ദേശീയ നേതാക്കളെ അപമാനിക്കുന്നത് തുടരുന്ന കോണ്‍ഗ്രസ് മാര്‍പാപ്പയേയും ക്രിസ്ത്യന്‍ സമൂഹത്തേയും പരിഹസിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എക്‌സില്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ എക്‌സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളോ അര്‍ബന്‍ നക്‌സലുകളോ ആണെന്നായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം.
മതവികാരം വ്രണപ്പെടുത്തുന്ന ട്രോളാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും വിഷയത്തില്‍ സോണിയ ഗാന്ധി മാപ്പുപറയണമെന്ന് ബിജെപി ഐടി സെല്‍ ചുമതല വഹിക്കുന്ന അമിത് മാളവ്യയും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത്. പോസ്റ്റ് ക്രിസ്തുമത വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തില്‍ വൈകാരികമോ മാനസികമോ ആയ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു, എന്നു പറഞ്ഞാണ് നീക്കം ചെയ്തത്.
ഒരു മതത്തെയും മതപുരോഹിതന്മാരെയും ആരാധനാ മൂര്‍ത്തികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ലെന്നും ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ ദൈവതുല്യനായി കാണുന്ന മാര്‍പാപ്പയെ അവഹേളിക്കുക എന്ന വിദൂര ചിന്ത പോലും കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനും ഉണ്ടാകില്ലന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം
‘ക്രിസ്തുമത വിശ്വാസികൾ ദൈവതുല്യനായി കാണുന്ന മാർപാപ്പയെ അവഹേളിക്കുക എന്ന വിദൂര ചിന്ത പോലും കോൺഗ്രസിന്റെ ഒരു പ്രവർത്തകനും ഉണ്ടാകില്ല. എന്നാൽ, സ്വയം ദൈവമാണെന്ന് പറഞ്ഞ് ഈ നാട്ടിലെ വിശ്വാസികളെ അപമാനിക്കുന്ന നരേന്ദ്ര മോദിയെ പരിഹസിക്കാൻ കോൺഗ്രസിന് ഒരു മടിയുമില്ല.’’– പോസ്റ്റ് പിൻവലിച്ചുള്ള വിശദീകരണത്തിൽ കോൺഗ്രസ് പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തന്നെ ദൈവം അയച്ചതാണെന്ന പരാമർശം മോദി ഉയർത്തിയത്. 'ദൈവം എന്നെ അയച്ചത് ഒരു ലക്ഷ്യത്തിനാണെന്ന് എനിക്ക് ബോധ്യമുണ്ട്, ആ ഉദ്ദേശ്യം പൂർത്തിയാകുമ്പോൾ എൻ്റെ ജോലി പൂർത്തിയാകും. അതുകൊണ്ടാണ് ഞാൻ എന്നെ പൂർണ്ണമായും ദൈവത്തിന് സമർപ്പിച്ചത്.
'തന്നെ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് ദൈവമാണെന്നും മോദി പറഞ്ഞിരുന്നു. മോദിയുടെ പരാമർശത്തിനെതിരേ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും മോദിയെ രൂക്ഷമായി പരിഹസിച്ചിരുന്നു. 'പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നത് ദൈവമാണ്.
എനിക്ക് അങ്ങനെയല്ല. താനൊരു സാധാരണ മനുഷ്യനാണ്. താൻ ജൈവികമായി ഉണ്ടായ ആളല്ലെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഒരു തീരുമാനവും താൻ എടുക്കില്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ച പരമാത്മാവ് തീരുമാനമെടുക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ, അദാനിയുടെയും അംബാനിയുടെയും തീരുമാനങ്ങളാണ് ഈ വിചിത്രമായ പരമാത്മാവ് എടുത്തത്.
പരമാത്മാവ് പറഞ്ഞതനുസരിച്ച് ആദ്യം എയർപോർട്ടുകളും പിന്നീട് വൈദ്യുതി നിലയങ്ങളും അദാനിക്കും അംബാനിക്കും കൊടുത്തു, എന്നാണ് വയനാട് സന്ദർശന വേളയിൽ രാഹുൽ ഗാന്ധി പറഞ്ഞത്.
https://www.facebook.com/Malayalivartha

























