ഛത്തീസ്ഗഢില്‍ സുരക്ഷാസൈനികരും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ 3പേര്‍ കൊല്ലപ്പെട്ടു

ഛത്തിസ്ഗഢില്‍ സുരക്ഷാസൈനികരും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പെടെ മൂന്നു സി.ആര്‍.പി.എഫ് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം സ്വദേശി ഐത്തിയൂര്‍ കരിക്കാട്ടുവിള വാറുവിളാകത്ത് പുതുവല്‍പുത്തന്‍ വീട്ടില്‍ പരേതനായ നെല്‍സന്റെയും സുലോചനയുടെയും മകന്‍ ലെജു (24) ആണ് വീരമൃത്യൂ വരിച്ച മലയാളി. ഛത്തിസ്ഗഢ് സുഗ്മ ജില്ലയിലെ വനത്തില്‍ വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് ലെജു മരിച്ചതെന്ന് നാട്ടില്‍ വിവരം ലഭിച്ചു. ലെജുവിനെക്കൂടാതെ ഫത്തേഹ് സിങ്ങ് എന്ന ജവാനും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു.
പരിക്കേറ്റ ലക്ഷ്മണ്‍ സിങ് വെള്ളിയാഴ്ചയാണ് മരിച്ചത്. വനമേഖലയിലെ മാവോവാദി ഭീഷണികള്‍ ചെറുക്കുന്നതിന് രൂപവത്കരിച്ച കോബ്രയുടെ കമാന്‍ഡര്‍ പി.എസ്. യാദവ്, സംസ്ഥാന പൊലീസിന്റെ റിസര്‍വ് ഗ്രൂപ് തലവന്‍ എന്നിവരും പരിക്കേറ്റവരില്‍പെടും. ഇവരെ ഹെലികോപ്ടറിലാണ് രക്ഷപ്പെടുത്തിയത്.
ഫെബ്രുവരി നാലിനാണ് 20 ദിവസത്തെ അവധി കഴിഞ്ഞ് ലെജു മടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച മാതാവ് സുലോചനയെ ഫോണില്‍ വിളിച്ച് മാവോവാദി വേട്ടക്ക് പുറപ്പെടുകയാണെന്നും പ്രത്യേകം പ്രാര്‍ഥിക്കണമെന്നും പറഞ്ഞിരുന്നു. 2011ലാണ് സി.ആര്‍.പി.എഫില്‍ ജോലി ലഭിച്ചത്. മൃതദേഹം ശനിയാഴ്ച രാത്രിയോടെ നാട്ടിലത്തെിക്കുമെന്നാണ് വിവരം. ബാലരാമപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഏക സഹോദരി ലിനി. സഹോദരീ ഭര്‍ത്താവ് സുരേഷ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























