ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന 'പിങ് ഷുൻ' എന്ന കപ്പൽ..അവസാന നിമിഷം ചൈനയിലേക്ക് തിരിച്ചു.. ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി വന്ന ആ കപ്പലിന് എന്ത് സംഭവിച്ചു..?

വരും ദിവസങ്ങളിൽ ഗ്രീൻ ആഷ, ജാഗ് വിക്രം തുടങ്ങിയ വമ്പൻ കപ്പലുകൾ ഉൾപ്പെടെ 17 ടാങ്കറുകൾ കൂടി ഇന്ത്യയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നത് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷാ രംഗത്തെ വലിയ വിജയമായി വിലയിരുത്തപ്പെടുന്നു.അതെ സമയം ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയൻ എണ്ണക്കപ്പൽ ചൈനയിലേക്ക് വഴിതിരിച്ചുവിടാൻ കാരണം പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളിലെ മാറ്റമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന 'പിങ് ഷുൻ' എന്ന കപ്പലാണ് ചൈനയിലേക്ക് വഴിതിരിച്ചുവിട്ടത്.
ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി ഗുജറാത്തിലെ വാഡിനാർ തുറമുഖത്തേക്ക് വരികയായിരുന്ന ഈ കപ്പൽ, അവസാനനിമിഷം ലഭിച്ച നിർദേശത്തെത്തുടർന്നാണ് ചൈനയിലെ ഡോംഗിയിങ് തുറമുഖത്തേക്ക് യാത്രയുടെ ദിശ മാറ്റിയത്.പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കപ്പൽ വഴിതിരിച്ചുവിടാൻ കാരണമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാധാരണഗതിയിൽ എണ്ണ ഇടപാടുകൾക്ക് 30 മുതൽ 60 ദിവസം വരെ പണം നൽകാനുള്ള സമയം ലഭിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ക്രെഡിറ്റ് കാലാവധിക്ക് പകരം മുൻകൂട്ടി പണം നൽകാനോ അല്ലെങ്കിൽ ഉടൻ സെറ്റിൽമെന്റ് നടത്താനോ ആവശ്യപ്പെട്ടതാണ് കപ്പലിന്റെ ദിശമാറ്റത്തിന്
കാരണമായതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.ഗുജറാത്തിലെ വാഡിനാറിലേക്കായിരുന്നു ഈ കപ്പൽ ആദ്യം നിശ്ചയിച്ചിരുന്നത്. ഈ ചരക്ക് ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ, കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഇന്ത്യ വാങ്ങുന്ന ആദ്യത്തെ ഇറാനിയൻ ക്രൂഡ് ഓയിൽ ആകുമായിരുന്നു ഇത്.അമേരിക്കൻ ഉപരോധങ്ങൾ നിലനിൽക്കുന്നതിനാൽ രാജ്യാന്തര ബാങ്കിങ് സംവിധാനമായ സ്വിഫ്റ്റ് ഉപയോഗിക്കാൻ കഴിയാത്തത് ഇറാനുമായുള്ള വ്യാപാരത്തിന് വലിയ വെല്ലുവിളിയാണ്. കുറഞ്ഞ കാലയളവിലേക്ക് ഉപരോധങ്ങളിൽ ഇളവ് ലഭിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ കമ്പനികൾ ഈ എണ്ണ വാങ്ങാൻ ശ്രമിച്ചത്.
എന്നാൽ വിൽപനക്കാർ മുൻകൂർ പണം ആവശ്യപ്പെട്ടതോടെ ചരക്ക് വഴിതിരിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ഇറാൻ നിലവിൽ ആഗോള ബാങ്കിങ് സംവിധാനമായ സ്വിഫ്റ്റിന് പുറത്താണ്. ഇത് ഇറാനുമായി പണമിടപാടുകൾ നടത്തുന്നത് വലിയ വെല്ലുവിളിയാണ്.
https://www.facebook.com/Malayalivartha























