ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം : പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്‌ധം, വോട്ടെടുപ്പ് വൈകിട്ട് ആറ് മണിയോടെ

ന്യൂഡല്‍ഹി : വാള്‍ മാര്‍ട്ടിന് വേണ്ടി ഭരണം പോലും വേണ്ടെന്ന് വയ്‌ക്കാന്‍ മന്‍മോഹന്‍സിംഗ് തയാര്‍ എന്ന് സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്‌ത. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച് 184 ആം ചട്ടപ്രകാരം രണ്ട് ദിവസമായി നടക്കുന്ന ചര്‍ച്ച ഇന്നും ലോകസഭയെ ശബ്‌ദായമാനമാക്കി. പ്രമേയത്തിന്‍ മേലുളള വോട്ടെടുപ്പ് വൈകിട്ട് ആറ് മണിയോടെ നടക്കുമെന്നാണ് സൂചന. വിദേശനിക്ഷേപത്തിനുളള ഏറ്റവും മികച്ച സ്ഥലമാണ് ഇന്ത്യയെന്ന് ബഹുരാഷ്‌ട്രകുത്തകളെ ബോധ്യപ്പെടുത്താനുളള ശ്രമത്തിലാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാരെന്ന് സിപിഐ കുറ്റപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക തളര്‍ച്ചയില്‍ നിന്ന് കരകയറ്റാനുളള ഏകമാര്‍ഗം വിദേശ നിക്ഷേപം മാത്രമാണെന്നാണ് സര്‍ക്കാരിന്റെ ധാരണയെന്നും സിപിഐ അംഗം ഗുരുദാസ് ദാസ് ഗുപ്‌ത പറഞ്ഞു.
അതേസമയം രാഷ്‌ട്രീയ ദള്‍ നേതാവ് ജയന്ത് ചൗധരി സര്‍ക്കാരിനെ പിന്തുണച്ചു. വിദേശ നിക്ഷേപം കഷ്‌ടത്തിലാക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബഹുരാഷ്‌ട്രകുത്തകകള്‍ കടന്ന് വരുന്നത് നാടിന് ഏറെ ഗുണം ചെയ്യുമെന്നായിരുന്നു പ്രഫുല്‍ പട്ടേലിന്റെ വാദം. വന്‍ വ്യാപാരസമുച്ചയങ്ങളെ കുറ്റം പറയുന്ന പ്രതിപക്ഷ നേതാക്കളാണ് നാട്ടില്‍ ഇപ്പോള്‍ ഇത്തരം മാളുകള്‍ കെട്ടിപ്പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കെട്ടികെട്ടിച്ച കൊക്കക്കോളയെ തംസ് അപ്പിലൂടെ വീണ്ടും കുടിവെച്ചെന്നും ഇപ്പോള്‍ കോളയെക്കാള്‍ ഇതാണ് എല്ലാവര്‍ക്കും സ്വീകാര്യമായിരിക്കുന്ന തെന്നും എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പ്രതിപക്ഷത്തെ പരിഹസിച്ചു. വീട്ട് സമാനങ്ങളും വിഗ്രഹങ്ങളും അടക്കമുളളവ ചൈനയില്‍ നിന്ന് ഇവിടെ എത്തുന്നത് ഉദാരവത്‌ക്കരണത്തിന്റെ നല്ല വശമാണെന്നായിരുന്നു പട്ടേലിന്റെ വാദം. ചെറുകിട കച്ചവടക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പാര്‍ട്ടി ചെറുകിട രംഗത്തെ വിദേശ നിക്ഷേപത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ശിവസേനാംഗം അനന്ത് ഗീഥ് പറഞ്ഞു.
ചെറുകിട കച്ചവടക്കാരുടെ മരണമാണ് വിദേശ നിക്ഷേപത്തിലൂടെ നടക്കുന്നതെന്ന് ബിജെഡി അംഗം ഭര്‍തൃഹരി മഹത്തബ് പറഞ്ഞു. ഇത് ഒട്ടേറെ സാമൂഹ്യഅരക്ഷിതാവസ്ഥ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം പ്രശ്‌നം രാജ്യസഭയില്‍ വോട്ടിനിടത്ത സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്നുണ്ടായ ബഹളത്തില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്‌റ്റ്‌ലി അപലപിച്ചു.
ഉത്‌പാദന ക്ഷമത കൂട്ടുമായിരുന്നെങ്കില്‍ വിദേശ നിക്ഷേപത്തെ എതിര്‍ക്കില്ലായിരുന്നെന്ന് സിപിഎം അംഗം ബസുദേബ് ആചാര്യ പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്‌മ വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സര്‍ക്കാരിന്റെ ഈ നടപടിയിലൂടെ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഉത്‌പന്നങ്ങള്‍ കുറഞ്ഞ വിലയ്‌ക്ക് വിറ്റഴിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിലപാട് പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപം സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ ജനങ്ങള്‍ ശിക്ഷിക്കുമെന്ന് ജെഡിയു അംഗം ശരദ് യാദവ് പറഞ്ഞു. സര്‍ക്കാര്‍ കമ്പോളത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും രാജ്യത്തെ ജനങ്ങളുടെ കാര്യത്തില്‍ യാതൊരു ഉത്‌കണ്‌ഠയും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്തോ-അമേരിക്കന്‍ ആണവക്കരാര്‍ ചര്‍ച്ചകളോട് ആണ് അദ്ദേഹം ഇതിനെ ഉപമിച്ചത്.
https://www.facebook.com/Malayalivartha
























