വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

വെനസ്വേലയില്‍ അപകടത്തില്‍ മരണപ്പെട്ട ഇന്ത്യന്‍ നാവികന്‍ രാകേഷ് ചൗഹാന്റെ (33) മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ ആന്തരികാവയവങ്ങള്‍ കാണാനില്ലെന്ന് പരാതി. ഇന്ത്യയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങള്‍ അടക്കമുള്ള പ്രധാന അവയവങ്ങളൊന്നും ശരീരത്തില്‍ ഇല്ലെന്നാണ് ഉത്തര്‍പ്രദേശ് ദേവരിയ സ്വദേശിയായ രാകേഷിന്റെ കുടുംബം ആരോപിക്കുന്നത്. കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും ഉണ്ടായിരുന്നു.
ഇതോടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഫെഡറേഷന്‍ ഓഫ് സീഫെറേഴ്‌സ് യൂണിയന്‍സ് ഓഫ് ഇന്ത്യ രംഗത്തെത്തി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വെനസ്വേലയിലെ ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെട്ട് കുടുംബത്തിനു നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. മരണകാരണത്തെക്കുറിച്ചോ അവയവങ്ങള്‍ മാറ്റിയതിനെക്കുറിച്ചോ വെനസ്വേലന്‍ അധികൃതരോ കമ്പനിയോ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.
വെനസ്വേലയില്‍ നിന്ന് കൃത്യമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോ മറ്റ് വിവരങ്ങളോ നല്‍കാതെയാണ് മൃതദേഹം നാട്ടിലേക്ക് അയച്ചതെന്ന് സീഫെറേഴ്‌സ് യൂണിയന്‍ തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ പറയുന്നു. ഇന്ത്യയില്‍ നടത്തിയ രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശരീരത്തില്‍ ഒരു അവയവം പോലും ഇല്ലെന്ന വിവരം പുറത്തുവന്നത്. തലച്ചോറ്, ഹൃദയം, രണ്ട് ശ്വാസകോശങ്ങള്‍, കരള്‍, വൃക്കകള്‍, ആമാശയം, കുടല്‍, ശ്വാസനാളം എന്നിവയെല്ലാം പൂര്‍ണമായി നീക്കം ചെയ്ത നിലയിലായിരുന്നു. കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും ഉണ്ടായിരുന്നു.
ശരീരത്തില്‍ മറ്റ് പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. പ്രധാന അവയവങ്ങളൊന്നും ഇല്ലാത്തതിനാല്‍ മരണകാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. ഒരു മാസത്തോളമായി മൃതദേഹം ഡീപ്പ് ഫ്രീസറില്‍ സൂക്ഷിച്ച നിലയിലായിരുന്നു. 2025 നവംബറിലാണ് രാകേഷ് ചൗഹാന്‍ 'എക്‌സ്ഫിനിറ്റി' എന്ന കമ്പനി വഴി മര്‍ച്ചന്റ് നേവി കപ്പലില്‍ ജോലിക്ക് കയറിയത്. മേയ് മാസത്തില്‍ രാകേഷിനു കപ്പലില്‍ വീണ് പരുക്കേറ്റെന്നും ചികിത്സയിലാണെന്നും പിന്നീട് മരണം സംഭവിച്ചെന്നുമാണ് കമ്പനി കുടുംബത്തെ അറിയിച്ചത്.
കപ്പലില്‍ വീണുണ്ടായ ഗുരുതര പരുക്കാണ് മരണകാരണമെന്നായിരുന്നു കമ്പനിയുടെ പ്രാഥമിക വിശദീകരണം. എന്നാല്‍ ഒരു മാസത്തിനു ശേഷം ജൂണ്‍ നാലിനാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പ്രാദേശിക ഡോക്ടര്‍മാര്‍ വിസമ്മതിച്ചെങ്കിലും, ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രത്യേക ഉത്തരവിലൂടെ നടത്തിയ പരിശോധനയിലാണ് അവയവങ്ങള്‍ മാറ്റിയ ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha





















