കാവേരി നദീജല തര്‍ക്കം: തമിഴ്‌നാടിന് ദിനംപ്രതി നല്‍കേണ്ട വെള്ളത്തിന്റെ അളവ് കുറച്ചു; കര്‍ണാടകയിലും തമിഴ്‌നാട്ടിലും പരക്കെ അക്രമം

കാവേരി വീണ്ടും കത്തുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ഇരു സംസ്ഥാനത്തെയും വലിയൊരു ജനവിഭാഗം.
തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ ദിവസേന വിട്ടുനല്‍കേണ്ട വെള്ളത്തിന്റെ അളവില്‍ സുപ്രീംകോടതി ഇളവുനല്‍കി. എന്നാല്‍ നേരത്തെ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ദിവസം ജലം നല്‍കേണ്ടിവരും. നേരത്തെയുള്ള ഉത്തരവില്‍ മറ്റ് മാറ്റങ്ങള്‍ വരുത്താന്‍ കോടതി വിസമ്മതിച്ചു.
തമിഴ്‌നാടിന് സെപ്തംബര്‍ 20 വരെ ദിവസവും 12000 ഘനയടി വെള്ളം നല്‍കിയാല്‍ മതിയെന്ന് കര്‍ണാടകത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. 15,000 ഘനയടി വീതം ജലം പത്ത് ദിവസത്തേക്ക് അടിയന്തരമായി വിട്ടുകൊടുക്കാനായിരുന്നു ഈ മാസം അഞ്ചിനു സുപ്രീം കോടതി ഉത്തരവിട്ടത്. തമിഴ്‌നാടിന് അധികജലം വിട്ടുകൊടുക്കണമെന്ന ഇടക്കാല ഉത്തരവിനെതിരെ കര്‍ണാടക സമര്‍പ്പിച്ച പുതുക്കല്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കെആര്‍എസ് ഉള്‍പ്പെടെ കാവേരിയിലെ നാലു സംഭരണികളിലും ജലനിരപ്പു വളരെ കുറവായതിനാല്‍ തമിഴ്‌നാടിനു നല്‍കിവരുന്ന ജലത്തിന്റെ അളവ് പതിനയ്യായിരത്തില്‍നിന്ന് 1000 ഘനയടി ആയി കുറയ്ക്കണമെന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.
അതേസമയം, കാവേരിനദീജല തര്‍ക്കത്തില്‍ കര്‍ണാടകയുടെ നിലപാടില്‍ സുപ്രീം കോടതി അതൃപ്തിയും രേഖപ്പെടുത്തി. തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന ഉത്തരവ് കര്‍ണാടക നടപ്പാക്കിയില്ല. ക്രമസമാധാനനില മുന്‍നിര്‍ത്തി ഉത്തരവില്‍ ഇടപെടില്ല. പുതിയ ഭേദഗതി സംസ്ഥാനങ്ങളുടെ ജലദൗര്‍ലഭ്യം പരിഗണിച്ചാണ്. കോടതി വിധികള്‍ക്കെതിരെ കോടതിയെ സമീപിക്കണം. നിയമം കയ്യിലെടുക്കരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അതേസമയം കര്‍ണാടകയിലും തമിഴ്‌നാട്ടിലും പരക്കെ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്. കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ തമിഴ്‌നാട്ടില്‍ ആക്രമണമുണ്ടായി. കര്‍ണാടക റജിസ്‌ട്രേഷനുള്ള അഞ്ചു വാഹനങ്ങള്‍ക്ക് നേരെ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് വച്ച് ആക്രമണമുണ്ടായി. വിനോദസഞ്ചാരികളുടെ വാഹനത്തിനും യാത്രക്കാര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ചെന്നൈയിലെ ഒരു ഹോട്ടലിനു നേരെ ഇന്നു പുലര്‍ച്ചെ ബോംബാക്രണമുണ്ടായി. കര്‍ണാടക അടിസ്ഥാനമായ ഹോട്ടലാണിത്. പുലര്‍ച്ചെ 3.45നായിരുന്നു സംഭവം.
ഇതിന് പിന്നാലെ ബംഗഌരുവില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ലോറികള്‍ക്ക് അജ്ഞാതര്‍ തീയിട്ടു. തര്‍ക്ക പ്രശ്‌നത്തില്‍ 12,000 അടി വെള്ളം തമിഴ്‌നാടിനു വിട്ടു നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിനു പിന്നാലെയാണ് ഇത്.
https://www.facebook.com/Malayalivartha
























