കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധം ആളിക്കത്തുന്നു, ഹഗനപള്ളിയില്‍ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരുക്കേറ്റു

കാവേരി നദീജലത്തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ പ്രതികൂല വിധിക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ആളിക്കത്തുന്നു. ഹഗനപള്ളിയില്‍ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. പൊലീസ് വാഹനം പ്രതിഷേധക്കാര്‍ കത്തിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് വെടിയുതിര്‍ത്തത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരിലെ വീടിനുനേരെ കല്ലേറുണ്ടായി. ബെംഗളൂരില്‍ സംഘര്‍ഷത്തെ തുൂടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ക്രമസമാധാനപാലനത്തിനായി സംഘര്‍ഷമേഖലകളില്‍ കേന്ദ്രസേനയെ വിന്യസിച്ചു. അക്രമം നടത്തിയ 200 പേരെ കസ്റ്റഡിയിലെടുത്തതായി കര്‍ണാടക ആഭ്യന്തരമന്ത്രി അറിയിച്ചു.
ബംഗളൂരുവിലും മൈസൂരുവിലും ശ്രീരംഗപട്ടണത്തും തമിഴ്‌നാട് ബസുകളും മദ്ദൂരില്‍ ലോറികളും അഗ്‌നിക്കിരയാക്കി. ബെംഗളൂരുവിലെ കെങ്കേരിയില്‍ മാത്രം മുപ്പതിലേറെ സ്വകാര്യബസുകള്‍ കത്തിച്ചു. അമ്പതോളം ലോറികള്‍ക്കു കല്ലെറിഞ്ഞു. ലെഗ്ഗേരിയില്‍ പൊലീസ് വാന്‍ കത്തിച്ചു. മണ്ഡ്യ മദ്ദൂരില്‍ യുവാവ് തീയില്‍ ചാടി ആത്മാഹുതിക്കു ശ്രമിച്ചു. ക്രമസമാധാനപാലനത്തിനു 15,000 പൊലീസുകാരെ വിന്യസിച്ചു. 10 കമ്പനി കേന്ദ്ര സേന കര്‍ണാടകയിലെത്തി. കൂടുതല്‍ കേന്ദ്രസേനയെ എത്തിക്കാനും കര്‍ണാടക സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
മെട്രോയും ബിഎംടിസി (ബെംഗളൂരു മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍) ബസുകളും ഉച്ചകഴിഞ്ഞു സര്‍വീസ് നടത്തിയില്ല. ഓട്ടോകളും ടാക്‌സി കാബുകളും ഉച്ചയ്ക്ക് ഓട്ടം നിര്‍ത്തിയതോടെ ഓഫിസ് ജോലിക്കാരുള്‍പ്പെടെ വലഞ്ഞു. പലയിടത്തും ടയറുകള്‍ കത്തിച്ചു റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. സിനിമ തിയറ്ററുകള്‍ പ്രദര്‍ശനം നിര്‍ത്തിവച്ചു. തമിഴ്‌നാട്ടുകാരുടെ ഹോട്ടലുകളും കടകളും തകര്‍ത്തു.
കെഎസ്ആര്‍ടിസിയും ദീര്‍ഘദൂര സ്വകാര്യബസുകളും റദ്ദാക്കിയത് ഓണത്തിനു നാട്ടില്‍ പോകാനിരുന്ന നൂറുകണക്കിനു മലയാളികളെ വലച്ചു. പലരും യാത്ര ഉപേക്ഷിച്ചു. 39 കെഎസ്ആര്‍ടിസി ബസുകള്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ തിരുവനന്തപുരത്ത് അറിയിച്ചു. സംഘര്‍ഷത്തിന് അയവു വന്ന ശേഷം മാത്രം ബസുകള്‍ അയച്ചാല്‍ മതിയെന്നും മന്ത്രി നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha
























