അമ്മയുടെ ജീവന്‍ രക്ഷിക്കാനായി ആറുമാസമായ ഗര്‍ഭം അലസിപ്പിക്കാമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

സ്വന്തം ജീവന്‍ രക്ഷിക്കുന്നതിന് ആറുമാസമായ ഗര്‍ഭം അലസിപ്പിക്കാന്‍ യുവതിക്കു സുപ്രീം കോടതിയുടെ അനുമതി ലഭിച്ചു. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചത്തകരാര്‍ അമ്മയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണു ജസ്റ്റിസ് എസ്.എ. ബോബ്‌ദെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
മഹാരാഷ്ട്രയിലെ പശ്ചിമ സബര്‍ബന്‍ സ്വദേശിയായ ഇരുപത്തിരണ്ടു വയസുകാരിയാണ് കോടതിയെ സമീപിച്ചത്. അഞ്ചു മാസം പിന്നിട്ടശേഷം കഴിഞ്ഞ ഡിസംബറിലാണ് ഗര്‍ഭസ്ഥ ശിശുവിന്റെ വൈകൃത വളര്‍ച്ച വ്യക്തമായത്. മസ്തിഷ്‌കവും തലയോടും ഇല്ലാത്തതോ, കൃത്യമായി വളരാത്തതോ ആയ അനന്‍സിഫലസ് എന്ന അവസ്ഥയിലായിരുന്നു ശിശു. തുടര്‍ന്നു യുവതിയും ഭര്‍ത്താവും ഗര്‍ഭച്ഛിദ്രം നടത്താന്‍ ഡോക്ടറെ സമീപിച്ചെങ്കിലും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കൈയ്യൊഴിഞ്ഞു.
1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി (എം.ടി.പി) ആക്ട് അനുസരിച്ച് 20 ആഴ്ച പിന്നിട്ട ശേഷം ഗര്‍ഭം അലസിപ്പിക്കാനാവില്ല. ഇതിനെത്തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. അപ്പോഴേക്കും ഗര്‍ഭസ്ഥശിശു 23 ആഴ്ച പിന്നിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി, പാരെല്‍സ് കെ.ഇ.എം. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘത്തോട് വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഏഴ് ഡോക്ടര്‍മാരടങ്ങിയ സംഘമാണ് ഇക്കാര്യം പരിശോധിച്ചത്.
കുട്ടിയുടെ അവസ്ഥയാല്‍ അമ്മയുടെ ജീവന് ഭീഷണിയാണെന്ന റിപ്പോര്‍ട്ട് വിദഗ്ധ സംഘം കോടതിയില്‍ നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരമോന്നത കോടതി ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സമാന ആവശ്യവുമായി മഹാരാഷ്ട്രയില്‍ നിന്ന് കോടതിയെ സമീപിക്കുന്ന നാലാമത്തെ യുവതിയാണിത്.
https://www.facebook.com/Malayalivartha


























