സഹതാപ വോട്ടിന് വേണ്ടി സ്വന്തം സഹോദരനെയും സുഹൃത്തിനെയും കൊലചെയ്ത ഒരു സ്ഥാനാര്‍ഥി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടില്‍ മുങ്ങി നില്‍ക്കുന്നതിനിടെ ജയമുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ പടതിനെട്ട് അടവും പയറ്റുന്നതിനിടെ ജനങ്ങളെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സഹതാപതരംഗമുണര്‍ത്തി വോട്ട് നേടാനായി രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ത്ഥി തന്റെ സഹോദരനേയും കുടുംബ സുഹൃത്തിനേയും കൊലപ്പെടുത്തിയിരിക്കുകയാണ്.
കൂര്‍ജ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ത്ഥിയായ മനോജ് കുമാര്‍ ഗൗതമാണ് സഹതാപ വോട്ടുകള്‍ ലക്ഷ്യമിട്ട് സ്വന്തം സഹോദരനായ വിനോദിനേയും കുടുംബ സുഹൃത്ത് സച്ചിനേയും കൊലപ്പെടുത്തിയത്.
കൊലപാതകങ്ങള്‍ നിര്‍വഹിച്ചതിനു ശേഷം ജനങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ പ്രിയപ്പെട്ടവരുടെ മരണം താങ്ങാനാവാതെ തകര്‍ന്ന നിലയിലാണ് ഗൗതം പ്രത്യക്ഷപ്പെട്ടത്. ഇയാളുടെ അഭിനയം വിശ്വസിച്ചവര്‍ മരണത്തിനു പിന്നിലെ രാഷ്ട്രീയക്കളികള്‍ അറിഞ്ഞില്ല. കൊലപാതകങ്ങള്‍ അന്വേഷിച്ച പോലീസാണ് കൊലക്ക് പിന്നില്‍ വോട്ടുകള്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള സഹതാപ തരംഗം സൃഷ്ടിക്കലാണെന്നും കണ്ടെത്തിയത്. ഫോണ്‍ കോളുകള്‍ പരിശോധിച്ചാണ് പോലീസ് കുറ്റവാളികളെ കണ്ടെത്തിയത്.
കുര്‍ജ അസംബ്ലി മണ്ഡലത്തില്‍ നിന്നും ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായിരുന്നു ഗൗതം തീരുമാനിച്ചത്. ബിഎസ്പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അജിത് സിങ് ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മനോജ് കുമാര്‍ ഗൗതമിന് സീറ്റ് നല്‍കിയത്. എന്ത് വിലകൊടുത്തും തെരഞ്ഞെടുപ്പ് വിജയിക്കണമെന്ന ചിന്തയാണ് സഹോദരനെ കൊലപെടുത്താനുള്ള തീരുമാനത്തിലേക്ക് ഗൗതമിനെ എത്തിച്ചത്.
ഇയാള്‍ വാടക കൊലയാളികളെ ഏര്‍പെടുത്തിയാണ് കൃത്യം നിര്‍വ്വഹിച്ചത്. ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് വാടക കൊലയാളികളായ ഫിറോസ് ഷാബിറും, പര്‍വീന്ദര്‍ ജാദവും കൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൗതമിനോടൊപ്പം ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പര്‍വീന്ദര്‍ ഒളിവിലാണ്.
https://www.facebook.com/Malayalivartha


























