തത്ക്കാലം ശശികല വേണ്ടെന്ന് ഗവര്‍ണര്‍; അഴിമതി കേസുള്ളതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതില്ലെന്നു കേന്ദ്രത്തിന് റിപ്പോര്‍ട്ട്; കേന്ദ്ര സേനയെ വിളിക്കും

തമിഴ്‌നാട്ടില്‍ രാഷ്ടീയ വടംവലി തുടരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിനായി ശശികലയും പനീര്‍ശെല്‍വവും തമ്മിലുള്ള അങ്കം മുറുകുകയാണ്. ശശികലയ്‌ക്കെതിരായ അഴിമതിക്കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതില്ലെന്നു ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായാല്‍ കേന്ദ്രസേനയെ വിളിക്കാമെന്ന നിലപാടിലാണു ഗവര്‍ണറെന്നും റിപ്പോര്‍ട്ടുണ്ട്.
ശശികലയുടെ അനുചരര്‍ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലെത്തിച്ച എം.എല്‍.എമാരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഡി.ജി.പിക്കു നിര്‍ദേശം നല്‍കിയതാണ് ഏറ്റവും പുതിയ സംഭവ വികാസം. ഇവര്‍ ഒളിവിലോ തട്ടിക്കൊണ്ടു പോയതോ അല്ലെന്നു ഡി.ജി.പി. റിപ്പോര്‍ട്ട് നല്‍കിയതായി സൂചനയുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.കെ. കൗളും ഗവര്‍ണറെ കണ്ടെങ്കിലും കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എം.എല്‍.എമാര്‍ എവിടെയാണെന്നു റിപ്പോര്‍ട്ട് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഇന്നലെ രാവിലെ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. അവരെ തടഞ്ഞുവച്ചിരിക്കുകയാണെങ്കില്‍ ഗൗരവമായി കാണുമെന്ന് രാമസ്വാമിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു.
ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാരില്‍ ചിലര്‍ സത്യഗ്രഹം തുടങ്ങിയെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും ഇന്നലെയെത്തി. പിന്തുണരേഖയില്‍ ശശികലപക്ഷക്കാര്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചെന്ന് ഒരു എം.എല്‍.എ. പോലീസിനു പരാതി നല്‍കി. ആക്ഷേപങ്ങളുയര്‍ന്ന നിലയ്ക്ക് ഗവര്‍ണര്‍ ഒപ്പുകളുടെ നിജസ്ഥിതി പരിശോധിച്ചേക്കും. ഗവര്‍ണര്‍ ഭരണഘടനയെയും ജനാധിപത്യത്തെയും മാനിക്കുന്ന നടപടിയെടുക്കുമെന്നു വി.കെ. ശശികല പറഞ്ഞു. പോയസ് ഗാര്‍ഡനില്‍ അന്തരിച്ച ജയലളിതയുടെ വസതിയായ വേദനിലയത്തിലാണ് അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോടു സംസാരിച്ചത്.
അണ്ണാ ഡി.എം.കെ. ലോക്‌സഭയിലെ മൂന്നാമത്തെ പ്രധാനകക്ഷിയാകാന്‍ കാരണം ജയലളിതയുടെ പ്രവര്‍ത്തനങ്ങളാണെന്ന് ശശികല അനുസ്മരിച്ചു. അമ്മയുടെ സര്‍ക്കാരിന് ഒരു ചെറിയ തിരിച്ചടി പോലും ഏല്‍ക്കാന്‍ അനുവദിക്കില്ലെന്നും ശശികല പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ഭരണസ്തംഭനം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച് ഗവര്‍ണറുമായി സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒളിവില്‍ താമസിപ്പിച്ചിരിക്കുന്ന എം.എല്‍.എമാരെ പൊതുജനമധ്യത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങള്‍ പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുകയാണെന്ന ശശികലയുടെ ആരോപണത്തോടു പ്രതികരിക്കാനില്ലെന്നു സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
കന്ധര്‍വകോട്ടയില്‍ ഒരു സംഘം അണ്ണാ ഡി.എം.കെ. പ്രവര്‍ത്തകര്‍ പനീര്‍ശെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച് പുതുക്കോട്ടൈ എം.എല്‍.എ. അറുമുകത്തിനു നിവേദനം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പനീര്‍ശെല്‍വത്തെയും ശശികലയെയും നേരില്‍ കണ്ടിരുന്നു. തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ എണ്ണം ശശികല വെളിപ്പെടുത്തിയില്ലെന്നാണ് അറിയുന്നത്. ഗവര്‍ണര്‍ക്കു രേഖകള്‍ കൈമാറിയ ശേഷമാണു ശശികല തന്നെ പിന്തുണയ്ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടത്.
https://www.facebook.com/Malayalivartha


























