ടി ടി വി ദിനകരൻ സുകേഷ് ചന്ദ്രശേഖര്‍ എന്ന തട്ടിപ്പുവീരന്റെ കെണിയിൽ പെട്ടത് ഇങ്ങനെ.

ദിനകരന്റെ അറസ്റ്റോടെ ശശികലയുടെ പതനവും പൂർണ്ണമാകുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാൻ ശശികല കൊണ്ടുവന്ന ടി ടി വി ദിനകരൻ സുകേഷ് ചന്ദ്രശേഖര്‍ എന്ന തട്ടിപ്പുവീരന്റെ കെണിയിൽ പെട്ടത് സിനിമാക്കഥകളെ വെല്ലുന്ന വിധം. ഹൈക്കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സുകേഷ് ചന്ദ്രശേഖര്‍ ദിനകരന് രണ്ടില ചിഹ്നം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയത്.
നാലു ദിവസമായി പോലീസ് ദിനകരനെ ചോദ്യം ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഡല്‍ഹി പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ദിനകരന്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. ദിനകരനെതിരെ വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതായും ഡല്‍ഹി പോലീസ്.
ഏപ്രില്‍ 17നാണ് ദിനകരന്‍ പോലീസ് പിടിയിലാകുന്നത്. രണ്ടില ചിഹ്നം ലഭിക്കുന്നതിനായി ഇടനിലക്കാരന്‍ വഴി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ വാഗ്ദാനം ചെയ്തു എന്നതാണ് കേസ്.
ശശികല-പനീര്‍ശെല്‍വം തര്‍ക്കത്തെ തുടര്‍ന്ന് അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. ശശികല പക്ഷത്തിന് വേണ്ടിയായിരുന്നു ദിനകരന്‍ ചിഹ്നത്തിനായി കോഴ നല്‍കാന്‍ ശ്രമിച്ചത്.
ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍.കെ.നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ദിനകരന്‍.
50 കോടിയുടെ കരാറാണ് സുകേഷുമായി ദിനകരന്‍ ഉറപ്പിച്ചത്. ഇതില്‍ 10 കോടി രൂപ കൊച്ചിയിലെ ഹവാല ഏജന്റുവഴി സുകേഷിനു ലഭിച്ചു.ഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടലില്‍നിന്നു പിടിയിലാകുമ്പോള്‍ 1.30 കോടി രൂപയും പോലീസ് സുകേഷില്‍നിന്നു പിടികൂടി. ഇയാള്‍ കൈയില്‍ അണിഞ്ഞിരുന്ന ബ്രേസ്ലെറ്റിനുമാത്രം ആറരക്കോടിയോളം രൂപ വിലവരുമെന്ന് പോലീസ് പറയുന്നു. ഹോട്ടല്‍മുറിയില്‍നിന്നു പിടിച്ചെടുത്ത ആഡംബര ബ്രാന്‍ഡുകളിലെ ഷൂസ്, മറ്റു വസ്തുക്കള്‍ തുടങ്ങിയവയ്ക്ക് ഏഴു ലക്ഷത്തിലധികം രൂപ വിലവരുമെന്നാണ് നിഗമനം. കൂടാതെ ഹോട്ടലിലെ പാര്‍ക്കിങ് ഏരിയയില്‍നിന്ന് ഇയാളുടെ രണ്ടു ആഡംബരകാറുകളും പോലീസ് കണ്ടെടുത്തു.
ആള്‍മാറാട്ടം, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി 20 കേസുകളില്‍ സുകേഷ് പ്രതിയാണ്. സുകേഷിന്റെ വളര്‍ച്ചയും ഡല്‍ഹിയിലെ ഉന്നത സൗഹൃദവലയവും സാമ്പത്തിക സ്രോതസ്സുകളുമെല്ലാം പോലീസ് അന്വേഷിക്കുകയാണ്. വ്യാജ ഇന്‍ഷുറന്‍സ് പോളിസികള്‍ വിറ്റ് 3000 കോടി രൂപ തട്ടിയെടുത്തെന്ന കേസും ഇയാള്‍ക്കെതിരെ പുറത്തുവന്നിട്ടുണ്ട്.
സുകേഷ് ചന്ദ്രശേഖര്‍ എന്ന ബെംഗളൂരു സ്വദേശിയായ ഇരുപത്തെട്ടുകാരന്‍ ജീവിതവും തട്ടിപ്പുകളും അവിശ്വസനീയം.
ബെംഗളൂരു ബിഷപ്പ് കോട്ടണ്‍ ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു പഠനം പാതിവഴിയില്‍ നിര്‍ത്തിയ ഈ യുവാവിന്റെ ജീവിതകഥ സിനിമാക്കഥകളെ വെല്ലുന്നത്. പല പേരുകളിലും പല വേഷത്തിലുമായി പത്തുവര്‍ഷത്തിനിടെ തട്ടിപ്പുനടത്തി സമ്പാദിച്ചതു കോടികള്‍. ചങ്ങനാശ്ശേരിയില്‍ വേരുകളുള്ള നടി ലീന മരിയ പോളും ഇതില്‍ പല തട്ടിപ്പുകളിലും കൂട്ടാളിയായി. ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്ക് ശാഖയില്‍നിന്നു 19 കോടി രൂപ തട്ടിയ കേസില്‍ ഇരുവരും കൂട്ടുപ്രതികളായിരുന്നു.
നാലുവര്‍ഷത്തിനുശേഷം സുകേഷ് വാര്‍ത്തകളില്‍ നിറയുന്നത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ കൊടുങ്കാറ്റിനു തുടക്കമിട്ടുകൊണ്ടാണ്. ശശികലയുടെ അനന്തരവനും എ.ഐ.എ.ഡി.എം.കെ. (അമ്മ) ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനാണ് സുകേഷിന്റെ പുതിയ കേസിലെ കൂട്ടുപ്രതി.
https://www.facebook.com/Malayalivartha
























