വിവാഹത്തലേന്ന് പെണ്‍കുട്ടിയ്ക്ക് എടുക്കേണ്ടി വന്ന ആ തീരുമാനത്തിന് പിന്നില്‍...

വിവാഹദിനം പോലെതന്നെ പ്രധാനമാണു വിവാഹത്തലേന്നും. വിവാഹത്തിലേര്‍പ്പെടുന്ന കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും വരനും വധുവിനുമെല്ലാം. അടുത്തുവരുന്ന ശുഭദിനത്തെക്കുറിച്ചുള്ള ആകാംക്ഷയും കാത്തിരിപ്പും സന്തോഷം തുടികൊട്ടുന്ന മനസ്സും. വധൂവരന്‍മാരുടെ മനസ്സപ്പോള്‍ പുതുജീവിതത്തെക്കുറിച്ചു സ്വപ്നങ്ങള്‍ നെയ്യുന്ന തിരക്കിലായിരിക്കും. ജീവിതത്തിലൊരിക്കലും ഒരുപക്ഷേ മറക്കില്ല അപ്പോള്‍ മനസ്സിലൂടെ കടന്നുപോകുന്ന വികാരങ്ങളും വിചാരങ്ങളും. പക്ഷേ, ബിഹാറില്‍ പാറ്റ്‌നയിലെ ഒരു പെണ്‍കുട്ടിക്ക് വിവാഹത്തലേന്ന് എടുക്കേണ്ടിവന്നതു കടുത്ത തീരുമാനം.
കുടുംബാംഗങ്ങളും ബന്ധുക്കളും എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ പെണ്‍കുട്ടി തന്റെ തീരുമാനം പ്രഖ്യാപിച്ചു. ഈ വിവാഹം വേണ്ട. അച്ഛനും അമ്മയുമുള്‍പ്പെടെ അടുത്ത ബന്ധുക്കളും അവളുടെ തീരുമാനത്തിനു തുണയായി നിന്നു. സ്ഥലത്തെ പൊലീസ് ഇന്‍സ്‌പെക്ടര്‍ സരിതാകുമാരി പറഞ്ഞതുപോലെ വധുവാണു ധനം. വധുവിനൊപ്പം കൈമാറുന്ന പണമോ വസ്തുവകകളോ അല്ല.
പെണ്‍കുട്ടി വിവാഹം വേണ്ടെന്നുവയ്ക്കാനുള്ള കാരണം അറിയണ്ടേ. വിവഹത്തലേന്നു തിലകം ചാര്‍ത്തുന്ന ചടങ്ങിന് വരന്റെ വീട്ടിലെത്തിയ വധുവിന്റെ ബന്ധുക്കളുടെ മുന്നില്‍ പുതിയൊരാവശ്യം. സ്ത്രീധനമായി കൂടുതല്‍ തുക. വിവാഹത്തിനുവേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ശുഭമുഹൂര്‍ത്തത്തിനു കാത്തുനിന്ന വധുവിന്റെ കൂട്ടര്‍ക്ക് അതൊരാഘതമായിരുന്നു. അപ്രതീക്ഷിതമായ ആഘാതം. ചുരുങ്ങിയ സമയത്തിനുള്ളില്‍ വരനും കൂട്ടരും ആവശ്യപ്പെടുന്ന ധനം ഉണ്ടാക്കാന്‍ കഴിയില്ല. നിസ്സഹായരാണവര്‍. സഹായത്തിന് ആരെ വിളിക്കണമെന്നോ ഏതു വാതിലില്‍ മുട്ടണമെന്നോ അവര്‍ക്കറിയില്ല. എന്തുചെയ്യണമെന്നറിയാതെ അവര്‍ നിന്നപ്പോള്‍ വധു സംഭവം അറിഞ്ഞു. ഒരുനിമിഷം പോലും താമസിക്കാതെ പെണ്‍കുട്ടി അച്ഛനെ ഫോണില്‍വിളിച്ചു. ഈ വിവാഹം നമുക്ക് വേണ്ട.
അതുവരെ വരന്റെ വീട്ടുകാരെ ഏതെങ്കിലും വിധത്തില്‍ വിവാഹത്തിനു സമ്മതിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്ന വധുവിന്റെ പിതാവ് യോഗേഷ് അപ്പോള്‍ പറഞ്ഞു. എന്റെ മകളെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. ദുരാഗ്രഹികള്‍ക്ക് കൊടുക്കേണ്ടതുതന്നെ അവള്‍ കൊടുത്തു. സംഭവം നടന്നതു ബിഹാറിലെ പാറ്റ്‌നയില്‍. ഗോപാല്‍ഗന്‍ജ് ജില്ലയിലെ ഹര്‍ഖോളി ഗ്രാമത്തിലാണു വരന്റെ വീട്. വിവാഹത്തലേന്നു തിലകം ചാര്‍ത്തുന്ന ചടങ്ങുണ്ട്. വധുവിന്റെ വീട്ടുകാര്‍ ചടങ്ങിനെത്തിയപ്പോഴാണു വരനും കൂട്ടരും കൂടുതല്‍ സ്വത്ത് എന്ന അന്യായമായ ആവശ്യമുയര്‍ത്തിയതും പെണ്‍കുട്ടി തന്റെ ശരിയായ തീരുമാനം അറിയിച്ചതും.
വരന്റെ വീട്ടുകാരുടെ അന്യായ ആവശ്യം കേട്ടപ്പോള്‍ തല താഴ്ന്നി അപമാനിക്കപ്പെട്ടുനിന്ന വധുവിന്റെ വീട്ടുകാര്‍ വിവാഹം വേണ്ടെന്ന പെണ്‍കുട്ടിയുടെ തീരുമാനത്തിനുശേഷം അഭിമാനത്തോടെ തലയുയര്‍ത്തിത്തന്നെ തിരിച്ചുനടന്നു. സ്ത്രീധനത്തിനുവേണ്ടി ആവശ്യങ്ങള്‍ പെരുകിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കുറച്ചുനാള്‍മുമ്പ് ഈ സാമൂഹിക വിപത്തിനെതിരെ പോരാടാന്‍ ജനക്കൂട്ടത്തെ ആഹ്വാനം ചെയ്തിരുന്നു. പൊലീസില്‍ ഇരുകൂട്ടരും പരാതി നല്‍കിയിട്ടില്ലെങ്കിലും സംഭത്തെക്കുറിച്ചറിഞ്ഞ പൊലീസ് ഇന്‍സ്‌പെക്ടര്‍ സരിതാകുമാരി പെണ്‍കുട്ടിയുടെ തീരുമാനത്തെ പിന്തുണച്ചു. സ്തീധനത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ മനോഭാവം മാറേണ്ടതുണ്ടെന്നും അവര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























