പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ ഉപദേശം ഇവിടെ ആർക്കും വേണ്ട; ആഞ്ഞടിച്ച് ഇന്ത്യ

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. തീവ്രവാദികൾക്ക് അഭയം നൽകിയതിലൂടെ പാകിസ്ഥാൻ ഇപ്പോൾ ടെററിസ്ഥാൻ ആയി മാറിയിരിക്കുകയാണെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ. കാശ്മീരിലെ ജനങ്ങളെ ഇന്ത്യ അടിച്ചമർത്തുകയാണെന്നും വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ വേണമെന്നുമുള്ള പാക് പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ പ്രതിനിധി ഈനം ഗംഭീർ.
ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലായിരുന്നു സംഭവം. ഒസാമ ബിൻ ലാദന് അഭയം നൽകിയ രാഷ്ട്രം ഇപ്പോൾ വഞ്ചനയിലൂടെയും ചതിയിലൂടെയും പുതിയ കഥകൾ മെനയുകയാണെന്ന് യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയായ ഈനം ഗംഭീർ പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാകിസ്ഥാൻ തീവ്രവാദത്തിന്റെ പര്യായമാണെന്ന് തെളിയിച്ച് കഴിഞ്ഞു.
പവിത്രമായ ഒരു മണ്ണിനെ തീവ്രവാദത്തിന്റെ വിളനിലമാക്കി മാറ്റിയിരിക്കുന്നു. ആഗോള തീവ്രവാദികളെ കയറ്റുമതി ചെയ്യുന്ന ടെററിസ്ഥാൻ മാത്രമാണ് പാകിസ്ഥാനെന്നും അവർ കൂട്ടിച്ചേർത്തു. ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കറെ ത്വയിബ ഭീകരൻ ഹാഫിസ് സെയിദിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ നീക്കവും അവർ യോഗത്തിൽ ചൂണ്ടിക്കാട്ടി. ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അങ്ങനെ ആയിരിക്കുകയും ചെയ്യും.
ഇക്കാര്യം പാകിസ്ഥാൻ മനസിലാക്കണം. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചാലും ഇന്ത്യയുടെ അഖണ്ഡതയെ തകർക്കാൻ പാകിസ്ഥാന് സാധിക്കില്ല. എല്ലാ അർത്ഥത്തിലും പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ ഉപദേശം ആർക്കും അവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























