കോടതി വിധിതിരുത്തി മമത; വിഗ്രഹ നിമജ്ജനം എവിടെ നടത്തണമെന്ന് സർക്കാർ തീരുമാനിക്കും

മുഹറത്തിന് വിഗ്രഹ നിമജ്ജനം നടത്താമെന്ന കോൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകേണ്ടെന്ന് പശ്ചിമബംഗാൾ സർക്കാർ. ഹൈക്കോടതി വിധിയെ നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി തന്നെ രംഗത്ത് വന്നിരുന്നെങ്കിലും അപ്പീൽ നൽകേണ്ടെന്നാണ് തീരുമാനം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് മമത പറഞ്ഞു.
വിധി സർക്കാരിന് അനുകൂലമാണ്. മാധ്യമങ്ങൾ വിധിയെ വളച്ചൊടിച്ച് വാർത്ത നൽകിയതാണ്. വിധിയിൽ കോടതി കൃത്യമായി പറയുന്നുണ്ട് അനുമതി ഉണ്ടെങ്കിൽ മാത്രമേ വിഗ്രഹ നിമജ്ജനം പാടുള്ളുവെന്ന്. വിഗ്രഹ നിമജ്ജനത്തിന് എവിടെയൊക്കെ അനുമതി നൽകണമെന്നത് ഒക്ടോബർ ഒന്നിലെ സാഹചര്യത്തിന് അനുസരിച്ച് സംസ്ഥാന സർക്കാരും പോലീസും തീരുമാനമെടുക്കും- മമത പറഞ്ഞു.
മുഹറം ദിനം ഉൾപ്പെടെ എല്ലാ ദിവസവും ദുർഗയുടെ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാമെന്നായിരുന്നു കോൽക്കത്ത ഹൈക്കോടതിയുടെ വിധി. വിജയദശമി ദിനം മുതൽ മുഹറം ഉൾപ്പെടെ എല്ലാ ദിവസവും വിഗ്രഹനിമജ്ജനം നടത്താൻ സാധിക്കും. നിമജ്ജനയാത്രയ്ക്കും തസിയയ്ക്കും പ്രത്യേകം പാതകൾ ക്രമീകരിക്കണം. സർക്കാർ നടത്തിയ ക്രമീകരണങ്ങൾ സംബന്ധിച്ച് പരസ്യങ്ങൾ നല്കണമെന്നും കോടതി വിധിച്ചിരുന്നു.
വിജയദശമി ദിനം മുതൽ അഞ്ചു ദിവസത്തേക്കാണ് ബംഗാളിൽ നിമഞ്ജന ഷോഷയാത്ര നടത്തുന്നത്. വിജയദശമിദിനമായ സെപ്റ്റംബർ 30ന് രാത്രി പത്തിനു ശേഷം നിമജ്ജന ഘോഷയാത്ര നടത്തരുതെന്ന് പശ്ചിമബംഗാളിലെ തൃണമൂൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
മുഹറം ദിനമായ ഒക്ടോബർ ഒന്നിന് മുസ്ലിംകൾ താസിയ ഘോഷയാത്ര നടത്തും. താസിയയും നിമജ്ജന യാത്രയും ഒരു ദിവസം നടന്നാൽ ക്രമസമാധാന പ്ര ശ്നമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരായാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha


























