കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി അധികാരമേൽക്കുമ്പോൾ...

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഇന്ന് ചുമതലയേല്‍ക്കുന്നു. 19 വര്‍ഷങ്ങൾക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ അദ്ധ്യക്ഷ കൈമാറ്റം നടക്കുന്നത്. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ രാഹുല്‍ഗാന്ധി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കും. 19 വര്‍ഷമായി കോണ്‍ഗ്രസിനെ നയിക്കുന്ന സോണിയ ഗാന്ധി ചടങ്ങില്‍ വച്ച് വിടവാങ്ങല്‍ പ്രസംഗം നടത്തും.മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നില്ല.
എതിരില്ലാതെയാണ് രാഹുല്‍ അധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തുന്നത്. പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്നത് ആഘോഷമാക്കാന്‍ എഐസിസി ആസ്ഥാനം ഒരുക്കുന്ന തിരക്കിലാണ് പ്രവര്‍ത്തകര്‍. മഹാത്മാ ഗാന്ധി മുതല്‍ നീളുന്ന കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ കൈപിടിയ്ക്കുന്നതോടെ രാഹുലും ചരിത്രത്തിന്റെ ഭാഗമാകും. 1991ല്‍ രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം കുറച്ച് കാലത്തേയ്ക്ക് നെഹറു കുടുംബത്തിനു പുറത്തേയ്ക്ക് അധികാരം പോയി എന്നതൊഴിച്ചാല്‍ സ്വാതന്ത്രത്തിന് ശേഷം കോണ്‍ഗ്രസിനെ എക്കാലവും ഭരിച്ചത് നെഹറു കുടുംബ നിരയാണ്.
1970 ജൂൺ 19-ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും ഇപ്പോഴത്തെ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ചു. 1981ൽ ഉത്തരാഖണ്ഡിലെ ഡൂണ്‍ സ്‌കൂളില്‍ വിദ്യാഭ്യാസം ആരംഭിച്ചു. 1984 ഒക്ടോബര്‍ 31ന് സിഖ് സുരക്ഷാസൈനികരുടെ വെടിയേറ്റ് മുത്തശ്ശിയും പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധി വധിക്കപ്പെടുകയും തുടർന്ന് പിതാവ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. സിഖ് തീവ്രവാദ ഭീഷണിയുള്ളതിനാല്‍ രാഹുലിനെയും സഹോദരി പ്രിയങ്കയെയും ഡൂണ്‍ സ്‌കൂളില്‍നിന്നു മാറ്റി, പഠനം വീട്ടില്‍ത്തന്നെയാക്കി.
രാഹുൽ 1989 ൽ ദില്ലിയിലെ സെന്റ് സ്റ്റീഫെന്‍സ് കോളേജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നെങ്കിലും ഒന്നാം വര്‍ഷത്തിന് ശേഷം 1990ല്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്നു. 1991 മേയ് 21ന് തമിഴ് ഭീകരരുടെ ചാവേറാക്രമണത്തില്‍ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനെത്തുടർന്ന് സുരക്ഷാ കാരണങ്ങളാല്‍ ഫ്‌ളോറിഡയിലെ റോളിന്‍സ് കോളേജിലേക്ക് പഠനം മാറ്റി. രാഹുൽ അവിടെ റോള്‍ വിഞ്ചി എന്ന പേരിലാണ് പഠിച്ചത്. കോളേജ് അധികൃതര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കുമല്ലാതെ ആര്‍ക്കും യഥാര്‍ത്ഥ പേര് അറിയില്ലായിരുന്നു. 1994ൽ റോളിന്‍സ് കോളേജില്‍നിന്ന് ബിഎ ബിരുദം നേടിയ രാഹുൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍നിന്ന് എംഫില്‍ നേടി. 1998ൽ മാതാവ് സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായതിനെത്തുടർന്ന് 1999ൽ രാഹുൽ യുകെയിലെ ജോലി രാജിവെച്ച് അമ്മയെയും സഹോദരിയെയും ലോകസഭാ തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ ഇന്ത്യയിലെത്തി.
2003ൽ രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിലെത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. 2004ൽ രാഹുല്‍ ഉത്തരപ്രദേശിലെ അമേഠിയില്‍നിന്ന് രാഹുൽ മല്‍സരിക്കുമെന്ന് പ്രഖ്യാപിക്കുകയും 2004 മേയിൽ ഒരു ലക്ഷത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്ന് രാഹുൽ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ മുന്നണി അധികാരത്തിലേക്കെത്തുകയും 2004 ജൂണ്‍ 3നു ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. 2006ൽ റായ് ബറേലിയില്‍ അമ്മ സോണിയയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച രാഹുൽ 2007 സെപ്‌റ്റംബര്‍ 24ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. ഒപ്പം എന്‍എസ്‍യു ഐ, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ ചുമതലയും.
2008ൽ അഭിമുഖം നടത്തി 40 പേരെ യൂത്ത് കോണ്‍ഗ്രസ് തിങ്ക് ടാങ്ക് (think tank) ലേക്ക് തെരഞ്ഞെടുത്തു. രാഹുലിനു കീഴില്‍ യൂത്ത് കോണ്‍ഗ്രസ് അംഗബലം 2 ലക്ഷത്തില്‍നിന്നും 25 ലക്ഷത്തിലേക്ക് ഉയര്‍ന്നു. 2009 മേയ് മാസത്തിലെ ലോകസഭാതെരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലം നിലനിര്‍ത്തി. ഭൂരിപക്ഷം 3,70,000 വോട്ടുകള്‍. 80 ല്‍ 21 സീറ്റ് നേടി യുപിയില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി. 2009 ൽ 206 സീറ്റ് നേടി കോണ്‍ഗ്രസ് രണ്ടാം യുപിഎ മുന്നണിയിലൂടെ അധികാരത്തിലെത്തി. 2011ൽ ഉത്തര്‍പ്രദേശിലെ ഭട്ട് പരാസുല്‍ ഗ്രാമത്തിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് രാഹുൽ അറസ്റ്റിലായി.
2012 ൽ ഉത്തര്‍പ്രദേശിലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്‍റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയും മുന്‍തെരഞ്ഞെടുപ്പിനെക്കാള്‍ 6 സീറ്റ് കൂടുതല്‍ നേടി, 28 സീറ്റോടെ നാലാം സ്ഥാനത്തെത്തുകയും ചെയ്തു. 2013 ജനുവരി 21ന് രാഹുൽ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റായി. 2014 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയെങ്കിലും കോണ്‍ഗ്രസ് ചരിത്രപരമായ തോല്‍വി നേരിട്ട് 44 സീറ്റിലേക്കൊതുങ്ങി. രാഹുല്‍ അമേഠി നിലനിര്‍ത്തി. 2015 ഫെബ്രുവരിയിൽ രാഷ്ട്രീയപ്രവര്‍ത്തനത്തിന് അവധി നല്‍കിയെങ്കിലും 2015 ഏപ്രില്‍ 19ന് കിസാന്‍, ഖേത്, മസ്ദൂര്‍ എന്ന കര്‍ഷകറാലിയില്‍ പങ്കെടുത്ത് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. 2015 ഏപ്രില്‍ 20നു കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് ലോക്‌സഭയില്‍ 20 മിനുട്ട് പ്രസംഗം. 'സൂട്ട് ബൂട്ട് കി സര്‍ക്കാര്‍' എന്നു മോദിയെ വിമര്‍ശിച്ചു. 2015 ഏപ്രില്‍ 25ന് കാല്‍നടയായി കേദാര്‍നാഥ് സന്ദര്‍ശനം നടത്തി. തുടർന്ന് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ പഞ്ചാബിലേക്ക് ട്രെയിന്‍ യാത്ര നടത്തി.
2015 ഏപ്രില്‍ 30 - വിദര്‍ഭയിലെ കര്‍ഷകരെ കാണാന്‍ 15 കിലോമീറ്റര്‍ പദയാത്ര. 2015 മേയ്5നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരണത്തിനായി Office of RG - twitter account തുടങ്ങി. 2015 മേയ് 27നു രാഹുൽ കേരളത്തില്‍ മല്‍സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പ്രസംഗിച്ചു. 2016 മാര്‍ച്ച് 2നു ലോക് സഭയില്‍ ഫെയര്‍ ആന്‍റ് ലവ് ലി യോജന പ്രസംഗം നടത്തി. ഈ വർഷം നവംമ്പര്‍-ഡിസംമ്പര്‍ മാസത്തിൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചരണം മുന്നില്‍നിന്ന് നയിക്കുന്നു. ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ ത്രയത്തെ കോണ്‍ഗ്രസ് കുടക്കീഴിലാക്കി ബിജെപിക്കെതിരെ ശക്തമായി പ്രചരണം നടത്തുന്നു. ഡിസംമ്പര്‍ 4ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഡിസംബര്‍ 11നു കോണ്‍ഗ്രസ് അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























