ആധാര്‍ അധിഷ്‌ഠിത ഓണ്‍ലൈന്‍ സര്‍വ്വേയിലൂടെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 80,000 വ്യാജ അധ്യാപകരെ കണ്ടെത്തി

കേന്ദ്ര മാനവവിഭവശേഷി വകുപ്പ് നടത്തിയ ഓൺലൈൻ സര്‍വ്വേയിൽ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 80,000 വ്യാജ അധ്യാപകരെ കണ്ടെത്തി. ഏകദേശം 15 ലക്ഷത്തോളം അധ്യാപകരാണ് രാജ്യത്തുള്ളത്. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ആധാര്‍ അധിഷ്‌ഠിത ഓണ്‍ലൈന്‍ സര്‍വ്വേ നടത്തിയപ്പോഴാണ് ഇത്രയധികം വ്യാജ അധ്യാപകര്‍ കോളേജുകളിലും സര്‍വകലശാലകളിലും ജോലി ചെയ്യുന്ന കാര്യം കണ്ടെത്താൻ സാധിച്ചത്.
കോളേജുകളിലും സര്‍വകലാശാലകളിലും ജോലി ചെയ്യുന്ന അധ്യാപകരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന 'ഗുരുജന്‍' എന്ന പോര്‍ട്ടലാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയത്. നിലവില്‍ 85 ശതമാനത്തോളം അധ്യാപകരും ഇതില്‍ തങ്ങളുടെ ആധാര്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് പരിശോധിച്ചപ്പോഴാണ് 80,000 പേര്‍ ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുവെന്ന് മനസിലായത്. ഇത്തരം വ്യാജന്മാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പ്രകാശ് ജാവ്‍ദേക്കര്‍ അറിയിച്ചു. ഇനിയും വിവരം നല്‍കാത്ത കോളേജ് / സര്‍വകലാശാലാ അധ്യാപകര്‍ എത്രയും വേഗം ആധാര്‍ നമ്പര്‍ നല്‍കണമെന്നും വിവരങ്ങള്‍ സര്‍ക്കാറിന്റെ പക്കല്‍ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















