ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ ഹിന്ദുസേന കെ.എസ് ഭാഗവാനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍

മുതിർന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ ഹിന്ദുസേന, എഴുത്തുകാരനായ കെ.എസ് ഭാഗവാനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍. ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ ഹിന്ദുസേന പ്രവര്‍ത്തകന്‍ നവീന്‍ കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ അതെ രീതിയിൽ കെ.എസ് ഭഗവാനെയും കൊലപ്പെടുത്താൻ ഹിന്ദുസേന പ്രവര്‍ത്തകര്‍ ഇയാളെ ഏല്‍പ്പിക്കുകയായിരുന്നു.
വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഭഗവാന്‍ വധശ്രമക്കേസില്‍ കൂടി ഇയാള്‍ക്കെതിരെ കേസെടുക്കും. കെ.എസ് ഭഗവാനെ വധിക്കാനായി മൈസൂരിലെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ഇയാള്‍ റിഹേഴ്സല്‍ നടത്തിയിരുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നവീനെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ നവീന്‍ കുമാറിന്റെ കസ്റ്റഡി കാലാവധി ബംഗളുരു മജിസ്ട്രേറ്റ് കോടതി മാര്‍ച്ച് 26 വരെ നീട്ടിയിട്ടുണ്ട്.
അനധികൃതമായി മാരകായുധം കൈവശം വച്ച കേസിൽ പിടിയിലായപ്പോഴാണ് ഗൗരി ലങ്കേഷ് വധക്കേസില്‍ നവീന്‍ കുമാറിന് പങ്കുണ്ടെന്നകാര്യം വ്യക്തമായത്. ഇയാള്‍ക്ക് തീവ്രഹിന്ദുത്വ സംഘടനകളായ സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയവയുമായി അടുത്ത ബന്ധമുണ്ട്.
https://www.facebook.com/Malayalivartha

























