ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം ; തിരഞ്ഞെടുപ്പ് കമ്മീഷന് ഫെയ്സ്ബുക്കുമായുള്ള ബന്ധത്തെ സംബന്ധിച്ച് പുനരാലോചന നടത്തും

ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഫെയ്സ്ബുക്കുമായുള്ള സഹകരണം സംബന്ധിച്ച് പുനരാലോചന നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെയ്സ്ബുക്കുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് പുനരാലോചന നടത്തും. ഫെയ്സ്ബുക്ക് വഴി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉപയോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായുള്ള ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ സോഷ്യൽമീഡിയയുടെ സ്വാധീനത്തിലൂടെ കഴിഞ്ഞേക്കാം. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുമെന്നും റാവത്ത് വ്യക്തമാക്കി.
വോട്ടര്‍മാരെ വോട്ടെടുപ്പില്‍ പങ്കാളിയാക്കുന്നതിനുള്ള പ്രചാരണ പരിപാടിക്കായി കഴിഞ്ഞ വര്‍ഷം മൂന്നു തവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെയ്സ്ബുക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലെ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് ഇടപാടുകാര്‍ക്ക് നല്‍കിയെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ഡേറ്റാ വിശകലന കമ്ബനിയായ 'കേംബ്രിജ് അനലറ്റിക്ക'ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha

























