കാലിത്തീറ്റ കുംഭകോണ കേസ്: നാലാമത്തെ കേസില്‍ ലാലുപ്രസാദ് യാദവിനും കൂട്ടര്‍ക്കുമുള്ള ശിക്ഷ ഇന്ന്

കാലിത്തീറ്റ കുംഭകോണകേസിൽ ആര്‍ജെഡി അധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് പ്രതിയായുള്ള നാലാമത്തെ കേസിലെ ലാലുവിനും കൂട്ടര്‍ക്കുമുള്ള ശിക്ഷാവിധി ഇന്നാണ്. കേസില്‍ ലാലു ഉള്‍പ്പെടെ 19 പ്രതികള്‍ കുറ്റക്കാരാണെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്ര ഉള്‍പ്പെടെ 12 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറു കേസുകളില്‍ നാലാമത്തെ കേസാണിത്.1995 ഡിസംബറിനും 1996 ജനുവരിക്കുമിടയില്‍ ദുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്‍വലിച്ച കേസാണിത്. 2013 സെപ്തംബര്‍ 30ന് കോടതി വിധി പറഞ്ഞ കാലിത്തീറ്റ അഴിമതിയിലെ ആദ്യകേസില്‍ ലാലുവിന് 5 വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസിലും ലാലു കുറ്റക്കാരനാണെന്ന് 2017 ഡിസംബര്‍ 23ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജനുവരി ആറിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. 1992-1993 കാലയളവില്‍ കാലിത്തീറ്റ വിതരണത്തിനെന്ന പേരില്‍ ചൈബാസ ട്രഷറിയില്‍ നിന്നും 37 കോടി 63 ലക്ഷം പിന്‍വലിച്ച കേസിലാണ് മൂന്നാമത്തെ വിധി വന്നത്. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരികെ 1990 നും 1997നും ഇടയില്‍ 900 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























