ചോദ്യത്തിനുത്തരമെന്നോണം മാധ്യമ പ്രവർത്തകയുടെ കവിളില്‍ തലോടിയ തമിഴ്നാട് ഗവര്‍ണർ വിവാദത്തിൽ

അനുവാദമില്ലാതെ വനിതാ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട തമിഴ്നാട് ഗവര്‍ണര്‍ വിവാദത്തില്‍. ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനു മറുപടിയായി തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് കവിളിൽ തൊട്ടത്.
ദ വീക്കിലെ മാധ്യമപ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യന്റെ കവിളിലാണ് ബന്‍വാരിലാല്‍ സ്പര്‍ശിച്ചത്. തുടര്‍ന്ന് ബന്‍വാരിലാലിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് ലക്ഷ്മി സുബ്രഹ്മണ്യന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. പരീക്ഷ വിജയത്തിനും പണത്തിനും വേണ്ടി സര്‍വകലാശാലയിലെ ഉന്നതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ കോളജ് വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച വനിത പ്രഫസര്‍ക്ക് ഗവര്‍ണറുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നിഷേധിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണറുടെ വിവാദമായ പെരുമാറ്റം.
78കാരനായ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേല്‍ക്കുമ്പോഴായിരുന്നു ദ വീക്കിലെ ലക്ഷ്മി സുബ്രഹ്മണ്യം ചോദ്യം ഉന്നയിച്ചത്. ചോദ്യത്തിന് ഉത്തരം പറയാതെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തട്ടി സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു ഗവര്‍ണര്‍.
'പലവട്ടം ഞാന്‍ മുഖം കഴുകി. ഇപ്പോഴും അതില്‍നിന്ന് മോചിതയാകാന്‍ സാധിക്കുന്നില്ല. ഒരുപാട് മനോവിഷമവും ദേഷ്യവും തോന്നുന്നുണ്ട് മിസ്റ്റര്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. നിങ്ങള്‍ക്ക് ഒരു പക്ഷെ ഇത് അഭിനന്ദനം സൂചിപ്പിക്കുന്ന പ്രവൃത്തിയോ മുത്തശ്ശന്റെ പെരുമാറ്റമോ ആയിരിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ചെയ്തത് തെറ്റാണെന്ന് ലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.
ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണ് ഗവര്‍ണറില്‍ നിന്നുണ്ടായതെന്ന് ഡി.എം.കെ നേതാവ് സ്റ്റാലിന് കുറ്റപ്പെടുത്തി. ഗവര്‍ണറുടെ നടപടിയെ രാജ്യസഭാ എം.പി കനിമൊഴിയും വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha
























