ബി ജെ പി അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ മാധ്യമ തലവന്മാർ ആവശ്യപ്പെട്ടത് കോടികൾ; കോബ്രാ പോസ്റ്റിന്റെ ഓപ്പറേഷൻ 136ൽ കുടുങ്ങി 'ടൈംസ് ഓഫ് ഇന്ത്യ' ഉള്‍പ്പടെയുള്ള പ്രമുഖ മാധ്യമങ്ങള്‍

ബിജെപിക്കു വേണ്ടി വര്‍ഗീയത നിറഞ്ഞ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുവാനും ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ ആവശ്യപ്പെട്ടത് കോടികള്‍. ഹിന്ദുത്വ ധ്രുവീകരണം സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനായി പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത് 1000കോടി രൂപയാണ്. കോബ്രാ പോസ്റ്റ് നടത്തിയ ഓപ്പറേഷന്‍ 136ലാണ് മാധ്യമങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയെ കൂടാതെ രണ്ട് ഡസനോളം മറ്റ് മാധ്യമങ്ങളും കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറാ ഓപ്പറേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ്, സീ ന്യൂസ്, നെറ്റ്വര്‍ക്ക് 18, സ്റ്റാര്‍ ഇന്ത്യ, എബിപി ന്യൂസ്, ദൈനിക് ജാഗ്രണ്‍, റേഡിയോ വണ്‍, റെഡ് എഫ്‌എം, ലോക്മാത്, എബിഎന്‍ ആന്ധ്ര ജ്യോതി, ടിവി5, ദിനമലര്‍, ബിഗ് എഫ്‌എം, കെ ന്യൂസ്, ഇന്ത്യ വോയ്സ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്, എംവിടിവി, ഓപ്പണ്‍ മാഗസിന്‍ എന്നിവരാണ് ഒളിക്യാമറയില്‍ കുടുങ്ങിയിരിക്കുന്ന മറ്റ് മാധ്യമങ്ങള്‍.
2014 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരേന്ത്യയിലെ ദേശീയ മധ്യമങ്ങള്‍ നൂറു കണക്കിന് കോടി രൂപ വാങ്ങി ബിജെപി അനുകൂല വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന ആരോപണമുണ്ടായിരുന്നു. ഇൌ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ഓപ്പറേഷന്റെ സാധ്യത പരിഗണിക്കപ്പെട്ടത്.
ദൈനിക് ഭാസ്‌ക്കര്‍ ഇതില്‍ ഉള്‍പ്പെടേണ്ടതാണെങ്കിലും ഹൈക്കോടതി വിലക്ക് നിലനില്‍ക്കുന്നതിനാല്‍ കോബ്രാ പോസ്റ്റ് ദൈനിക് ഭാസ്‌ക്കറിനെ ഒഴിവാക്കിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
കോബ്രാ പോസ്റ്റ് മാധ്യമ പ്രവര്‍ത്തകനായ പുഷ്പ് ശര്‍മ്മയാണ് ശ്രീമദ് ഭഗവത് ഗീതാ പ്രചാര്‍ സമിതി എന്ന സംഘടനയുടെ പേരില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തിയത്. ആദ്യം ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുക, പിന്നീട് വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക, അതിന് ശേഷം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ എതിരാളികളെ മോശമായി ചിത്രീകരിക്കുക എന്നിങ്ങനെയാണ് പുഷ്പ് ശര്‍മ്മ മുന്നോട്ടു വെച്ച ക്യാംപെയിന്‍ രീതി.
യാതൊരു സങ്കോചവുമില്ലാതെ ഇക്കാര്യങ്ങള്‍ക്ക് അനുകൂലമായാണ് എല്ലാ മാധ്യമ മേധാവികളും പ്രതികരിച്ചത്. ഇതില്‍ ബര്‍ത്തമാന്‍ പത്രിക, ദൈനിക് സമ്ബദ് എന്നീ രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ മാത്രമാണ് തങ്ങളുടെ മാധ്യമ സ്ഥാപനത്തിലൂടെ വര്‍ഗീയത പ്രചരിപ്പിക്കാന്‍ കഴിയില്ലെന്ന ധീരമായ നിലപാട് സ്വീകരിച്ചത്. വലിയ ഓഫര്‍ മുന്നില്‍ വെച്ചിട്ടും ഇവര്‍ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല.
പ്രതിഫലമായി കള്ളപ്പണം സ്വീകരിക്കാമെന്നും മാധ്യമപ്രതിനിധികള്‍ സമ്മതിച്ചു. ആര്‍എസ്‌എസുമായി ബന്ധമുള്ള ആളുകളാണ് തങ്ങളെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ സ്റ്റിങ് ഓപ്പറേഷനില്‍ തുറന്നു പറഞ്ഞു. ബിജെപിയ്ക്കായി ക്യാംപെയ്ന്‍ ചെയ്യാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളു എന്നായിരുന്നു പലരുടെയും പ്രതികരണം.
അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായി വാര്‍ത്തകള്‍ സൃഷ്ടിക്കാമെന്നും അതിനായി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ടീമിനെ നിയമിക്കാം എന്നുമായിരുന്നു സീ ന്യൂസിന്റെ വാഗ്ദാനം.
https://www.facebook.com/Malayalivartha


























