കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിക്കാൻ വന്നവർ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പോലീസ് ഒരു കാര്‍ കസ്റ്റഡിയിലെടുത്തു. പുന്നപ്ര സ്വദേശിയുടെ കാറാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പോസ്റ്റര്‍ ഒട്ടിച്ചവര്‍ വന്ന കാറാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. എന്നാൽ താന്‍ വാടകയ്ക്ക് നല്‍കുന്ന കാറാണിതെന്നും ചില രാഷ്ട്രീയ നേതാക്കളാണ് കാര്‍ വാടകയ്ക്ക് എടുത്തതെന്നും ഉടമ പോലീസിന് മൊഴി നല്‍കി. ഇതിന്‍റെ ഭാഗമായി ജില്ലയിലെ ചില സിപിഐ നേതാക്കളെ പോലീസ് ചോദ്യം ചെയ്‌തേക്കും.
ആലപ്പുഴയിലായിരുന്നു കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ചിരുന്നത്. 'കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ' എന്നാണ് പോസ്റ്ററില്‍ പറയുന്നത്. എന്നാല്‍ സിപിഐക്കാരാരും തനിക്കെതിരെ പോസ്റ്ററൊട്ടിക്കില്ലെന്നായിരുന്നു കാനത്തിന്‍റെ മറുപടി. രാത്രി ഒരു മണിയോടെയാണ് കാറില്‍ എത്തിയ നാലംഗ സംഘം പോസ്റ്റര്‍ ഒട്ടിച്ചത്. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ മതിലിലും രണ്ടു മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് പോസ്റ്റര്‍ പതിച്ചത്. ആദ്യം ഒരാള്‍ വന്ന് പോസ്റ്ററൊട്ടിച്ചു. അതിന് പിന്നാലെ മറ്റ് മൂന്ന് പേരും വാഹനത്തില്‍ നിന്നും പോസ്റ്ററുകളെടുത്ത് കൊണ്ടുവന്ന് മതിലില്‍ ഒട്ടിക്കുന്നതാണ് സിസിടിവിയില്‍ പതിഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha