മധ്യപ്രദേശ് കോണ്‍ഗ്രസിൽ അധ്യക്ഷ പദവി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി ഇടപെടുന്നു
മധ്യപ്രദേശ് കോണ്‍ഗ്രസിൽ അധ്യക്ഷ പദവി തര്‍ക്കം രൂക്ഷമാകുന്നു. കഴിഞ്ഞ ഡിസംബറില്‍ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ തുടങ്ങിയ അഭിപ്രായ ഭിന്നതകളാണ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അനുനയ നീക്കവുമായി സോണിയ ഗാന്ധി രംഗത്ത് വന്നിരിക്കുകയാണ് . പിസിസി അധ്യക്ഷനായി തന്നെ നിയമിക്കണം എന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യമാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധിക്ക് കാരണം. മാത്രമല്ല ജ്യോതിരാദിത്യ സിന്ധ്യക്ക് സംസ്ഥാന അധ്യക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ അതി രൂക്ഷമായ തരത്തിലേക്ക് നീങ്ങിയത് .മധ്യപ്രദേശില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പി.സി.സി അധ്യക്ഷ പദ തര്‍ക്കം രൂക്ഷമാകവെയാണ് സോണിയ ഗാന്ധിയുടെ ഇടപെടല്‍. ജോതിരാദിത്യ സിന്ധ്യയുമായി വിഷയം ചർച്ച ചെയ്യാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഈ വിഷയത്തിൽ ജോതിരാദിത്യ സിന്ധ്യയുമായി സോണിയ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തും. ജന്‍പഥിലെ വസതിയില്‍ വച്ചാണ് ഇവർ കൂടിക്കാഴ്ച നടത്തുക. കമല്‍നാഥിനെ നാളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കമല്‍നാഥാണ് നിലവില്‍ പിസിസി അധ്യക്ഷന്‍.
സംസ്ഥാന അധ്യക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ആവശ്യത്തെയും സിന്ധ്യയെയും പിന്തുണച്ചു കൊണ്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും ഫ്‌ളക്‌സുകളും വച്ചിരിക്കുകയാണ് . പിന്നാലെ കമല്‍നാഥ് മന്ത്രിസഭയിലെ ചില അംഗങ്ങളും സിന്ധ്യക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കമല്‍നാഥ് മുഖ്യമന്ത്രി ആയതിനാല്‍ പിസിസി അധ്യക്ഷ പദം ഒഴിയണം എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവർ ഉന്നയിക്കുന്ന ആവശ്യം. സംസ്ഥാനത്തെ 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിച്ചതില്‍ സിന്ധ്യക്കും പങ്കുണ്ടെന്ന വാദം ഉയർത്തിയ ശേഷം അധ്യക്ഷപദം നല്‍കണമെന്നാണ് സിന്ധ്യ അനുഭാവികള്‍ പറയുന്നത്. ഇതിനിടയില്‍ മധ്യപ്രദേശ് കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ ചുമതലപ്പെടുത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്കസമിതി അടുത്തയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പാര്‍ട്ടിയില്‍ പ്രശ്നം രൂക്ഷമാണെന്ന് മുഖ്യമന്ത്രി കമല്‍നാഥ് അറിയിച്ചതിനെ തുടര്‍ന്നാണ് സോണിയ ഗാന്ധി നേരിട്ട് ഇടപെടൽ നടത്തുന്നത്.
https://www.facebook.com/Malayalivartha