കള്ളവോട്ട് ചെയ്യുന്നത് ഒരു പരിധിവരെ തടയാൻ യു.ഡി.എഫിന് കഴിഞ്ഞു; തപാല്‍ വോട്ടില്‍ വ്യാപകമായ തിരിമറി നടക്കുകയാണ്; ഇത് ഫലപ്രദമായി തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല ; ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താ സമ്മേളനത്തിൽ നിരവധി ആരോപണങ്ങൾ ആണ് അദ്ദേഹം ഉന്നയിച്ചത്. വോട്ടേഴ്സ് ലിസ്റ്റിലെ വ്യാജവോട്ടര്‍മാരെ കണ്ടെത്താനും അവര്‍ കള്ളവോട്ട് ചെയ്യുന്നത് ഒരു പരിധിവരെ തടയാനും യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട് എന്നദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍, ഇപ്പോള്‍ തപാല്‍ വോട്ടില്‍ വ്യാപകമായ തിരിമറി നടക്കുകയാണ്. ഇത് ഫലപ്രദമായി തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി . സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം വരുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍ വോട്ടിലും ഇരട്ടിപ്പ് ഉണ്ടെന്നുള്ള വിവരം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.
നേരത്തെ പ്രത്യേക കേന്ദ്രങ്ങളില്‍ പോയി വോട്ട് ചെയ്ത ഇവര്‍ക്ക് ഇപ്പോള്‍ തപാല്‍ വോട്ടിനുള്ള ബാലറ്റും പോസ്റ്റലായും വരികയാണ്. ഇവര്‍ വീണ്ടും തപാല്‍ വോട്ട് ചെയ്താല്‍ അത് ഇരട്ടിപ്പാവും. മൂന്നരലക്ഷത്തോളം തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ ഉണ്ട് എന്നതിനാല്‍ ഇതും തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണമാവും.
നേരത്തെ പ്രത്യേക കേന്ദ്രങ്ങളില്‍ പോയി വോട്ടു ചെയ്തവര്‍ക്ക് ഇപ്പോള്‍ അവരുടെ വീട്ടിലെ വിലാസത്തിലോ ഓഫീസ് വിലാസത്തിലോ ആണ് പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിക്കുന്നത്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. നേരത്തെ പ്രത്യേക കേന്ദ്രങ്ങളില്‍ പോയി വോട്ടു ചെയ്തവരെ വോട്ടര്‍ പട്ടികയില്‍ മാര്‍ക്ക് ചെയ്യേണ്ടതായിരുന്നു.
അതു നോക്കി ഒരിക്കല്‍ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് തപാല്‍ വോട്ട് അയയ്ക്കേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതില്‍ വീഴ്ച പറ്റിയിരിക്കുകയാണ്. ഇത് മനപ്പൂര്‍വ്വം ചെയ്തതാണോ എന്നതും പരിശോധിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് ഞാന്‍ ഇന്ന് പരാതില്‍ നല്‍കുന്നുണ്ട്. അഞ്ച് നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടു വയ്ച്ചു .
(ഒന്ന്) ഇങ്ങനെ ഉണ്ടായിട്ടുള്ള ഇരട്ടിപ്പുകള്‍ ഉടന്‍ കണ്ടെത്തണം. രണ്ടാമത് ചെയ്ത വോട്ടുകള്‍ എണ്ണരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പു ഓഫീസര്‍മാര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കണം.
(രണ്ട്) പോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ അയയ്ക്കുന്നതിനു മുമ്പ് അവര്‍ നേരത്തെ വോട്ട് ചെയ്തിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫീസര്‍മാരും ജില്ലാ ഇലക്ട്രറല്‍ ഓഫീസര്‍മാരും ഉറപ്പുവരുത്തണം.
(മൂന്ന്) പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത പോളിംഗ് ഉദ്യോഗസ്ഥരുടെയും തപാല്‍ വോട്ട് കൊടുത്തിട്ടുള്ള ഉദ്യോഗസ്ഥരുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കണം.
(നാല്) ഓരോ മണ്ഡലത്തിലും തപാല്‍ വോട്ടിന് ബാലറ്റ് പേപ്പറുകള്‍ പ്രിന്റ് ചെയ്തതു എത്ര എണ്ണം, ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തത് എത്ര, ബാക്കി റിട്ടേണിംഗ് ഓഫീസറുടെ കൈവശം ഉള്ളത് എത്ര എന്നതിന്റെ കണക്ക് പ്രസിദ്ധപ്പെടുത്തുക.
(അഞ്ച്) ഓരോ മണ്ഡലത്തിലും ആകെ പ്രിന്റ് ചെയ്ത തപാല്‍ വോട്ടുകളുടെ എണ്ണം, അവയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ അയച്ച് എത്ര, റിട്ടേണിംഗ് ഓഫീസറുടെ കയ്യില്‍ ശേഷിക്കുന്നത് എത്ര എന്നത് സംബന്ധിച്ച കണക്കും പ്രസിദ്ധീകരിക്കണം. ഈ ആവശ്യങ്ങള്‍ അടങ്ങിയ കത്ത് ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ക്ക് നല്‍കി.
85 വയസ്സിനു മുകളിലുള്ള മുതര്‍ന്ന പൗരന്മാരുടെ വോട്ടുകള്‍ വീടുകളില്‍ പോയി ശേഖരിച്ചതിനെപ്പറ്റിയും വ്യാപകമായ പരാതികള്‍ ലഭിച്ചിരിക്കുകയാണ്. വീടുകളില്‍ പോയി സീല്‍ വച്ച പ്രത്യേക കവറുകളില്‍ വോട്ടുകള്‍ ശേഖരിച്ച് ബാലറ്റ് ബോക്സുകളില്‍ ഇട്ടശേഷം അവ സ്ട്രോംഗ് റൂമുകളിലാണ് സൂക്ഷിക്കേണ്ടത്.
എന്നാല്‍, ഈ നടപടി ക്രമം പലേടത്തും അട്ടിമറിക്കപ്പെട്ടു. വോട്ടുകള്‍ കവറിലാക്കിയ ശേഷം പലേടത്തും അത് സീല്‍ ചെയ്യുകയോ, ബാലറ്റ് ബോക്സുകളില്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ല.
പെന്‍ഷന്‍ കൊണ്ടു കൊടുത്ത ശേഷം അപ്പോള്‍തന്നെ വോട്ട് ചെയ്തു വാങ്ങിയ സംഭവങ്ങള്‍ നിരവധിയാണ്. ഇടതുപക്ഷ അനുഭാവമുള്ള ഉദ്യോഗസ്ഥരെയാണ് ഇങ്ങനെ വോട്ട് കളക്ട് ചെയ്യുന്നതിന് നിയോഗിച്ചത്. അവര്‍ വ്യാപകമായി കൃത്രിമം നടത്തി.
വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ നിരവധി സംഭവങ്ങളുമുണ്ടായി. യഥാര്‍ത്ഥ വോട്ടര്‍ അറിയാതെ സി.പി.എം. നേതാക്കളും ഉദ്യോഗസ്ഥരും ഒത്തു ചേര്‍ന്ന് കള്ളവോട്ട് ചെയ്ത പരാതിയും ഉണ്ടായിട്ടുണ്ട്.
വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തില്‍ ചെന്നപ്പോഴാണ് വൃദ്ധരായ പലരും തങ്ങളുടെ വോട്ടുകള്‍ മറ്റാരോ ചെയ്തതായി അറിയുന്നത്. നിരവധി സ്ഥലങ്ങളില്‍ നിന്ന് ഇതു സംബന്ധിച്ച് പരാതി ഉണ്ടായിട്ടുണ്ട്. പോസ്റ്റല്‍ വോട്ടില്‍ തിരിമറി തടയുന്നതിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം.
https://www.facebook.com/Malayalivartha