കൊല്ലത്ത് മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ, ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ ചുരുട്ടികൂട്ടിയവർ അഴിക്കുള്ളിലാകും...
കൊല്ലത്ത് പൊലീസ് നോക്കിനിൽക്കെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചത് കഴിഞ്ഞ മാസം 21 ന് ആയിരുന്നു. അക്ഷരാർത്ഥത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ ചിന്നക്കടയിൽ വച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പഞ്ഞിക്കിട്ടുവെന്ന് തന്നെ പറയാം. അന്ന് മന്ത്രി പി.രാജീവിന്റെ പരിപാടി തൊട്ടടുത്ത ഹോട്ടലിലുണ്ടായിരുന്നു. മന്ത്രിയെത്തുമ്പോൾ കരിങ്കൊടി പ്രതിഷേധത്തിന് കാത്തുനിന്നവരെയാണ് ഡി.വൈ.എഫ്.ഐ സംഘം ആക്രമിച്ചത്.
അടി പേടിച്ച് സമീപത്തെ കടകളിലേക്ക് ഓടിക്കയറിയവരെ കടയിൽക്കയറി തല്ലിച്ചതച്ചു. ഇടിക്കട്ട, കമ്പിവടി തുടങ്ങിയ മാരകായുധങ്ങൾക്ക് പുറമെ കടയിലെ സാധനങ്ങളും ആയുധമാക്കിയായിരുന്നു ആക്രമണം. യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, കൊല്ലം അസംബ്ളി കമ്മിറ്റി പ്രസിഡന്റ് ശരത്‌മോഹൻ തുടങ്ങിയവർക്കാണ് മർദ്ദനമേറ്റത്. ശരീരമാസകലം കമ്പിവടിയും ഇടിക്കട്ടയും കൊണ്ടുള്ള അടിയും ഇടിയുമേറ്റ വിഷ്ണു സുനിൽ പന്തളത്തിന് സാരമായി പരിക്കേറ്റു.
സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച ചില മാധ്യമ പ്രവർത്തകർക്കും മർദ്ദനമേറ്റു. ഈ സമയം വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നെങ്കിലും കാഴ്ചക്കാരായി നിന്നതേയുള്ളൂ. പ്രതിഷേധത്തിന് എത്തിയ വിവരം ഡി.വൈ.എഫ്.ഐ ക്കാരെ വിളിച്ചറിയിച്ചത് അവിടെ ഉണ്ടായിരുന്ന ചില പൊലീസുകാരാണെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഏതാനും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തെങ്കിലും രണ്ട് പ്രതികളെ മാത്രമേ പിടികൂടാൻ കഴിഞ്ഞിട്ടുള്ളൂ. കീഴടങ്ങിയ രണ്ട് പ്രതികളാകട്ടെ, പാർട്ടി നിർദ്ദേശ പ്രകാരമാണ് പൊലീസ് സ്റ്റേഷനിലെത്തി അറസ്റ്റ് വരിച്ചത്.
യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ചതിനു പിന്നിൽ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമാണെന്ന് ആരോപിച്ച യൂത്ത് കോൺഗ്രസ് അവരെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് അടക്കം പരാതി നൽകിയിരുന്നു. കൊല്ലത്തെ ഡി ഫോർട്ട് ആയുർവ്വേദിക് റിസോർട്ടിലെ താമസവുമായി ബന്ധപ്പെട്ട് ചിന്ത ജെറോം വിവാദ നായികയായി മാറിയിരുന്നു.
റിസോർട്ട് വാസം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് വിഷ്ണു സുനിൽ പന്തളം ആണെന്നും റിസോർട്ട് വിവാദത്തിൽ പെട്ട ചിന്തയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിഷ്ണു സുനിൽ വിജിലൻസിനടക്കം പരാതി നൽകിയതുമാണത്രെ പ്രകോപനത്തിന് കാരണം. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, കൊല്ലം കോർപ്പറേഷനിലെ വനിതാ കൗൺസിലറും ഡി.വൈ.എഫ് ഐ ബ്ളോക്ക് സെക്രട്ടറിയുമായ യു.പവിത്ര ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലാകാനുള്ളത്.
കൊല്ലം ബ്ളോക്ക് പ്രസിഡന്റ് മുഹമ്മദ് ബിലാൽ, ബ്ളോക്ക് കമ്മിറ്റിയംഗം ഷൈനുദ്ദീൻ എന്നിവരാണ് പൊലീസിൽ കീഴടങ്ങിയത്. ഇവർ ഇപ്പോൾ റിമാന്റിലാണ്. ഇതിനിടെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി വിഷ്ണു സുനിൽ പന്തളം ഡി.ജി.പിക്ക് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സംരക്ഷണം നൽകാൻ ഡി.ജി.പി ഉത്തരവിട്ടു.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ ഒളിവിലിരിക്കുന്ന പ്രതികൾ പാർട്ടി പരിപാടികളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്ന വിവരം യൂത്ത് കോൺഗ്രസുകാർ തന്നെ അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ല. തുടർന്ന് അവർ ഡി.ജി.പിക്ക് പരാതി നൽകി. മുകളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് കൊല്ലം ഈസ്റ്റ് സി.ഐ യുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തി മടക്കി അയച്ചു.
അറസ്റ്റിലായ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളുടെ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളിയത് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കിടയിൽ നേതാക്കൾക്കെതിരായ പ്രതിഷേധത്തിന് വഴി വച്ചിരുന്നു. രണ്ട് ദിവസത്തിനകം ജാമ്യം ലഭിക്കുമെന്ന നേതൃത്വത്തിന്റെ ഉറപ്പിനെ തുടർന്നാണ് രണ്ട് പ്രതികൾ പൊലീസിൽ കീഴടങ്ങിയത്. ഇവർക്കടക്കം എല്ലാ പ്രതികൾക്കും മേൽ ചുമത്തിയ വധശ്രമക്കുറ്റം ഒഴിവാക്കാമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ സി.പി.എം നേതൃത്വത്തിന് ഉറപ്പ് നൽകിയിരുന്നുവത്രെ.
എന്നാൽ മാരകായുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കാര്യമായ പരിക്കുള്ളതിനാൽ വധശ്രമം ഒഴിവാക്കാനാകില്ലെന്നാണ് ഇപ്പോൾ ഈസ്റ്റ് പൊലീസിന്റെ നിലപാട്. ഇനി വധശ്രമക്കുറ്റം ഒഴിവാക്കിയാൽ അതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചാൽ പ്രശ്നം ഗുരുതരമാകുമെന്ന ഭയം പൊലീസുകാർക്കുണ്ട്.
https://www.facebook.com/Malayalivartha