വലതു കൈയിലെ ലിഗമെന്റിന് രണ്ടിടത്ത് ക്ഷതം; എംആർഐ സ്കാനിംഗ് റിപ്പോർട്ട് പുറത്ത്; കെ കെ രമയ്‌ക്ക് എട്ടാഴ്ചത്തെ വിശ്രമം നിർദേശിച്ച് ഡോക്‌ടർമാർ; സൈബർ ആക്രമണം നടത്തിയവർക്ക് കനത്ത പ്രഹരം

പരിക്കേറ്റ് കൈയ്ക്ക് പ്ലാസ്റ്ററിട്ട ശേഷം സിപിഎം അനുകൂല സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്ന് വ്യാപകമായി കെ കെ രമയ്ക്കെതിരെ സൈബർ ആക്രമണം നടന്നിരുന്നു. ഇപ്പോൾ ഇതാ സൈബർ ആക്രമികൾ ചൂളി പോകുന്ന തരത്തിൽ എംആർഐ സ്കാനിംഗ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. കെ കെ രമ എംഎൽഎയ്ക്ക് വലതുകൈയിലെ ലിഗമെന്റിന് രണ്ടിടത്ത് ക്ഷതമുണ്ടെന്ന് തെളിയിക്കുന്ന എംആർഐ സ്കാനിംഗ് റിപ്പോർട്ടാണ് പുറത്ത് വന്നത്. ഈ കാരണത്താൽ കെ കെ രമ എംഎൽഎയ്ക്ക് ഡോക്ടർമാർ എട്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചിരിക്കുകയാണ് .
എംആർഐ സ്കാനിംഗ് നടത്തിയപ്പോൾ മാത്രമാണ് പരിക്ക് വ്യക്തമായിരിക്കുന്നത്. ലെജിസ്ലേറ്റീവ് അസ്സംബ്ലിയിൽ സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിലായിരുന്നു രമയ്ക്ക് പരിക്കേറ്റത്. ഈ സംഭവത്തിൽ സച്ചിൻദേവ് എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ രമ സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഘർഷമുണ്ടായ അന്ന് രമയുടെ കൈയ്ക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻദേവ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
ഇതിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം രൂക്ഷമായത്. നാട്ടിലേക്ക് മടങ്ങുന്നതിനാൽ രമയുടെ തുടർചികിത്സ കോഴിക്കോട് മെഡിക്കൽ കോളേജിലായിരിക്കും. അടിയന്തര പ്രമേയ നോട്ടീസുകൾക്ക് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിപക്ഷ എംഎൽഎമാർ നടത്തിയ സമരത്തിനിടെയുണ്ടായ സംഘർഷത്തിലായിരുന്നു രമയുടെ കൈക്ക് പരിക്കേറ്റത്.
കഴിഞ്ഞ 15നു സ്പീക്കറുടെ ഓഫിസ് ഉപരോധവുമായി ബന്ധപ്പെട്ടാണു നിയമസഭയിൽ ആകെ ബഹളം ഉണ്ടായത്. നിയമസഭയ്ക്കുള്ളിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ ഓഫീസ് ഉപരോധിച്ചുള്ള പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു. വാച്ച് ആൻഡ് വാർഡുമാർ വലിച്ചിഴച്ചതിനെ തുടർന്ന് കെ.കെ.രമ, സനീഷ്കുമാർ ഉൾപ്പെടെ പ്രതിപക്ഷ എം.എൽ.എമാർക്ക് പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha