പഠന ചെലവ് താങ്ങാനാവാതെ കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് മടങ്ങേണ്ടെന്ന് ദുബായ് കിരീടാവകാശി . അന്യായ ഫീസ് ഉൾപ്പടെയുള്ള അനാവശ്യ പഠന ചെലവുകൾ നിയന്ത്രിക്കും
പഠന ചെലവ് താങ്ങാനാവാതെ കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് മടങ്ങേണ്ടെന്ന് ദുബായ് കിരീടാവകാശി.ഈ അധ്യയന വർഷം മുതൽ അമിത സ്‌കൂൾ ഫീസ് വാങ്ങാൻ പാടില്ലെന്ന കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു. സ്‌കൂൾ മാനേജ്‌മെന്റുകൾ തോന്നുംപോലെ ഫീസ് വർധിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ നടപടി. യുഎഇയിലെ പല ഇന്ത്യൻ സ്കൂളുകളിലും കുറഞ്ഞത് 300 മുതൽ 700 വരെ ടി സി അപേക്ഷകൾ ലഭിച്ചതായാണ് റിപ്പോർട്ട്.
ഉയർന്ന ഫീസ് അടക്കമുള്ള സ്കൂൾ ചെലവുകൾ താങ്ങാനാവാതെ ഒട്ടേറെ കുടുംബങ്ങൾ മക്കളുടെ ടി സി വാങ്ങി നാട്ടിലേക്ക് മടങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദേശങ്ങൾ അടങ്ങിയ പദ്ധതിക്ക് ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകിയത്.
രക്ഷിതാക്കളുടെ താല്‍പര്യങ്ങൾകൂടി പരിഗണിച്ച് മികച്ച വിദ്യാഭ്യാസം, തൃപ്തികരമായ ഫീസ് നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം എന്ന് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ഒപ്പം സ്വകാര്യ സ്കൂളുകളുടെ സാങ്കേതിക മികവ് ഉയർത്തി മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസസേവനങ്ങളുടെ ഗുണഭോക്താക്കളെന്ന നിലയിൽ വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും താല്‍പര്യങ്ങൾ പദ്ധതി പരിഗണിക്കും. ഈ അധ്യയനവർഷത്തിൽ തന്നെ പദ്ധതി നിലവിൽവരുകയും ചെയ്യും.
വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരത്തിൽ കുറവുവരുത്തുകയും ലാഭകരമായി പ്രവർത്തിക്കുകയും ചെയ്യുന്ന സ്‌കൂളുകൾക്ക് ഫീസ് നിരക്കുയർത്താൻ അനുമതി ഉണ്ടായിരിക്കില്ല .ഇതിനായി
ദുബായ് സ്‌കൂൾ പരിശോധനാ വകുപ്പ് നിരീക്ഷണങ്ങൾ ഏർപ്പെടുത്തും .
ഇന്ത്യൻ സിലബസ് മാത്രം പിന്തുടരുന്ന 69 സ്കൂളുകളാണ് രാജ്യത്തുള്ളത്. ഇവയുൾപ്പടെയുള്ള സ്‌കൂളുകളിൽ നിന്ന് കൂട്ടത്തോടെ ടി സി അപേക്ഷകൾ സ്‌കൂളുകളിൽ കിട്ടിയിട്ടുണ്ട്. ഉയർന്ന ബസ് ഫീസ് അടക്കമുള്ള അനുബന്ധ ചെലവുകള്‍ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന പശ്ചാത്തലത്തിലാണ് പലരും കുടുംബത്തെ നാട്ടിലേക്ക് അയക്കുന്നത് . ഈ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ഇടപെടല്‍ മലയാളികളടക്കമുള്ള വിദേശികള്‍ക്ക് ഏറെ ആശ്വാസമാകും
https://www.facebook.com/Malayalivartha