സൗദി വനിതകൾ വാഹനമോടിക്കാൻ തുടങ്ങിയതോടെ ഹൗസ് ഡ്രൈവര്‍മാരുടെ ജോലി പോയി
സൗദിയില്‍ വനിതകള്‍ വാഹനമോടിച്ചു തുടങ്ങിയതോടെ വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. . 2018 ൽ സൗദി രാജാവ് പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് രാജ്യത്ത് വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിക്കുന്നത് .ഇതോടെ വീടുകളിൽ ഡ്രൈവിംഗ് ജോലിയുണ്ടായിരുന്നവർക്ക് ജോലി നഷ്ടമായി.
ഈ വര്‍ഷത്തെ ആദ്യ കണക്കു പ്രകാരം പതിമൂന്ന് ലക്ഷം ഹൗസ് ഡ്രൈവര്‍മാരാണ് രാജ്യത്തുള്ളത്. 2017 അവസാനത്തെ കണക്കു പ്രകാരം 14 ലക്ഷമായിരുന്നു വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം.
ഈ കണക്കനുസരിച്ച് കുറഞ്ഞത് ഒരു ലക്ഷം വിദേശ ഡ്രൈവർമാർക്ക് രാജ്യം വിടുകയോ മറ്റ് ജോലികളിൽ ഏർപ്പെടുകയോ ചെയ്യേണ്ടി വന്നു. അതേസമയം വനിതകളായ 165 പേർ ഇപ്പോൾ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. ഹൗസ് ഡ്രൈവര്‍മാരില്‍ 65 ശതമാനം പേരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് കൂടുതല്‍ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ കൂടുതല്‍ വനിതാ ഡ്രൈവിംഗ് സ്‌കൂളുകള്‍ വൈകാതെ തുടങ്ങുമെന്നു ട്രാഫിക് ഡയറക്ടറേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2020 ഓടെ രാജ്യത്ത് 30 ലക്ഷം വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കുമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha