കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ പുറത്ത് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ഇറാനിലെ തീര നഗരമായ അസലൂരില്‍ കുടുങ്ങി 17 മലയാളി മത്സ്യത്തൊഴിലാളികള്‍; ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥ: സ്‌പോണ്‍സറെയും ബന്ധപ്പെടാനാകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത് നാല് മാസം മുമ്പ് ഇറാനിലേയ്ക്ക് പോയ പൊഴിയൂര്‍, വിഴിഞ്ഞം , മരിയനാട് സ്വദേശികള്‍
കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന ഇറാനില്‍ കുടുങ്ങി മലയാളി മത്സ്യത്തൊഴിലാളികള്‍. ഇറാനിലെ തീരനഗരമായ അസലൂരിലാണ് മലയാളികള്‍ ഉള്‍പ്പെടെ 23 പേര്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ മത്സ്യബന്ധന വിസയില്‍ തിരുവനന്തപുരത്തുനിന്നും ഇറാനിലേക്ക് പോയ 17 തൊഴിലാളികളുണ്ട്. പൊഴിയൂര്‍, വിഴിഞ്ഞം , മരിയനാട് സ്വദേശികളണ് ഇവര്‍ . ഇവരെല്ലാം ഒരു മുറിയിലാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്.
മലയാളികളും തമിഴ്നാട്ടില്‍ നിന്ന് ഉള്ളവരും അടക്കം എണ്ണൂറോളം പേര്‍ ഇത്തരത്തില്‍ കുടുങ്ങി കിടക്കുന്നുണ്ട് . ഇറാനില്‍ കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഇവര്‍ക്ക് ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അവര്‍ അറിയിച്ചു. വിഴിഞ്ഞത്ത് നിന്നുള്ള മലയാളി മത്സ്യത്തൊഴിലാളികള്‍ നാലു മാസം മുമ്പാണ് ഇറാനിലേക്ക് പോയത്.
പേര്‍ഷ്യന്‍ കടലിലായിരുന്നു ഇവര്‍ മത്സ്യബന്ധനം നടത്തിയിരുന്നത്. സ്പോണ്‍സറെ ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ച് വരാനും കഴിയാത്ത അവസ്ഥയാണ് ഉള്ളത് . അതേസമയം , ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുമായി സംസാരിക്കാന്‍ ശ്രമം തുടങ്ങിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‍സിക്കുട്ടിയമ്മ പറഞ്ഞു. അവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു .
https://www.facebook.com/Malayalivartha