കഠിനമായ തണുപ്പ് കാരണം തീകായുന്നതിനിടെ പൊള്ളലേറ്റ് മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
വിസിറ്റ് വിസയില്‍ യുഎഇയിൽ എത്തിയ ശ്രീലങ്കന്‍ സ്വദേശി തീകായുന്നതിനിടെ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ജനിത മധുഷന്റെ (24) മൃതദേഹം നാട്ടിലേക്കെത്തിച്ചു. വിസിറ്റ് വിസയില്‍ എത്തിയ ഇയാള്‍ ഈ അടുത്താണ് ഉമ്മുല്‍ഖുവൈനിലെ പ്രമുഖ കമ്പനിയിൽ ജോലിക്ക് കയറുന്നത്. ഇയാളുടെ വിസയ്ക്കുള്ള നടപടിക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കെയാണ് അപകടം സംഭവിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 2 ന് ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്തു വെച്ചാണ് അപകടം നടക്കുന്നത്. അന്നേ ദിവസം കഠിന തണുപ്പായതിനാല്‍ മധുഷും സഹപ്രവര്‍ത്തകരും ചേര്‍ന്ന് തങ്ങളുടെ റൂമിന് പുറത്ത് തീകായുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം എല്ലാവരും തിരികെ റൂമിലേക്ക് പോയി.
എന്നാല്‍ മധുഷന്‍ അവര്‍ക്കൊപ്പം പോയെങ്കിലും ഭാര്യയുടെ കോള്‍ വന്നതിനെ തുടര്‍ന്ന് തിരികെ തീകായുന്നിടത്തേക്ക് വരികയായിരുന്നു. സംഭാഷണം തുടരുന്നതിനിടയില്‍ ഇയാള്‍ തീ കൂട്ടാന്‍ ശ്രമിച്ചു. എന്നാല്‍ കത്തിക്കാന്‍ ഉപയോഗിച്ച ലായനി അമിതമായതിനെ തുടര്‍ന്ന് ഇയാളുടെ ദേഹത്തേക്ക് തീ ആളിപിടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ മധുഷനെ അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചു. 2 ദിവസം വെന്റിലേറ്ററില്‍ തുടര്‍ന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ദിവസങ്ങളോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ബോഡി നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള തുടര്‍നടപടികള്‍ക്കായി കമ്പനിയിലെ ജീവനക്കാര്‍ യുഎഇ യിലെ നിയമപ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. ശേഷം അദ്ദേഹവും സാമൂഹ്യ പ്രവര്‍ത്തകയായ ആബിദ അബ്ദുല്‍ ഗഫൂറും നടത്തിയ സംയോജിതമായ ഇടപെടലുകളിലൂടെയാണ് 20 ദിവസത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
https://www.facebook.com/Malayalivartha